Asianet News MalayalamAsianet News Malayalam

ആടുജീവിതം ടീമിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?; ജോര്‍ദ്ദാനില്‍ നിന്ന് പ്രതികരണവുമായി പൃഥ്വിരാജ്

ഓരോ 72 മണിക്കൂറിലും ഓരോ ക്രൂ അംഗത്തിനും വൈദ്യപരിശോധന നടത്തുന്നുണ്ടെന്ന് പൃഥ്വിരാജ് പറയുന്നു.

Covid 19 Prithviraj respond from Jorddan
Author
Jordan, First Published Apr 1, 2020, 1:25 PM IST

ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദ്ദാനില്‍ പോയ പൃഥ്വിരാജും സംഘവും അവിടെ കുടുങ്ങിക്കിടക്കുകയാണ്. കോവിഡ് വ്യാപനം തടയുന്നതിനായി ലോക് ഡൌണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പൃഥ്വിരാജും സംഘവും അവിടെ കുടുങ്ങിയത്. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ജോര്‍ദാനില്‍ ആണ് ഉള്ളത്. അതേസമയം മലയാളി സംഘത്തെ കുറിച്ച് ആരാധകര്‍ ആശങ്കപ്പെടുമ്പോള്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. എല്ലാവരും സുരക്ഷിതരാണെന്ന് കരുതുന്നുവെന്നും ലഭിക്കുന്ന ആദ്യ അവസരത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്നും പൃഥ്വിരാജ് സാമൂഹ്യ മാധ്യമത്തില്‍ പറയുന്നു.

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്


എല്ലാവർക്കും നമസ്ക്കാരം.  ദുഷ്‌കരമായ സമയങ്ങളിൽ എല്ലാവരും സുരക്ഷിതരായിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് കരുതുന്നു. 24/03/2020 ന് ജോർദാനിലെ ആടുജീവതത്തിന്റെ ചിത്രീകരണം നിലവിലെ സാഹചര്യങ്ങൾ കാരണം താൽക്കാലികമായി നിർത്തിവച്ചു. ഞങ്ങളുടെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം, വാദി റം മരുഭൂമിയുടെ പരിധിക്കുള്ളിൽ ഞങ്ങളുടെ യൂണിറ്റ് ഒറ്റപ്പെട്ടതാണെന്നും സുരക്ഷിതമായി പ്രവർത്തിക്കുന്നുണ്ടെന്നും അധികാരികൾക്ക് ബോധ്യപ്പെട്ടു, അതിനാൽ ഞങ്ങള്‍ ചിത്രീകരണവുമായി മുന്നോട്ടുപോയി. നിർഭാഗ്യവശാൽ, താമസിയാതെ, ജോർദാനിൽ മുൻകരുതൽ നടപടിയായി നിയന്ത്രണങ്ങള്‍ അധികമാക്കി. അതിന്റെ ഫലമായി 27/03/2020 ന് ഞങ്ങളുടെ ഷൂട്ടിംഗ് അനുമതി റദ്ദാക്കി. തുടര്‍ന്ന് ഞങ്ങളുടെ ടീം വാദി റമിലെ മരുഭൂമി ക്യാമ്പിൽ താമസിക്കുകയായിരുന്നു. സാഹചര്യം കാരണം ഷൂട്ടിംഗ് പുനരാരംഭിക്കാൻ ഉടനടി അനുമതി ലഭിക്കില്ലെന്നും അതിനാൽ ലഭ്യമായ ആദ്യത്തെ അവസരത്തിൽ ഇന്ത്യയിലേക്ക് മടങ്ങുകയെന്നതാണ് ഞങ്ങളുടെ അടുത്ത മികച്ച ഓപ്ഷൻ എന്നും ഞങ്ങളോട് പറഞ്ഞിരുന്നു. ഏപ്രിൽ രണ്ടാം വാരം വരെ വാദി റമിൽ താമസിക്കാനും ചിത്രീകരിക്കാനും ഞങ്ങൾ ആദ്യം പദ്ധതിയിട്ടിരുന്നതിനാൽ, ഞങ്ങളുടെ താമസവും ഭക്ഷണവും സാധനങ്ങളും പ്രശ്‍നമല്ല. എന്നാൽ വ്യക്തമായും, ആ ടൈംലൈനിനപ്പുറം എന്ത് സംഭവിക്കുന്നു എന്നത് ആശങ്കാജനകമാണ്. ഞങ്ങളുടെ ടീമിൽ ഒരു ഡോക്ടർ ഉണ്ട്, അവർ ഓരോ 72 മണിക്കൂറിലും ഓരോ ക്രൂ അംഗത്തിനും വൈദ്യപരിശോധന നടത്തുന്നു, കൂടാതെ സർക്കാർ നിയോഗിച്ച ജോർദാനിയൻ ഡോക്ടർ ഇടയ്ക്കിടെ പരിശോധനകൾക്കും വിധേയരാക്കുന്നു. ലോകമെമ്പാടുമുള്ള സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, 58 അംഗങ്ങളുള്ള ഞങ്ങളുടെ ടീം ഇപ്പോൾ നാട്ടിലേക്ക് മടങ്ങുന്ന കാര്യം അധികാരികളുടെ ഏറ്റവും വലിയ ആശങ്കയായിരിക്കില്ലെന്ന് ഞങ്ങൾ പൂർണ്ണമായും മനസ്സിലാക്കുന്നു. എന്നാൽ ബന്ധപ്പെട്ട എല്ലാവരേയും സാഹചര്യത്തെക്കുറിച്ച് അറിയിക്കുകയും അവ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യേണ്ടത് ഞങ്ങളുടെ കടമയാണെന്നും ഞങ്ങൾക്ക് തോന്നി. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നു, ഉചിതമായ സമയവും അവസരവും എത്തുമ്പോൾ ഞങ്ങൾക്ക് ഇന്ത്യയിലേക്ക് മടങ്ങാനും കഴിയുമെന്ന് കരുതുന്നു. അതുവരെ, നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കുമെന്ന് ഞാൻ കരുതുന്നു, ഒപ്പം ജീവിതം ഉടൻ സാധാരണ നിലയിലാകുമെന്ന് കൂട്ടായി പ്രത്യാശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം.

Follow Us:
Download App:
  • android
  • ios