'സ്വന്തമായി സിനിമ വിജയിപ്പിക്കാനാകുമ്പോള്‍ നടികള്‍ക്ക് തുല്യവേതനം ആവശ്യപ്പെടാം': ധ്യാന്‍
മഞ്ജുവാര്യരെ പോലെ സിനിമ പുൾ ചെയ്യാൻ സാധിക്കുന്ന സമയത്ത് അവർക്ക് തുല്യവേതനം ആവശ്യപ്പെടാമെന്നും ധ്യാൻ പറഞ്ഞു.
കഴിഞ്ഞ ഏതാനും നാളുകളായി മലയാള സിനിമാ മേഖലയിൽ അഭിനേതാക്കളുടെ വേതനവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണ്. നടിമാർക്കും നടന്മാർക്കും തുല്യവേദനം ആവശ്യമാണെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ പലഭാഗങ്ങളിൽ നിന്നും ഉയർന്ന് വന്നിട്ടുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ ധ്യാൻ ശ്രീനിവാസൻ(Dhyan Sreenivasan) പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. താരമൂല്യം അനുസരിച്ചാണ് സിനിമയില്‍ പ്രതിഫലം നല്‍കേണ്ടതെന്നും സിനിമയില്‍ പുരുഷാധിപത്യമുണ്ടെന്നും ബിസിനസ് നടക്കുന്നത് തങ്ങളുടെ പേരിലാണെന്നും ധ്യാന്‍ പറഞ്ഞു. മഞ്ജുവാര്യരെ പോലെ സിനിമ പുൾ ചെയ്യാൻ സാധിക്കുന്ന സമയത്ത് അവർക്ക് തുല്യവേതനം ആവശ്യപ്പെടാമെന്നും ധ്യാൻ പറഞ്ഞു.
"ഇത് പുരുഷാധിപത്യമുള്ള ഇന്‍ഡസ്ട്രിയാണ്. ഇവിടെ ബിസിനസ് നടക്കുന്നത് പുരുഷന്മാരുടെ പേരിലാണ്. എന്നാല്‍ മഞ്ജു ചേച്ചിയുടെ പേരില്‍ ഇവിടെ ബിസിനസ് നടക്കുന്നുണ്ട്. അങ്ങനെ ഒരു ലെവലിലേക്ക് വളരുന്ന ഘട്ടം വരുമ്പോള്‍ അവര്‍ക്ക് തുല്യ വേതനം ആവശ്യപ്പെടാം. അതില്‍ തെറ്റില്ല, എന്നാല്‍ അതിന് സ്വന്തമായി ഒരു സിനിമ വിജയിപ്പിക്കാന്‍ അവർക്ക് സാധിക്കണം. മലയാളത്തില്‍ അത്തരം നടിമാര്‍ വിരലില്‍ എണ്ണാവുന്ന അത്ര മാത്രമേയുള്ളു. മഞ്ജു ചേച്ചിക്ക് ഒറ്റയ്ക്ക് ഒരു സിനിമ പുള്‍ ഓഫ് ചെചെയ്യാന്‍ കഴിയും. അത്തരം നടിമാര്‍ക്ക് തുല്യ പ്രതിഫലം വാങ്ങാം", എന്നാണ് ധ്യാൻ പറഞ്ഞത്. 'സായാഹ്നവാര്‍ത്തകള്‍' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു താരം.
സിനിമാ മേഖലയില്‍ ഉള്ളവർക്ക് സ്ത്രീ- പുരുഷ ഭേദമില്ലാതെ തുല്യ വേതനം അര്‍ഹിക്കുന്നുണ്ടെന്ന് നടി അപര്‍ണ ബാലമുരളി മുൻപ് പറഞ്ഞിരുന്നു. സിനിമകളിലും നായകനും നായികയ്ക്കും തുല്യ പ്രാധാന്യമുണ്ടാകണം. സ്ത്രീ കേന്ദ്രീകൃത സിനിമകളിൽ മാത്രമല്ല, അങ്ങനെയല്ലാത്ത സിനിമകളിലും സ്ത്രീ കഥാപാത്രങ്ങൾക്കു പ്രാധാന്യമുണ്ടാകണമെന്നും അപർണ പറഞ്ഞിരുന്നു.
വിവേചനം കാട്ടേണ്ട ആവശ്യമില്ല, സിനിമയിൽ തുല്യ വേതനം വേണമെന്ന് അപർണ ബാലമുരളി
ഓഗസ്റ്റ് അഞ്ചിനാണ് 'സായാഹ്നവാര്‍ത്തകള്‍' തിയറ്ററുകളിൽ എത്തിയത്. പ്രഖ്യാപനം നടന്ന് ഏറെ നാളുകൾക്ക് ശേഷമായിരുന്നു ഗോകുൽ സുരേഷ് നായനായി എത്തിയ ചിത്രത്തിന്റെ റിലീസ്. ഗോകുലിനൊപ്പം ധ്യാൻ ആണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അരുണ്‍ ചന്ദുവാണ് സംവിധാനം. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, മകരന്ദ് ദേശ്പാണ്ഡേ, ശരണ്യ ശര്‍മ്മ, ആനന്ദ് മന്മഥന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഡി 14 എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ മഹ്ഫൂസ് എം ഡിയും നൗഷാദ് ടിയും ചേര്‍ന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. പാപ്പൻ ആണ് ഗോകുലിന്റേതായി പുറത്തിറങ്ങിയ മറ്റൊരു ചിത്രം.