'എന്നെ സ്നേഹിക്കുന്നവരോട്'; ലൈവില്‍ വന്ന് ഡോ. രജിത് കുമാര്‍ പറഞ്ഞ കാര്യങ്ങള്‍- വീഡിയോ
സാമൂഹ്യമാധ്യമങ്ങളിലുള്ള വാക്കുതര്‍ക്കത്തെ കുറിച്ച് പറഞ്ഞ ഡോ. രജിത് കുമാര്‍ തന്റെ ജീവിത വഴികളെ കുറിച്ചും വ്യക്തമാക്കുന്നു.
മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‍തപ്പോള്‍ വലിയ പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടായത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബിഗ് ബോസ് സംപ്രേഷണം നിര്‍ത്തിവയ്‍ക്കുകയും ചെയ്‍തിരുന്നു. ബിഗ് ബോസ്സിനെ ചൊല്ലി നിരവധി വിവാദങ്ങളും മറ്റുമുണ്ടാകുകയും ചെയ്‍തിരുന്നു. എന്നാല്‍ നിരവധി പേര്‍ ബിഗ് ബോസിലൂടെ പ്രശസ്‍തരാകുകയും ചെയ്‍തു. ബിഗ് ബോസിലൂടെ ആരാധകരെ സ്വന്തമാക്കിയ രജിത് കുമാര്‍ ഇപ്പോള്‍ ലൈവില്‍ വന്നിരിക്കുകയാണ്."
മലയാളി സഹോദരൻമാരാണ് തന്നെ രക്ഷിച്ചത് എന്ന് രജിത് കുമാര്‍ പറയുന്നു. കുറച്ചു ദിവസങ്ങള്‍ മാത്രമാണ് ബിഗ് ബോസ്സില്‍ നില്‍ക്കാനാകുക എന്നാണ് കരുതിയതെന്നും രജിത് കുമാര്‍ ലൈവില്‍ പറയുന്നു. വേദഗ്രന്ഥങ്ങള്‍ തനിക്ക് സഹായകരമായത് എങ്ങനെയെന്നും രജിത് കുമാര്‍ പറയുന്നു. രണ്ട് കാര്യങ്ങള്‍ക്ക് വേണ്ടിയാണ് താൻ ലൈവില്‍ വന്നത് എന്ന് രജിത് കുമാര്‍ വ്യക്തമാക്കുന്നു. മറ്റുള്ളവര്‍ ചെളി വാരിയെറിഞ്ഞാലും തിരിച്ച് അങ്ങനെ പ്രതികരിക്കരുത് എന്ന് രജിത് കുമാര്‍ പറയുന്നു. മറ്റൊരു കൊവിഡിന്റെ കാര്യമാണ്. ശൈലജ ടീച്ചറെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രശംസിക്കുകയും ചെയ്യുന്നു, രജിത് കുമാര്‍. താൻ തന്റെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. എല്ലാവരും കൊവിഡിന്റെ കാര്യത്തില്‍ സഹോദരങ്ങളെ സഹായിക്കണമെന്നും രജിത് കുമാര്‍ പറയുന്നു. തന്റെ ചെറിയ ഒരു വീടാണ് എന്ന പറഞ്ഞ രജിത് കുമാര്‍ മുറിയുടെ ഉള്‍ വശങ്ങള്‍ വീഡിയോയിലൂടെ കാണിക്കുന്നുണ്ട്. ഒരിക്കലും സമ്പാദിക്കാൻ താൻ ആഗ്രഹിച്ചിട്ടില്ല. നന്മ ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നത്. എല്ലാവര്‍ക്കും സഹായം ചെയ്യണം. തന്നെ ക്ഷമ പഠിപ്പിച്ചത് ഖുറാനാണ്. നിഷ്‍കാമമായ പ്രവര്‍ത്തനമാണ് വേണ്ടത്, ഒന്നും ആഗ്രഹിച്ചിട്ട് പ്രവര്‍ത്തിക്കരുത് എന്ന് പഠിപ്പിച്ചത് ശ്രീമദ് ഭഗവദ്‍ഗീതയാണ്. സഹനം പഠിപ്പിച്ചത് ബൈബിളാണ് എന്നും രജിത് കുമാര്‍ പറയുന്നു.
പലരും ചെളി വാരിയെറിയാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ അതൊക്കെ ചിരിച്ചുതള്ളുകയാണ് ചെയ്യുന്നത്. എന്താണ് നമ്മളോട് യേശുദേവൻ പറഞ്ഞത്, ഒരു ചെവിട് അടിച്ചാല്‍ മറ്റേ ചെവിട് കൂടെ കാണിച്ചുകൊടുക്കുക എന്നതാണ്. ആരു വേണേലും കല്ലെറിഞ്ഞോട്ടെ. നമ്മള്‍ തിരിച്ച് ആക്രമിക്കാൻ പോകേണ്ട. ബിഗ് ബോസിലെ എന്റെ സഹപ്രവര്‍ത്തകര്‍ക്ക് എതിരെയും ആക്രമണങ്ങള്‍ അഴിച്ചുവിടരുത്. എന്നെ വിളിച്ചാല്‍ കിട്ടില്ല എന്ന് പറയാറുണ്ട്. എന്നെ എപ്പോള്‍ വേണമെങ്കിലും വിളിക്കാം. നമുക്ക് പരസ്‍പരം സംസാരിക്കാമെന്നും രജിത് കുമാര്‍ പറയുന്നു.
മത, രാഷ്‍ട്രീയ ഭേദമന്യേ തനിക്ക് സുഹൃത്തുക്കളുണ്ട്. എല്ലാവരെയും ഞാൻ ഓര്‍ക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്കും കാസര്‍കോട് ദുരിതമനുഭവിക്കുന്നവര്‍ക്കും സഹായം നല്‍കാൻ എന്നെ സ്‍നേഹിക്കുന്ന സുഹൃത്തുക്കള്‍ക്കാകണം. നന്മ ചെയ്‍താല്‍ അത് നമുക്ക് തിരിച്ചുകിട്ടുമെന്നും രജിത് കുമാര്‍ പറയുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ കുടുംബ ജീവിതം തകര്‍ന്നതാണ്. ഇനി തനിക്ക് അങ്ങനൊയൊരു ജീവിതം ഇല്ല. മറ്റുള്ളവര്‍ക്ക് സഹായം ചെയ്യുക എന്നതാണ് തീരുമാനം. ജീവിതത്തില്‍ മറ്റൊന്നും താൻ ആഗ്രഹിക്കുന്നില്ല. കേരളത്തില്‍ എവിടെപ്പോയാലും തനിക്ക് കഞ്ഞികിട്ടുമെന്നും രജിത് കുമാര്‍ പറയുന്നു.