കേരളവർമ പഴശിരാജയ്ക്കും കായംകുളം കൊച്ചുണ്ണിക്കും ശേഷം ശ്രീ ഗോകുലം മൂവിസ് ഇന്‍റർനാഷണലിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന സിനിമയാണ് ഖലാസി

മലബാർ മാപ്പിള ഖലാസികളുടെ ജീവിതം ചലച്ചിത്രമാകുന്നു. ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധേയനായ മിഥിലാജ് കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായാണ് ഖലാസി അണിയറയിൽ ഒരുങ്ങുന്നത്. ദിലീപിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച്​ നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ക്യാമറയ്ക്ക് മുന്നിലും പിന്നിലും ദക്ഷിണേന്ത്യൻ സിനിമാ ഇതിഹാസങ്ങൾ ചിത്രത്തിനായി ഒന്നിക്കും. ആദ്യഘട്ട ചിത്രീകരണം കോഴിക്കോട് ആരംഭിക്കും. വലിയ ക്യാൻവാസിലൊരുങ്ങുന്ന ചിത്രത്തിനായി പടുകൂറ്റൻ സെറ്റാണ് അണിയറയിൽ ഒരുങ്ങുന്നത്. ഖലാസി സാഹസികതകളെ സാങ്കേതികതികവോടെയാകും പകർത്തുക. മലബാർ ഖലാസികളുടെ മെയ്ക്കരുത്തിന്‍റെയും മനക്കണക്കിന്‍റേയും കഥയാണ് ചിത്രം പറയുന്നത്. കേരളവർമ പഴശിരാജയ്ക്കും കായംകുളം കൊച്ചുണ്ണിക്കും ശേഷം ശ്രീ ഗോകുലം മൂവിസ് ഇന്‍റർനാഷണലിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന സിനിമയാണ് ഖലാസി. മിഥിലാജിനൊപ്പം അനൂരൂപ് കൊയിലാണ്ടിയും സതീഷുമാണ് തിരക്കഥയെഴുതുന്നത്. ഗോകുലം ബാനറിൽ സഹനിർമാതാക്കളാകുന്നത് വി സി പ്രവീണും ബൈജു ഗോപാലനുമാണ്. കൃഷ്ണമൂർത്തിയും സുധാകർ ചെറുകൂരുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.