കേരളത്തിൽ മാത്രം 500ലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ലോകത്താകമാനം 10,000 സ്ക്രീനുകളിൽ ആർആർആർ റിലീസ് ചെയ്യും.
തെന്നിന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രാജമൗലി ചിത്രം ആർആർആർ(RRR Movie) തിയറ്ററുകളിൽ എത്തി കഴിഞ്ഞു. ആദ്യ മണിക്കൂറുകൾ മുതൽ തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ്യ ചിത്രത്തിന് ശേഷം രാജമൗലിയുടേതായി പുറത്തിറങ്ങിയ ചിത്രം സംവിധായകന്റെ മറ്റൊരു മാസ്റ്റർ പീസ് എന്നാണ് ആരാധകർ പറയുന്നത്.
തിയറ്ററുകളിൽ വലിയതോതിലുള്ള തിരക്കുകളാണ് അനുഭവപ്പെടുന്നത്. തിയറ്ററുകൾക്ക് പുറത്ത് കട്ടൗട്ടുകൾ ഉയർത്തിയും ആർപ്പുവിളിച്ചും ചെണ്ടകൊട്ടിയും ആർആർആർ ആഘോഷമാക്കുകയാണ് ഓരോ ആരാധകനും. ജൂനിയർ എൻടിആറിന്റെയും രാംചരണിന്റെയും കൂറ്റൻ കട്ടൗട്ടുകളാണ് വിവിധയിടങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റ് ചിത്രം സ്വന്തമാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പ്രവചിച്ചു കഴിഞ്ഞു .
കേരളത്തിൽ മാത്രം 500ലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ലോകത്താകമാനം 10,000 സ്ക്രീനുകളിൽ ആർആർആർ റിലീസ് ചെയ്യും. ബാഹുബലിക്ക് ശേഷം വരുന്ന രാജമൗലി ചിത്രത്തിനായി ആരാധകരും സിനിമാസ്വാദകരും ഒരുപോലെയാണ് കാത്തിരുന്നത്. കേരളത്തിൽ പ്രൊഡ്യൂസർ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് വിതരണം ചെയ്യുന്നത്. കേരളത്തിൽ ഗംഭീര തിയേറ്റർ റിലീസ് ആണ് എച്ച് ആർ പിക്ചേഴ്സ് ഒരുക്കുന്നത്.
സംവിധായകന്‍ എസ്.എസ്. രാജമൗലി, ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ തേജ എന്നിവർ ഗുജറാത്തിലെ ഏകതാ പ്രതിമ സന്ദർശിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഏകതാ പ്രതിമയുടെ സാന്നിധ്യത്തിൽ പ്രൊമോഷൻ നടത്തുന്ന ആദ്യ ചിത്രമായും ആര്‌ആർആർ മാറി. തീയും വെള്ളവും ഏകതാ പ്രതിമക്ക് മുന്നില്‍ കണ്ടുമുട്ടിയപ്പോള്‍ എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് രാജമൗലി കുറിച്ചിരുന്നത്.
ജനുവരി 7ന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്താനിരുന്ന ചിത്രമാണ് 'ആർആർആർ'. എന്നാൽ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് പല സംസ്ഥാനങ്ങളും സാമൂഹികജീവിതത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയതോടെ തീരുമാനം മാറ്റുക ആയിരുന്നു.
ബാഹുബലി ഫ്രാഞ്ചൈസിക്കു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ആര്‍ആര്‍ആറിന്‍റെ ഏറ്റവും വലിയ യുഎസ്‍പി. ബാഹുബലി 2 ഇറങ്ങി അഞ്ച് വര്‍ഷം കഴിയുമ്പോഴാണ് ആര്‍ആര്‍ആര്‍ എത്തുന്നത്. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, അളിയ ഭട്ട്, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

