എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർക്കെതിരെ സംവിധായകൻ ആലപ്പി അഷ്റഫ്. ബിഗ് ബോസിനെ വിമർശിച്ച് അതിൽ പങ്കെടുത്തത് അഖിലിന്റെ ആദ്യ നിലപാട് മാറ്റമാണെന്നും കോൺഗ്രസ് സ്ഥാനാർത്ഥിത്വം ആഗ്രഹിച്ച മാരാർ പിന്നീട് കളംമാറ്റിയെന്നും അദ്ദേഹം പറയുന്നു.

ൻഡിഎ സ്ഥാനാ‍ർത്ഥിയും മുൻ ബി​ഗ് ബോസ് വിജിയുമായ അഖിൽ മാരാർക്കെതിരെ സംവിധായകൻ ആലപ്പി അഷ്റഫ്. ബി​ഗ് ബോസിൽ പോകില്ലെന്ന് പറഞ്ഞിട്ട്, ശേഷം പോയതാണ് അഖിലിന്റെ ആദ്യ നിലപാട് മാറ്റമെന്ന് ആലപ്പി അഷ്റഫ് പറയുന്നു. ഇതാണ് വെളുക്കുമ്പോൾ പറയുന്നതല്ല ഉച്ചയാകുമ്പോൾ അയാളുടെ നിലപാട് എന്ന് രമേഷ് പിഷാരടിയെക്കൊണ്ട് പറയിപ്പിച്ചതെന്നും ആലപ്പി അഷ്റഫ് പറയുന്നു.

ആലപ്പി അഷ്റഫിന്റെ വാക്കുകൾ ഇങ്ങനെ

ബിഗ് ബോസ് പരിപാടിയെ 'ലുലു മാളിൽ പോയി തുണിയുരിയുന്നതിനോട്' ഉപമിച്ച വ്യക്തിയാണ് അഖിൽ. എന്നിട്ട് ആ ഷോയില്‍ കടന്നു കൂടിയ ആളാണ് അഖില്‍ മാരാര്‍. അഖിലിന്‍റെ ആദ്യ നിലപാട് മാറ്റമായി നമ്മള്‍ ശ്രദ്ധിക്കുന്നത് അതാണ്. നേരം വെളുക്കുമ്പോൾ പറയുന്നതല്ല ഉച്ചയാകുമ്പോൾ അയാളുടെ നിലപാട് എന്ന് രമേഷ് പിഷാരടിയെക്കൊണ്ട് പറയിപ്പിച്ചതും മാരാരുടെ ഈ നിലപാട് മാറ്റമാണ്. എന്നാലും ഉപജീവനത്തിനായി തെരുവിൽ നാരങ്ങ കച്ചവടം ചെയ്തിരുന്നൊരു വ്യക്തി പൊരുതി നേടി എടുത്ത വിജയം നമ്മൾ അം​ഗീകരിക്കേണ്ടതാണ്, പ്രശംസിക്കേണ്ടതുമാണ്.

ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയ അഖിൽ മാരാർ പിന്നീട് പണം സമ്പാദിച്ച് കൂട്ടാനുള്ള തത്രപ്പാടിൽ ആയിരുന്നു. ഉദ്ഘാടനങ്ങളും ​ഗർഫ് യാത്രകളും ചാനൽ അതിഥികളായി എത്തിയും പണം സമ്പാദിച്ചു. തന്റെ ഒരുമാസത്തെ ചെലവ് 3 ലക്ഷ്ഷം രൂപയാണെന്ന് അഖിൽ തന്നെ പറഞ്ഞിട്ടുണ്ട്. വാഹന ഇഎംഐ മാത്രം ഒരുലക്ഷത്തി എഴുപത്തി അയ്യായിരം അടക്കണം. അല്ലാത്ത കാറുകളും ഉണ്ട്. ഇതൊക്കെ പൊതുമധ്യത്തിൽ പറയുമ്പോൾ ട്രോളുകൾ ഉണ്ടാകുന്നതും സ്വാഭാവികം. ഇതൊക്കെ തള്ളാണെന്നും അല്പന് ഐശ്വര്യം വന്നാൽ അർത്ഥ രാത്രിയിലും കുട പിടിക്കുമെന്ന കമന്റുകൾ വേറെയും. പണവും പ്രശസ്തിയുമാണ് എല്ലാത്തിന്റേയും മാനദണ്ഡമെന്നാണ് അഖിൽ മാരാർ പറയുന്നത്. പണമുണ്ടായാൽ താൻ കാട്ടിക്കൂട്ടുന്ന എന്ത് വിഡ്ഢിത്തവും സമൂഹം അംഗീകരിച്ചുകൊള്ളും എന്നൊരു മിഥ്യാധാരണ അയാൾക്കുണ്ടെന്ന് തോന്നിപ്പോകും വിധമായിരുന്നു പിന്നീടുള്ള പ്രതികരണങ്ങൾ. തൻ്റെ തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ തിരുത്താമെന്ന് മാരാർ ആവർത്തിച്ചു പറയുമെങ്കിലും, ഒരിക്കൽപ്പോലും അയാൾ അതിന് തയ്യാറായിട്ടില്ല എന്നതാണ് വാസ്തവം. ഇതൊക്കെ തന്നെ വീണ്ടും ആവർത്തിക്കുന്നു.

ആരോടോ ഉള്ള വാശി തീർക്കലും എടുത്തു ചാട്ടവും ആയിരുന്നു രാഷ്ട്രീയത്തിലേക്കുള്ള വരവ്. കോൺ​ഗ്രസ് സ്ഥാനാർത്ഥിയാകാൻ അയാൾ വല്ലാതെ ആ​ഗ്രഹിച്ചിട്ടുണ്ടാകാം. തന്റെ മോഹം പൂവണിയില്ലെന്ന് മനസിലാക്കിയ അയാൾ, പതുക്കെ കളംമാറ്റി. പാർട്ടി മാറിയതോടെ തന്നെ എതിർക്കുന്നവരെ 'തീവ്രവാദികളായി' മുദ്രകുത്താനും അയാൾ മടിച്ചില്ല. അഖിൽ മാരാരുടെ മണ്ടത്തരങ്ങളേയും പൊള്ളത്തരങ്ങളേയും കള്ളത്തരങ്ങളേയും തുറന്നുകാട്ടി, വിമർശിക്കുന്നവരാണോ തീവ്രവാദികൾ. സമൂഹത്തിൽ ഭിന്നിപ്പും അരാജകത്വവും അധിക്ഷേപങ്ങളുമൊക്ക നടത്തി വിവാദങ്ങൾ സൃഷ്ടിച്ച് ലൈവായി നിൽക്കുക എന്നതാണ് അഖിലിന്റെ ലക്ഷ്യം. 'സർവ്വവിജ്ഞാനകോശം' എന്ന് സ്വയം വിശേഷിപ്പിക്കുന്ന അഖിലിനോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല. താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്നാണ് അയാൾ ഇപ്പോഴും പറയുന്നത്. മോശമായ പരാമർശങ്ങൾക്കെതിരെ കൃത്യമായ നിയമനടപടി ഉണ്ടായിരുന്നെങ്കിൽ അയാൾക്ക് കോടതി കയറിയിറങ്ങാനെ സമയമുണ്ടാകൂ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming