യുട്യൂബിൽ കടൽ മത്സ്യബന്ധനത്തിൻ്റെ ലോകം പരിചയപ്പെടുത്തിയ കടൽ കൊമ്പൻ എന്ന ശ്രീരാജ് കെ എസ് ബിഗ് ബോസ് മലയാളത്തിലെ മത്സരാർത്ഥിയാണ്.
യുട്യൂബിലെ മലയാളി കോണ്ടെന്‍റ് ക്രിയേറ്റേഴ്സിനെ എടുത്താല്‍ അവര്‍ അവതരിപ്പിക്കാത്ത വിഷയങ്ങള്‍ നന്നേ കുറവാണെന്ന് കാണാം. അത്രയധികം വൈവിധ്യമുണ്ട് മലയാളം യുട്യൂബ് സ്പേസിന്. യുട്യൂബിലൂടെ മലയാളികളെ അതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരു ലോകത്തേക്ക് നയിച്ച ഒരാള്‍ ബിഗ് ബോസ് മലയാളം സീസണ്‍ 8 ല്‍ മത്സരാര്‍ഥിയായി എത്തുന്നുണ്ട്. കടല്‍ കൊമ്പന്‍ എന്ന പേരിലൂടെ മലയാളികള്‍ക്ക് മുന്നില്‍ വേറിട്ട ഒരു ലോകം അവതരിപ്പിച്ച, അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ശ്രീരാജ് കെ എസ് ആണ് അത്.
കടല്‍ മത്സ്യബന്ധനമെന്ന അത്രയും അപായകരമായ തൊഴില്‍ മേഖലയില്‍ നിന്ന് വ്ലോഗിംഗിലേക്ക് എത്തിയ ആളാണ് ശ്രീരാജ്. ഒരു മത്സ്യബന്ധന ബോട്ടിലെ സ്രാങ്കായ അച്ഛനാണ് ജീവിതത്തിലും വ്ലോഗിംഗിലുമൊക്കെ ശ്രീരാജിന്‍റെ ഗുരു. അച്ഛന്‍ പറഞ്ഞത് കോട്ടും ചുറ്റുമുള്ള സാഹസിക കഥകള്‍ കേട്ടും അച്ഛനും കൂട്ടര്‍ക്കുമൊപ്പം കടലില്‍ പോകണമെന്ന് ആഗ്രഹിച്ച കൗമാരക്കാരമായിരുന്നു ശ്രീരാജ്. എന്നാല്‍ അച്ഛന്‍ തന്നെ അത് തടഞ്ഞു. ഒടുവില്‍ കൊവിഡ് സമയത്ത് പഠിച്ചുകൊണ്ടിരുന്ന ബിബിഎ കോഴ്സ് ഓണ്‍ലൈനിലേക്ക് മാറിയ സമയത്താണ് അച്ഛനൊപ്പം ആദ്യമായി കടലിലേക്ക് പോകാന്‍ ശ്രീരാജിന് അവസരം ലഭിക്കുന്നത്. മുത്തുച്ചിപ്പി വ്ലോഗ്സ് എന്നായിരുന്നു ആദ്യം ചാനലിന്‍റെ പേര്. അച്ഛനാണ് കടല്‍ കൊമ്പന്‍ എന്ന പേരിടാന്‍ നിര്‍ദേശിച്ചത്.
ആ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് അല്ലാതെ തികച്ചും അപരിചിതമായ ലോകം ഒപ്പിയെടുത്തപ്പോള്‍ ആ വീഡിയോകള്‍ക്ക് കാണികള്‍ ഏറി. എന്നാല്‍ ഒരിടവേളയ്ക്കിപ്പുറം ആവര്‍ത്തന വിരസത അതിനെ പിന്നോട്ടടിച്ചു. അവിടെയും അച്ഛന്‍ രക്ഷകനായെന്ന് ശ്രീരാജ് പറയും. തന്‍റെ വിപുലമായ പരിചയങ്ങള്‍ വച്ച് മറ്റ് ബോട്ടുകളിലേക്കും ശ്രീരാജിനെ അച്ഛന്‍ കയറ്റിവിട്ടു. അങ്ങനെ കടല്‍ കൊമ്പന്‍ എന്ന യുട്യൂബ് ചാനലിലൂടെ നമ്മള്‍ കണ്ട വിപുലമായ വീഡിയോ ശേഖരവും എത്തി. ഇന്ന് യുട്യൂബില്‍ ഒരു മില്യണിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ട് കടല്‍ കൊമ്പന്‍ എന്ന ശ്രീരാജിന്. മലയാളികള്‍ക്ക് സുപരിചിതനായ ഒരു കോണ്ടെന്‍റ് ക്രിയേറ്റര്‍ എന്ന അഡ്വാന്‍റേജുമായാണ് ബിഗ് ബോസ് ഹൗസിലേക്ക് ശ്രീരാജ് എത്തുന്നത്. എന്നാല്‍ പരിചിതത്വം വോട്ട് ആവുമെന്ന് ഉറപ്പ് പറയാനാവാത്ത ഇടമാണ് ബിഗ് ബോസ് ഹൗസ്. ബിഗ് ബോസിലും ആരാധകരെ നേടാന്‍ അദ്ദേഹത്തിന് സാധിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

