മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ഏഴു തവണ എം.ജെ രാധാകൃഷ്ണന് ലഭിച്ചിട്ടുണ്ട്.

കൊച്ചി: പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഇന്നേക്ക് ആറ് വർഷം. സ്റ്റിൽ ഫോട്ടോഗ്രാഫറായി വെള്ളിത്തിരയിലേക്ക് എത്തിയ അദ്ദേഹം കലാമൂല്യമുള്ള ഒട്ടനവധി സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച് കൊണ്ടായിരുന്നു മലയാളികളുടെ മനസിൽ ഇടം പിടിച്ചത്. വളരെ സൗമ്യനായ, ഒട്ടും തലക്കനമില്ലാത്ത ഒരു ചലച്ചിത്ര പ്രതിഭയായിരുന്നു അദ്ദേഹമെന്നാണ് സിനിമാ ലോകം പറയുന്നത്. അതുതന്നെയാണ് രാധാകൃഷ്ണൻ്റെ ഹൃദ്യമായ ആ ചിരി ഇന്നും മലയാള ചലച്ചിത്ര ലോകത്ത് മായാതെ നിലനിൽക്കുന്നതും.

മൂന്നു പതിറ്റാണ്ടോളം നീളുന്ന സിനിമാ ജീവിതമായിരുന്നു എം.ജെ.രാധാകൃഷ്ണന്റേത്. കൊല്ലം പുനലൂർ തൊളിക്കോട് ശ്രീനിലയത്തിൽ ജനാർദനൻ വൈദ്യരുടെയും പി.ലളിതയുടെയും മകനായിട്ടായിരുന്നു അദ്ദേഹത്തിന്റെ ജനനം. പുനലൂർ എസ്എൻ കോളേജിൽ പഠിക്കുമ്പോൾ തന്നെ രാധാകൃഷ്ണൻ ക്യാമറ കയ്യിലെടുത്തിരുന്നു. ഫോട്ടോ​ഗ്രാഫിയോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ആ​ഗ്രഹം ഒടുവിൽ സിനിമയിൽ എത്തിച്ചു. എൻ. എൻ. ബാലകൃഷ്ണനായിരുന്നു രാധാകൃഷ്ണനെ സിനിമാ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവന്നത്.

സ്റ്റിൽ ഫോട്ടോഗ്രഫറായിട്ടായിരുന്നു രാധാകൃഷ്ണന്‍റെ തുടക്കം. ഷാജി.എന്‍.കരുണ്‍ ഛായാഗ്രാഹകനായ നിരവധി ചിത്രങ്ങളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചു. പിന്നീട് ഷാജി എന്‍ കരുണിന്റെ കീഴില്‍ അസോസിയേറ്റ് ഛായാഗ്രാഹകനായി. സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, മുരളി നായർ, ഷാജി എൻ.കരുൺ, ടി.വി.ചന്ദ്രൻ, ഡോ.ബിജു, ജയരാജ്, രഞ്ജിത്, മധുപാൽ തുടങ്ങിയവർക്കൊപ്പമായിരുന്നു എം. ജെ രാധാകൃഷ്ണന്റെ വളർച്ച. സ്വാഭാവിക വെളിച്ചത്തിന് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള ഛായാഗ്രഹണ ശൈലി അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വേറിട്ടു നിർത്തി.

അലി അക്ബര്‍ സംവിധാനം ചെയ്ത് 1988-ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്താണ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്ന ആദ്യ ചിത്രം. പിന്നീട് കളിയാട്ടം, ദേശാടനം, കരുണം, തീര്‍ത്ഥാടനം, കണ്ണകി, പരിണാമം, കൂട്ട്, മകള്‍ക്ക്, നാല് പെണ്ണുങ്ങള്‍, ഗുല്‍മോഹര്‍, വിലാപങ്ങള്‍ക്കപ്പുറം, പേരറിയാത്തവര്‍, കാട് പൂക്കുന്ന നേരം, ഓള് തുടങ്ങി എഴുപത്തഞ്ചോളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചു.

മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ഏഴു തവണയാണ് എം.ജെ രാധാകൃഷ്ണനെ തേടി എത്തിയത്. ദേശാടനം, കരുണം, അടയാളങ്ങൾ, ഒറ്റക്കയ്യൻ, ബയോസ്കോപ്പ്, വീട്ടിലേക്കുള്ള വഴി, ആകാശത്തിന്റെ നിറം, കാട് പൂക്കുന്ന നേരം എന്നീ സിനിമകൾക്കായിരുന്നു അത്. 

ചലച്ചിത്ര മേളകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു എം ജെ രാധാകൃഷ്ണൻ. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ക്കും അദ്ദേഹം തേടി എത്തിയിരുന്നു. കാൻ, ടൊറന്റോ, ചിക്കാഗോ, റോട്ടർഡാം ചലച്ചിത്ര മേളകളിൽ അടക്കം രാധാകൃഷ്ണന്‍ ഛായാ​ഗ്രഹണം നിർവഹിച്ച സിനിമകൾ പ്രദർശിപ്പിച്ചു. മരണസിംഹാസനം എന്ന ചിത്രത്തിന് കാൻ പുരസ്കാരവും നേടിയിരുന്നു. 

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്