മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളും ഒരേ ദിവസം എത്തും
ഭാഷാഭേദമന്യെ പ്രേക്ഷകപ്രീതി നേടിയ മറ്റൊരു ഫ്രാഞ്ചൈസി ദൃശ്യം പോലെ മലയാളത്തില്‍ ഉണ്ടായിട്ടില്ല. ഇന്ത്യയിലെന്നല്ല ലോകത്തെവിടെയുള്ള ഭാഷയിലേക്കും റീമേക്ക് ചെയ്യാന്‍ പറ്റുന്ന കഥാതന്തുവാണ് ചിത്രത്തിന്‍റേത്. അതുതന്നെയാണ് നിരവധി ഭാഷകളിലേക്കുള്ള റീമേക്കുകളുടെയും അവ നേടിയ വിജയങ്ങളുടെയും കാരണം. മെയ് 21 ന് എത്താനിരിക്കുന്ന ദൃശ്യം മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നവരില്‍ മലയാളികള്‍ മാത്രമല്ല ഉള്ളത്. മലയാളത്തിനൊപ്പം അതേ ദിവസം തന്നെ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളും പുറത്തിറങ്ങുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് സംബന്ധിച്ച ഏറ്റവും പുതിയ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. ദൃശ്യം 3 ന് പ്രേക്ഷകര്‍ക്കിടയിലുള്ള കാത്തിരിപ്പ് എത്രയെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്ക്.

അണിയറക്കാര്‍ തന്നെ പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം നേടിയിരിക്കുന്നത് 10 കോടിയാണ്. റിലീസിന് ഇനിയും ഏഴ് ദിനങ്ങള്‍ ശേഷിക്കെയാണ് ഈ കളക്ഷന്‍ എന്നത് പ്രേക്ഷകര്‍ക്കിടയിലുള്ള ഹൈപ്പ് വ്യക്തമാക്കുന്നുണ്ട്. 10-ാം തീയതിയാണ് ചിത്രത്തിന്‍റെ കേരളത്തിലെ ബുക്കിംഗ് ആരംഭിച്ചത്. എന്നാല്‍ ലിമിറ്റഡ് സ്ക്രീനുകളില്‍ മാത്രമാണ് ആദ്യം ബുക്കിംഗ് ആരംഭിച്ചത്. കേരളത്തില്‍ ആരംഭിക്കുന്നതിന് മുന്‍പേ അപൂര്‍വ്വം വിദേശ മാര്‍ക്കറ്റുകളിലും ചിത്രം അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരുന്നു. അതേസമയം റിലീസ് ദിനത്തോട് അടുക്കുമ്പോള്‍ ബുക്കിംഗ് വര്‍ധിക്കുമെന്ന് ഉറപ്പാണ്. ചിത്രത്തിന്‍റെ ഫൈനല്‍ അഡ്വാന്‍സ് ബുക്കിംഗ് സംഖ്യ എത്രയായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഇന്‍ഡസ്ട്രി.
ദൃശ്യത്തിൽ നിന്നും ദൃശ്യം 3 ൽ എത്തുമ്പോൾ പിന്നിട്ട കാലയളവിൻ്റെ എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ടു കൊണ്ടാണ് ജോർജുകുട്ടിയേയും കുടുംബത്തേയും ജീത്തു ജോസഫ് പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നത്. അതേസമയം ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ദൃശ്യം 3 മലയാളം ഒറിജിനലിന്‍റെ ആഗോള തിയട്രിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ബോളിവുഡിലെ മറ്റൊരു പ്രമുഖ ബാനര്‍ ആയ പെന്‍ സ്റ്റുഡിയോസ് പനോരമ സ്റ്റുഡിയോസിലൂടെ ആശിര്‍വാദ് സിനിമാസില്‍ 100 കോടി മുതല്‍മുടക്കുന്നുമുണ്ട്. അതേസമയം ദൃശ്യം 3 മലയാളം പതിപ്പിന്‍റെ റൈറ്റ്സ് മാറ്റമാണ് വിറ്റിരിക്കുന്നതെന്നും മറ്റ് ഭാഷകളുടെ റീമേക്ക് റൈറ്റ്സ് ഇപ്പോഴും ആശിര്‍വാദിന് തന്നെയാണെന്നും ജീത്തു ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.



