SG 253 : ക്യാപ്റ്റൻ രാജുവിന്റെ രൂപസാദൃശ്യമുണ്ടോ ? എങ്കിൽ നിങ്ങൾക്ക് സുരേഷ് ഗോപിക്കൊപ്പം അഭിനയിക്കാം
'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന പാപ്പനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് സുരേഷ് ഗോപിയുടെ(Suresh Gopi) സിനിമാ കരിയറിലെ 253മത്തെ ചിത്രം പ്രഖ്യാപിച്ചത്. ജിബു ജേക്കബ്(Jibu Jacob) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ പത്രത്തിന്റെ രണ്ടാം ഭാഗമാണ് വരാൻ പോകുന്നതെന്നായിരുന്നു പ്രേക്ഷകരുടെ പ്രെഡിക്ഷൻ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരിണങ്ങൾ ഒന്നും തന്നെയില്ല. സുരേഷ് ഗോപിക്കൊപ്പം ആരൊക്കെയാണ് സ്ക്രീനിൽ എത്തുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരിപ്പോള്‍. ഈ അവസരത്തിൽ ചിത്രത്തിനായി അഭിനേതാക്കളെ ക്ഷണിക്കുകയാണ് സുരേഷ് ഗോപി.
നടൻ ക്യാപ്റ്റൻ രാജുവിന്റെ പഴയകാല രൂപസാദൃശ്യം ഉള്ളവർക്കാണ് അവസരം. ഇത്തരത്തിൽ സാമ്യമുള്ളവർ ഇരുപതാം തീയതിക്ക് മുമ്പ് ബയോഡേറ്റയും ഫോട്ടോയും അയക്കണമെന്നാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയ കാസ്റ്റിംഗ് കാളിൽ പറയുന്നത്.
അതേസമയം, 'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന പാപ്പനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. 'എബ്രഹാം മാത്യൂസ് പാപ്പന്‍ ഐപിഎസ്' എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം.
നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നു. ആദ്യമായാണ് സുരേഷ് ഗോപിയും മകൻ ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മുമ്പ് പുറത്തുവിട്ട മോഷൻ പോസ്റ്ററിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുണ്ട്.
തീരുമാനം ജനങ്ങളുടേത്, എല്ലാം അവർക്ക് വിടുന്നു; ബീസ്റ്റ്- കെജിഎഫ് 2 റിലീസിനെ കുറിച്ച് യാഷ്
തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് വിജയിയുടെ ബീസ്റ്റും(Beast) യാഷിന്റെ കെജിഎഫ് 2ഉം(KGF 2). ഏപ്രില്‍ 13ന് ബീസ്റ്റും തൊട്ടടുത്ത ദിവസം കെ.ജി.എഫിന്റെ രണ്ടാം ഭാഗവും റിലീസ് ചെയ്യും. ഏപ്രിൽ 14നായിരുന്നു രണ്ട് ചിത്രങ്ങളും റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നതെങ്കിലും ആദ്യദിനത്തിലെ ക്ലാഷ് ഒഴിവാക്കാൻ ബീസ്റ്റിന്റെ റിലീസ് മാറ്റുക ആയിരുന്നു. രണ്ട് താരങ്ങളുടെ ചിത്രങ്ങൾ തമ്മില്‍ ഏറ്റുമുട്ടുന്നു എന്നതിലുപരി രണ്ട് ഇന്‍ഡസ്ട്രികള്‍ തമ്മിലുള്ള ക്ലാഷ് ആയാണ് ആരാധകര്‍ ഇതിനെ നോക്കിക്കാണുന്നത്. ഇക്കാര്യത്തിൽ യാഷ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
‘ഏത് സിനിമ കാണണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. അവര്‍ക്ക് അവരുടേതായിട്ടുള്ള ചോയ്‌സും പ്രിഫറന്‍സുമുണ്ട്. എല്ലാവരുടെയും താത്പര്യം ഒരുപോലെയല്ല. എല്ലാവരും വ്യത്യസ്തരാണ്. എല്ലാവരുടേയും സിനിമകളെയും വര്‍ക്കുകളേയും ഞാന്‍ ബഹുമാനിക്കുന്നു. എല്ലാവരും നിങ്ങളെ എന്റര്‍ടെയ്ന്‍ ചെയ്യാനാണ് ശ്രമിക്കുന്നത്. ക്ലാഷ് റിലീസ് എന്നത് ആരുടെയും കണ്‍ട്രോളിലല്ലല്ലോ. കെ.ജി.എഫിന്റെ റിലീസ് എട്ട് മാസം മുമ്പ് തന്നെ തീരുമാനിച്ചതാണ്. അന്ന് സിനിമ റിലീസ് ചെയ്യുമ്പോള്‍ ആരെങ്കിലും ഇതിനൊപ്പം തന്നെ മറ്റൊരു സിനിമയും റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. അതിനെ കുറിച്ച് ചിന്തിക്കുന്നുമില്ല. എനിക്കെന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. മറ്റെല്ലാം പ്രേക്ഷകരുടെ കയ്യിലാണ്. എല്ലാം അവര്‍ക്ക് വിടുകയാണ്. എന്റെ അഭിപ്രായത്തില്‍ പ്രേക്ഷകര്‍ എല്ലാ സിനിമയും കാണണം. എന്റെ സിനിമ റിലീസ് ചെയ്യുന്നതുകൊണ്ട് മാത്രം മറ്റാരുടേയും സിനിമ കാണരുതെന്ന് ഒരിക്കലും പറയില്ല. എന്റെ സിനിമ കാണണം നല്ലതാണെങ്കില്‍ മറ്റ് സിനിമയും കാണണം,’ എന്ന് യഷ് പറയുന്നു. ചിത്രത്തിന്റം പ്രമോഷന്റെ ഭാഗാമായി കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു യാഷിന്റെ പ്രതികരണം.