'ഹൃദയം വേദനിക്കുന്നു, വിട അനിലേട്ടാ'; വിങ്ങലടക്കി ദുൽഖർ
കൊവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജിലായിരിക്കും പോസ്റ്റ്‍മോർട്ടം. അതിന് ശേഷം മൃതദേഹം നാടായ നെടുമങ്ങാട്ടേക്ക് കൊണ്ടുപോകും.
മലയാള സിനിമയില്‍ ഗംഭീര കഥാപാത്രങ്ങളെ അവശേഷിപ്പിച്ച് മറഞ്ഞ നടനാണ് അനില്‍ നെടുമങ്ങാട്. ടെലിവിഷന്‍ രംഗത്തുനിന്ന് തുടങ്ങി പതിയെ എണ്ണം പറഞ്ഞ സ്വഭാവ നടനിലേക്കുള്ള വളര്‍ച്ചയായിരുന്നു അനിലിന്റേത്. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം മലയാള സിനിമാ ലോകത്തെ ഒന്നടങ്കം വിഷമത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. അനിലിന്റെ മരണത്തിൽ അനുശോചനം അറിയിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ.
“ഹൃദയം വേദനിക്കുന്നു. ഇത് അംഗീകരിക്കാനാവുന്നില്ല. വിട അനിലേട്ടാ. താങ്കളുടെ കുടുംബത്തിനായി പ്രാർഥനകൾ നേരുന്നു, ശക്തി പകരാൻ ആഗ്രഹിക്കുന്നു,”, എന്നാണ് ദുൽഖർ മരണ വാർത്തയോട് പ്രതികരിച്ചത്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിൽ ദുൽഖറും അനിൽ നെടുമങ്ങാടും ഒരുമിച്ചഭിനയിച്ചിരുന്നു. ദുൽഖർ നായകനായ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു അനിൽ നെടുമങ്ങാട് അവതരിപ്പിച്ചത്.
Heart hurts. Can’t make sense of this. RIP Anil etta. Prayers and strength to your family. 💔💔
Posted by Dulquer Salmaan on Friday, 25 December 2020
കഴിഞ്ഞദിവസം മലങ്കര ഡാം സൈറ്റിൽ കുളിങ്ങാനിറങ്ങിയ അനിൽ കയത്തിൽപ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു. ജോജു നായകനാവുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഷൂട്ടിംഗിനിടവേളയിൽ അദ്ദേഹം സുഹൃത്തകൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. ജലാശയത്തിലെ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തിൽ അനിൽ വീണു പോയെന്നാണ് വിവരം.
തൊടുപുഴയിലെ താലൂക്കാശുപത്രിയിലെ മോർച്ചറിയിലാണ് അനിലിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് അദ്ദേഹത്തിന്‍റെ പോസ്റ്റ്‍മോർട്ടം നടക്കും. കൊവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജിലായിരിക്കും പോസ്റ്റ്‍മോർട്ടം. അതിന് ശേഷം മൃതദേഹം നാടായ നെടുമങ്ങാട്ടേക്ക് കൊണ്ടുപോകും.