ആർ മാധവൻ സംവിധാനം ചെയ്യുന്ന  'റോക്കട്രി : ദ നമ്പി ഇഫക്റ്റ്സിന്റെ' ആദ്യ പ്രദര്‍ശനം കാനിലാണ്.

എഴുപത്തിയഞ്ചാം കാൻ ചലച്ചിത്രമേള തുടങ്ങാൻ മണിക്കൂറുകൾ മാത്രം. ബെർലിൻ, വെനീസ് ചലച്ചിത്രമേളകൾക്കൊപ്പം യൂറോപ്യൻ ചലച്ചിത്രലോകത്തെ തലപ്പൊക്കമുള്ള മേള, ബഹുജനപങ്കാളിത്തമില്ലെങ്കിലും ലോകമെമ്പാടുമുള്ള സിനിമാപ്രവർത്തകരുടെ പ്രിയ അവതരണവേദി. പുതിയ സിനിമകൾക്ക് വിതരണക്കാരെയും പുതിയ ആശയങ്ങൾക്ക് നിർമാതാക്കളെയും കണ്ടെത്താനുള്ള അവസരമാണ് കാൻ നഗരത്തിലെ മേള. ഇക്കുറി ഹോളിവുഡിന്റൊ ഏറ്റവും ജനപ്രിയമുള്ള താരങ്ങളിലൊരാളാണ് ഇക്കുറി മേളയുടെ മുഖമാവുന്നത്. ടോം ക്രൂസ്. മേളയുടെ പോസ്റ്റർ 98ൽ പുറത്തിറങ്ങിയ 'ദ ട്രൂമാൻ ഷോ'ക്കുള്ള ആദരമാണ്. 'ടോപ് ഗൺ മാവെറിക്കിന്റെോ' ആദ്യപ്രദർശനമുണ്ടാക്കുന്ന അലയൊലികൾ ലോകമെമ്പാടുമുള്ള ആരാധകരുടെ നെഞ്ചിലും കാത്തിരിപ്പിന്റെ ഓളപ്പരപ്പുണ്ടാക്കും. ഇന്ത്യയാണ് Marché du Film2022ലെ കൺട്രി ഓഫ് ഓണർ. ഇങ്ങനെയൊരു അംഗീകാരം കിട്ടുന്ന ആദ്യരാജ്യം (Cannes 2022).

പത്ത് ദിവസത്തെ മേള. നിരവധി രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ. മികച്ചത് തെരഞ്ഞെടുക്കാൻ പതിവുപോലെ ഡൊമേയ്റു മാളികയിൽ (Villa Domergue) ജൂറി ചേരുമ്പോൾ ഒപ്പം ദീപിക പദുക്കോണുമുണ്ട്. ഫ്രഞ്ച് നടനും ചലച്ചിത്രകാരനുമായ വിൻസെന്റ് ലിൻഡൻ ആണ് ജൂറി പ്രസിഡന്റ്, മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‍കർ രണ്ട് വട്ടം നേടിയ കാൻ മേളയിൽ രണ്ട് വട്ടം പുരസ്‍കാരസമ്മാനിതനായ ഇറാനിയൻ സംവിധായകൻ അഷ്‍ഗർ ഫർഹാദിയാണ് ജൂറിയിലെ പ്രമുഖൻ. സ്വീഡൻ, അമേരിക്ക, നോർവെ, ഇറ്റലി, ഇംഗ്ലണ്ട് സിനിമാമേഖലകളുടെ പ്രതിനിധികൾ കൂടി ഉൾപെടുന്നതാണ് ജൂറി. മത്സരവിഭാഗത്തിൽ ഇന്ത്യയിൽ നിന്ന് ചിത്രങ്ങളില്ല.

സ്പെഷ്യൽ സ്ക്രീനിങ് വിഭാഗത്തിൽ ഷൗനക് സെൻ സംവിധാനം ചെയ്‍ത 'ഓള്‍ ദാറ്റ് ബ്രെത്‍സ്' എന്ന ഹിന്ദി ഡോക്യുമെന്റൻറി ഇടംനേടിയിട്ടുണ്ട്. റൈസ് ഫിലിംസിന്റെ ബാനറിൽ സെന്നും അമൻ മന്നും ടെഡ്ഡി ലെയ്‍ഫറും ചേർന്നാണ് നിർമാണം. സഹോദരങ്ങളായ മൊഹമ്മദ് സൗദിലൂടെയും സദീം ഷെഹ്സാദിലൂടെയും പറയുന്നത് സാഹോദര്യത്തിന്റെ്യും ജീവിതത്തിന്റെയും ലക്ഷ്യങ്ങളെ പറ്റി. ഇക്കൊല്ലത്തെ സൺഡാൻസ് ചലച്ചിത്രമേളയിൽ സിനിമാ- ഡോക്യുമെന്ററി മത്സരവിഭാഗത്തിൽ ഗ്രാൻഡ് ജൂറി പ്രൈസ് നേടിയിട്ടാണ് കാനിലേക്കുള്ള വരവ്.

ക്ലാസിക് വിഭാഗത്തിൽ ഇന്ത്യയുടെ ഇതിഹാസ ചലച്ചിത്രകാരൻ സത്യജിത് റേയുടെ 'പ്രതിധ്വന്തി'യുടെ (PRATIDWANDI) പുനരുജ്ജീവിച്ചെടുത്ത അഥവാ പരിഷ്കരിച്ചെടുത്ത പതിപ്പ് പ്രദർശിപ്പിക്കുന്നുണ്ട്. സുനിൽ ഗംഗോപാധ്യായയുടെ നോവൽ ആസ്‍പദമാക്കിയുള്ളതാണ് സിനിമ. 1970ൽ പുറത്തിറങ്ങിയ 'പ്രതിധ്വന്തി' കൽക്കട്ട സിനിമാത്രയത്തിലെ ആദ്യത്തേതാണ്. റേക്ക് സംവിധാനമികവിനുള്ള ദേശീയ പുരസ്‍കാരം നേടിക്കൊടുത്ത സിനിമയാണത്. മലയാളസിനിമയുടെ അഭിമാനമായ ജി അരവിന്ദന്റെ 'തമ്പും' ഇതേ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. 'തമ്പിന്റെ 'പതിപ്പും ഡിജിറ്റലി പരിഷ്‍കരിച്ചെടുത്തതാണ്. 1978ൽ പുറത്തിറങ്ങിയ സിനിമ അരവിന്ദനും സംവിധാനമികവിനുള്ള ദേശീയ പുരസ്‍കാരം നേടിക്കൊടുത്തിരുന്നു.

തീ‍ർന്നില്ല. പല ഭാഷകളിലുള്ള ആറ് ഇന്ത്യൻ സിനിമകളും കാനില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.. ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആർ മാധവൻ തന്നെ സംവിധാനം ചെയ്യുന്ന 'റോക്കട്രി : ദ നമ്പി ഇഫക്റ്റ്സിന്റെ' (ROCKETRY: THE NAMBI EFFECT) ആദ്യ പ്രദര്‍ശനം കാനിലാണ്. ജയരാജ് സംവിധാനം ചെയ്യുന്ന 'നിറയെ തത്തകളുള്ള മരം' (TREE FULL OF PARROTS), അചൽ മിശ്രയുടെ 'ധ്വുയ്ൻ' (DHUIN), ബിശ്വജിത് ബോറയുടെ 'ബൂംബ റൈഡ്' (BOOMBA RIDE), ശങ്ക‍‍ർ ശ്രീകുമാറിന്റെ 'ആല്‍ഫ ബീറ്റ ഗാമ' (ALPHA BETA GAMMA), നിഖിൽ മഹാജന്റെ 'ഗോദാവരി' എന്നിവയും കാനില്‍ ഇന്ത്യൻ പ്രാതിനിധ്യമാകും.

 ഇന്ത്യൻ താരസാന്നിധ്യം കാനിൽ ദീപികയിൽ ഒതുങ്ങുന്നില്ല. അക്ഷയ് കുമാർ കൊവിഡ് കാരണം പോക്ക് വേണ്ട എന്ന് തീരുമാനിച്ചെങ്കിലും താരപ്പകിട്ട് കുറഞ്ഞിട്ടില്ല. നവാസുദ്ദീൻ സിദ്ദിഖി, എ ആർ റഹ്മാ ൻ, തമന്ന ഭാട്ടിയ, ഹിന ഖാൻ, പൂജ ഹെഗ്ഡേ, നയൻതാര, ഗ്രാമി ജേതാവ് റിക്കി കേജ്, പ്രസൂൺ ജോഷി, ശേഖർ കപൂർ തുടങ്ങിയവരെല്ലാം മേളക്ക് എത്തുന്നുണ്ട്. മേളയുടെ റെഡ് കാർപറ്റിൽ മിന്നിത്തിളങ്ങിയ ഐശ്വര്യ റോയ് ബച്ചൻ, സോനം കപൂർ, ദീപിക പദുക്കോൺ, കങ്കണ റണാവത്ത് തുടങ്ങിയ താരങ്ങളുടെ പേരുകൾക്കൊപ്പം ഇക്കുറി ഇതാദ്യമായി ടെലിവിഷൻ അഭിനേത്രിയുടെ പേരും വരും. ഹെല്ലി ഷായുടേതാണ് ആ അരങ്ങേറ്റം.

പുതിയ വിശേഷങ്ങളും പ്രതീക്ഷകളും നൽകിയാകും ഇക്കുറിയും കാൻ മേള കൊടിയിറങ്ങുക. ഒപ്പം ലോകസിനിമക്ക് പുതിയ പതാകവാഹകരും ഫാഷൻ ലോകത്തിന് പുതിയ ഊർജവും.