Joju George| ജോജു ജോർജിന്റെ വാഹനം തകർത്ത കേസ്, പ്രതിക്ക് ജാമ്യമില്ല
വഴിതടയലിൽ കുടുങ്ങിയവരിൽ രോഗികൾ ഉണ്ടായിരുന്നുവെന്ന വാദം തെറ്റാണെന്നും സിനിമ നടൻ അഭിനയിക്കേണ്ടത് റോഡിൽ അല്ലെന്നും പ്രതിഭാഗം കോടതിയിൽ
കൊച്ചി: ഇന്ധന വിലയ്ക്ക് എതിരെ കൊച്ചിയിൽ കോൺഗ്രസ് നടത്തിയ വഴിതടയൽ സമരത്തിനിടെ നടൻ ജോജു ജോർജിന്റെ (JoJu george) വാഹനം തകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് ജാമ്യമില്ല. റിമാൻഡിലുള്ള പ്രതി പിജെ ജോസഫിന്റെ (PJ Joseph) ജാമ്യഹർജി എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.
മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകിയ ശേഷമാണ് വഴി തടഞ്ഞതെന്ന് പ്രതി ജോസഫിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. വഴിതടയലിൽ കുടുങ്ങിയവരിൽ രോഗികൾ ഉണ്ടായിരുന്നുവെന്ന വാദം തെറ്റാണെന്നും സിനിമ നടൻ അഭിനയിക്കേണ്ടത് റോഡിൽ അല്ലെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു. വഴിതടയൽ സമരത്തിനിടയിലും ഗതാഗതത്തിന് കൃത്യമായി പോലീസ് സൗകര്യം ഒരുക്കിയിരുന്നുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. എന്നാലിതെന്നും കോടതി പരിഗണിച്ചില്ല.
അതേസമയം കേസിൽ ഒത്തുതീർപ്പ് സാധ്യതകൾ അവസാനിച്ചിട്ടില്ലെന്ന് ജോജു ജോർജിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ജോജുവിന് എതിരെ കോൺഗ്രസ് നേതാക്കൾ നടത്തിയ അപകീർത്തികരമായ പ്രസ്താവനകൾ പരസ്യമായി പിൻവലിക്കണം. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ജോജുവുമായി സംസാരിച്ചിരുന്നു എന്നും ഒരു പാർട്ടിയോടോ വ്യക്തികളോടോ വിരോധമില്ലെന്നും ജോജുവിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അതിനിടെ കേസിൽ കക്ഷി ചേരാനുള്ള ജോജുവിന്റെ അപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു. കൃത്യമായ കാര്യം വ്യക്തമാക്കാതെയുള്ളതാണ് ഹർജിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
Joju George| ജോജു ജോർജിന്റെ വാഹനം തകർത്ത കേസ് ഒത്തുതീർപ്പാകുന്നു, സമവായ ചർച്ച നടത്തി കോൺഗ്രസ്