നടി പ്രവീണയുടെ ഫോട്ടോകൾ അശ്ലീലമായി മോർഫ് ചെയ്ത് പ്രചരണം; ഒടുവില്‍ പ്രതിയെ പിടികൂടി സൈബര്‍ പൊലീസ്
തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ഭാഗ്യരാജിനെ മുമ്പും അറസ്റ്റ് ചെയ്തിരുന്നു
![cyber attack against Actress Praveena photos morphed and shared finally accused arrested cyber attack against Actress Praveena photos morphed and shared finally accused arrested](https://static-ai.asianetnews.com/images/01hgym5zq769d0z47y9zcrtgkt/befunky-collage--29-_363x203xt.jpg)
തിരുവനന്തപുരം:സിനിമ -സീരിയല്‍ നടി പ്രവീണയുടെ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയും ദില്ലിയില്‍ സ്ഥിരതാമസക്കാരനുമായ ഭാഗ്യരാജാണ് സിറ്റി സൈബർ പൊലീസിന്‍റെ പിടിയിലായത്. ഇതിന് മുമ്പും നടിയുടെ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ഇയാൾ അറസ്റ്റിലായിരുന്നു. നടി പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴിയാണ് ഇയാള്‍ പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്.രണ്ട് വർഷം മുമ്പാണ് പ്രവീണയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ ഭാഗ്യരാജിനെ ആദ്യം അറസ്റ്റ് ചെയ്യുന്നത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയശേഷം നടിയെയും മകളെയും മോശമായി ചിത്രീകരിക്കുന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങല്‍ വഴി പ്രചാരണം തുടങ്ങി. പ്രവീണ പരാതി നൽകിയിട്ടും ആദ്യം പോലീസ് നടപടിയെടുത്തില്ല.
പ്രവീണയുടെ പരാതിയിലും നടപടിയുണ്ടാകാത്തത് ഇ-കുരുക്കിൽ രക്ഷയില്ലെന്ന പരമ്പരയിൽ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ജാമ്യത്തില്‍ പോയശേഷവും ഇയാള്‍ കുറ്റകൃത്യം തുടരുകയാണെന്നും തന്‍റെ മകളുടേത് അടക്കമുള്ള ഫോട്ടോകള്‍ അശ്ലീലമായി ഇയാള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും കഴിഞ്ഞ മാസം നടി പ്രവീണ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ആറ് വർഷമായി സൈബർ ഇടത്തിൽ വേട്ടയാടപ്പെടുകയാണെന്നും തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിയെ ഒരു തവണ പിടികൂടി ജാമ്യത്തിൽ വിട്ടയച്ചെന്നും കുറ്റകൃത്യം ഇയാൾ ഇപ്പോഴും ആവർത്തിക്കുക ആണെന്നുമായിരുന്നു പ്രവീണയടെ പ്രതികരണം."എന്റെയും എന്റെ വീട്ടുകാരുടെയും മോർഫ് ചെയ്ത ഫോട്ടോകൾ, എന്റെ തലയും താഴേക്ക് വികൃതരൂപമായി, വൃത്തികെട്ട രീതിയിൽ എന്ന് തന്നെ പറയാം. വസ്ത്രമില്ലാതെ നിൽക്കുന്നവരുടെ ഫോട്ടോ എടുത്ത് അതിൽ എന്റെ ഫോട്ടോസ് വച്ച് പ്രചരിപ്പിക്കുകയാണ്. അവനത് കണ്ട് ആസ്വദിക്കുന്നത് മാത്രമല്ല പ്രചരിപ്പിക്കുകയാണ്", എന്നായിരുന്നു പ്രവീണയുടെ വെളിപ്പെടുത്തല്‍.
കുറ്റം ആവർത്തിച്ചാൽ ശിക്ഷയുടെ കാഠിന്യം കൂടൂമെന്നും എന്നിട്ടും തനിക്ക് മാത്രം എന്തുകൊണ്ട് നീതി കിട്ടുന്നില്ലെന്നും പ്രവീണ ചോദിച്ചിരുന്നു. സൈബർ സെല്ലിൽ ഞാൻ ഒരുപാട് തവണ കയറി ഇറങ്ങിയിട്ടും കഴിഞ്ഞ ആറു വര്‍ഷമായി ഇയാള്‍ കുറ്റകൃത്യം തുടരുകയാണെന്നും പ്രവീണ ആരോപിച്ചിരുന്നു.കമ്പ്യൂട്ടർ ബിരുധദാരിയായ ഇയാള്‍ ഒളിവിലെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. ഭാഗ്യരാജനും കുടുംബാംഗങ്ങള്‍ക്കും പൊലീസ് നിരന്തമായി നോട്ടീയച്ചു. ഇതിനിടെ ഭാഗ്യരാജ് കോടതിയിൽ മുൻകൂർജാമ്യം തേടിയെങ്കിലും ലഭിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനായിരിന്നു നിർദ്ദേശം. രക്ഷിതാക്കള്‍ക്കൊപ്പം ഭാഗ്യരാജ് തിരുവനന്തപുരത്തെത്തിയപ്പോഴാണ് ശ്രീകാന്ത് മിശ്രയുടെ നേതൃത്വത്തിലുള്ള സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
മോർഫ് ചെയ്ത് ചലച്ചിത്ര-സീരിയൽ നടിയുടെ വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; ഒരാൾ കൂടി അറസ്റ്റിൽ