മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും അദ്ദേഹം സിനിമകൾ ഒരുക്കിയിരുന്നു

ചെന്നൈ: പ്രശസ്ത സംവിധായകൻ കെ.എസ്.സേതുമാധവൻ (94) അന്തരിച്ചു. ചെന്നൈയിലെ ഡയറക്ടേർസ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. ജെസി ഡാനിയേൽ പുരസ്കാരം അടക്കം നേടിയ പ്രതിഭയെയാണ് മലയാളത്തിനും സിനിമാ മേഖലയ്ക്കും നഷ്ടമായത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും അദ്ദേഹം സിനിമകൾ ഒരുക്കിയിരുന്നു. രാത്രി ഉറക്കത്തിൽ ഹൃദയസ്തംഭനം മൂലം മരണം സംഭവിച്ചുവെന്നാണ് കരുതുന്നത്.

ഓടയിൽ നിന്ന്, ഓപ്പോൾ, ചട്ടക്കാരി, അനുഭവങ്ങൾ പാളിച്ചകൾ, അരനാഴിക നേരം തുടങ്ങി ഹിറ്റ് സിനിമകളുടെ സംവിധായകനായിരുന്നു. മലയാള സിനിമയുടെ തുടക്ക കാലത്ത്, കൃത്യമായ ദിശാബോധം നൽകി വഴിതെളിച്ച സംവിധായകനായിരുന്നു സേതുമാധവൻ. മലയാളത്തിലെ വായനക്കാർ ഏറ്റെടുത്ത നോവലുകളെ അടക്കം സിനിമയാക്കി മാറ്റുന്നതിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് 2009 ലാണ് അദ്ദേഹത്തിന് ജെസി ഡാനിയേൽ പുരസ്കാരം ലഭിച്ചത്. ഇന്ന് മലയാള സിനിമ അവകാശപ്പെടുന്ന മേന്മകളുടെ അടിത്തറ പാകിയ സംവിധായകനായിരുന്നു അദ്ദേഹം. 

പാലക്കാടായിരുന്നു കെഎസ് സേതുമാധവന്റെ ജനനം. പിന്നീട് വിക്ടോറിയ കോളേജിലെ വിദ്യാഭ്യാസത്തിന് ശേഷം കെ രാംനാഥിന്റെ അസിസ്റ്റന്റായാണ് സംവിധാന രംഗത്തേക്ക് വന്നത്. 1960 ൽ വീരവിജയ എന്ന ചിത്രമാണ് സേതുമാധവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യ ചിത്രം. മുട്ടത്ത് വർക്കിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി പുറത്തിറക്കിയ ജ്ഞാന സുന്ദരിയാണ് കെഎസ് സേതുമാധവന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ ആദ്യ മലയാള ചിത്രം.

പിന്നീട് 60 ഓളം സിനിമകൾ കെഎസ് സേതുമാധവൻ സംവിധാനം ചെയ്തു. 1973 ൽ ദേശീയ പുരസ്കാരത്തിന്റെ ഭാഗമായ നർഗിസ് ദത്ത് അവാർഡ് നേടി. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം തമിഴിലേക്ക് ആദ്യമായി എത്തിച്ചതും അദ്ദേഹമായിരുന്നു. വത്സലയാണ് ഭാര്യ. മക്കൾ : സോനുകുമാർ, ഉമ, സന്തോഷ് സേതുമാധവൻ.