'ഈഗ'യിലെ ഈച്ച കഥാപാത്രത്തിന്റെ വിഷ്വൽ ഇഫക്ട്‌സ് 'ലവ്‌ലി'യിൽ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നാണ് ആരോപണം.

കൊച്ചി: എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത 2012ല്‍ റിലീസായ ബ്ലോക്ബസ്റ്റര്‍ ചിത്രം 'ഈഗ'യുടെ നിർമ്മാതാക്ക മലയാള ചിത്രം 'ലവ്‌ലി'യുടെ നിർമ്മാതാക്കൾക്കെതിരെ പകര്‍പ്പവകാശ ലംഘനത്തിന് നിയമനോട്ടീസ് അയച്ചു. 'ഈഗ'യിൽ ഉപയോഗിച്ച ഈച്ച കഥാപാത്രത്തിന്റെ വിഷ്വൽ ഇഫക്ട്‌സ് 'ലവ്‌ലി'യിൽ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നാണ് ആരോപണം. അതേ സമയം ലൗലി കഴിഞ്ഞ ദിവസം മുതല്‍ ഒടിടിയില്‍ സ്ട്രീം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ആമസോണ്‍ പ്രൈമിലാണ് ഈ സിനിമ കാണാന്‍ കഴിയുക.

'ഈഗ', തെലുഗു, തമിഴ്, മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ റിലീസ് ചെയ്ത ഒരു ഫാന്റസി ചിത്രമാണ്. ഒരു ഈച്ചയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ഈ ചിത്രം ഒരു പ്രണയ പ്രതികാര കഥയാണ് പറഞ്ഞത്. നാനിയും സാമന്തയും ആയിരുന്നു ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തിയത്. 'ഈഗ'യുടെ നിർമ്മാതാക്കളായ വാരാഹി ചലന ചിത്രമാണ് ജൂൺ 17-ന് നിയോ ജൂറിസ് എൽഎൽപി വഴി ലൗലി നിര്‍മ്മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചത്.

നോട്ടീസിൽ, 'ലവ്‌ലി'യുടെ നിർമ്മാതാക്കൾ ഈച്ച കഥാപാത്രം ഉപയോഗിക്കുന്നതും പ്രദർശിപ്പിക്കുന്നതും ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, 'ലവ്‌ലി'യുടെ സംവിധായകൻ ദിലീഷ് കരുണാകരൻ ഈ ആരോപണങ്ങൾ നിഷേധിച്ചു. "ഞങ്ങളുടെ ചിത്രത്തിലെ ഈച്ച കഥാപാത്രം തികച്ചും ഒറിജിനലാണ്. 'ഈഗ'യുമായി യാതൊരു സാമ്യവുമില്ല. ഈ ആരോപണങ്ങൾക്കെതിരെ ഞങ്ങൾ നിയമനടപടികൾ സ്വീകരിക്കും" അദ്ദേഹം പ്രതികരിച്ചു.

'ലവ്‌ലി' മെയ് മാസത്തിൽ തിയേറ്ററുകളിൽ എത്തിയപ്പോൾ മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. എന്നാൽ, ഈ വക്കീല്‍ നോട്ടീസ് ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് അപ്രതീക്ഷിത വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ, 'ഈഗ'യും 'ലവ്‌ലി'യും കണ്ട പ്രേക്ഷകർ ഇരു ചിത്രങ്ങളിലെയും ഈച്ച കഥാപാത്രങ്ങളെ താരതമ്യം ചെയ്ത് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

'ഈഗ'യുടെ നിർമ്മാതാവ് സായി കൊറ്റപതി ഈ നിയമനടപടിയിലൂടെ തങ്ങളുടെ ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി. "ഞങ്ങളുടെ ചിത്രത്തിന്റെ ഒറിജിനാലിറ്റിയും സർഗാത്മകതയും ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ അനുകരണം ഒരു തരത്തിലും അനുവദിക്കാനാവില്ല," അദ്ദേഹം പറഞ്ഞു.

നിലവിൽ, 'ലവ്‌ലി'യുടെ നിർമ്മാതാക്കൾ നോട്ടീസിന് മറുപടി തയ്യാറാക്കുകയാണ്. ഈ വിഷയം മലയാള സിനിമാ വ്യവസായത്തിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. കോപ്പിറൈറ്റ് നിയമങ്ങളും വിഎഫ്എക്സിന്‍റെ മൗലികതയും സംബന്ധിച്ച് കൂടുതൽ വ്യക്തത ആവശ്യമാണെന്ന് സോഷ്യല്‍മീഡിയ ചര്‍ച്ച പറയുന്നത്.