രജനികാന്തിന്റെ പിന്മാറ്റത്തിൽ തമിഴ്നാട്ടിൽ മൂന്നാം ദിനവും പ്രതിഷേധം, വീടിന് മുന്നിൽ കുത്തിയിരുന്ന് ആരാധകർ
രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്‍റെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം ദിവസും തമിഴ്നാട്ടില്‍ പ്രതിഷേധം.
ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്‍റെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം ദിവസും തമിഴ്നാട്ടില്‍ പ്രതിഷേധം. ചെന്നൈയില്‍ രജനികാന്തിന്‍റെ വസതിക്ക് മുന്നില്‍ ആരാധകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തമിഴ്നാട്ടിലെ ഉടനീളം വീണ്ടും പ്രതിഷേധ റാലി നടന്നു.
മൂന്ന് ദിവസമായി വീട്ടില്‍ പോയിട്ട് രജനികാന്തിന്‍റെ മനസ്സ് മാറാന്‍ ഇവിടെയിരുന്ന് പ്രതിഷേധിക്കുകയാണ്. ഭാര്യയെയും മക്കളെയും പോലും കണ്ടിട്ടില്ലെന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം. സ്ത്രീകള്‍ക്കെല്ലാം വലിയ നിരാശയായെന്നും നല്ല പ്രതീക്ഷയിലായിരുന്നെന്നും തലൈവര്‍ തീരുമാനം മാറ്റണമെന്നുമാണ് പ്രതിഷേധവുമായി എത്തിയ ലളിത എന്ന രജനികാന്ത് ആരാധികയുടെ വാക്കുകൾ.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രാഷ്ട്രീയ പ്രവേശനം ഉപേക്ഷിക്കാനുള്ള രജനീകാന്തിൻ്റെ തീരുമാനത്തിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായാണ് ആരാധകർ രംഗത്തെത്തിയത്. ചെന്നൈ നഗരത്തിലും തമിഴ്നാടിൻ്റെ പല ഭാഗങ്ങലിലും രജനീകാന്ത് ആരാധകർ പ്രതിഷേധവുമായി തെരുവിലറിങ്ങി. ചിലയത്തിടത്ത് ആരാധകർ രജനിയുടെ കോലം കത്തിക്കുന്ന സംഭവങ്ങൾ വരെ റിപ്പോർട്ട് ചിയ്തിരുന്നു.
തിരുച്ചിറപ്പള്ളി, സേലം, മധുര ജില്ലകളിൽ രജനി രസികർ മൻട്രം പ്രവർത്തകർ പ്രതിഷേധ റാലി സംഘടിപ്പിച്ചു. റാലിക്കിടെ രോഷാകുലരായ പ്രവർത്തകർ രജനിയുടെ പേരിലുള്ള ബാനറുകളും നശിപ്പിച്ചു. ചെന്നൈ വള്ളുവർകോട്ടത്ത് ഇന്നലെ പ്രതിഷേധവുമായി എത്തിയ രജനി ആരാധകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് രജനീകാന്ത് രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചത്. തൻ്റെ പാർട്ടിയുടെ പേരും ചിഹ്നവും അടക്കം ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും എന്നായിരുന്നു അദ്ദേഹം നേരത്തെ അറിയിച്ചത്. എന്നാൽ ഇതിനിടെ ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് അദ്ദേഹത്തെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രണ്ട് വർഷം മുൻപ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ ആളാണ് രജനി. അതിനാൽ തന്നെ അദ്ദേഹത്തിൻ്റെ രാഷ്ട്രീയപ്രവേശനത്തിനെതിരെ സ്വന്തം കുടുംബത്തിൽ നിന്നു തന്നെ വലിയ എതിർപ്പാണുള്ളത്. അപ്രതീക്ഷിതമായി ഉണ്ടായ ആശുപത്രി വാസം ദൈവം തന്ന സൂചനയായി കാണുന്നുവെന്നാണ് രാഷ്ട്രീയ പ്രവേശം ഉപേക്ഷിച്ചുള്ള തീരുമാനം വിശദീകരിച്ചു കൊണ്ട് രജനി പറഞ്ഞത്.