കല്യാണാലോചനയുമായി വന്നവര്‍ ഫോട്ടോ ദുരുപയോഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി, പണം ചോദിച്ചെന്നും ഷംനയുടെ അച്ഛന്‍
കോഴിക്കോട് സ്വദേശികൾ എന്നാണ് പരിചയപ്പെടുത്തിയത്. പറഞ്ഞ കാര്യങ്ങളില്‍ അവ്യക്തതയും പന്തികേടും തോന്നിയപ്പോള്‍ അവരെപ്പറ്റി കൂടുതൽ അന്വേഷിച്ചു.
കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികള്‍ നടിയെയും വീട്ടുകാരെയും സമീപിച്ചത് കല്യാണ ആലോചനയുമായി. ജൂൺ മൂന്നിനാണ് പ്രതികൾ വീട്ടിലെത്തിയത്. കോഴിക്കോട് സ്വദേശികൾ എന്നാണ് വീട്ടുകാരോടും നടിയോടും പരിചയപ്പെടുത്തിയത്. പറഞ്ഞ കാര്യങ്ങളില്‍ അവ്യക്തതയും പന്തികേടും തോന്നിയപ്പോള്‍ അവരെപ്പറ്റി കൂടുതൽ അന്വേഷിച്ചു. തന്ന വിവരങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടു. എന്നാല്‍ പിന്നീട് ഒരു ലക്ഷം രൂപ ചോദിച്ച് ഇവര്‍ ഭീഷണിപ്പെടുത്തി. പണം തന്നില്ലെങ്കില്‍ കൊല്ലുമെന്നും ഷംനയുടെ ഫോട്ടോ ദുരുപയോഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.
നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം, നാലുപേർ അറസ്റ്റിൽ
വീട്ടിലെത്തിയവരിൽ എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടില്ല. വന്നവര്‍ തങ്ങള്‍ കുടുംബത്തിൽ നിന്നാണെന്ന് അവകാശപ്പെട്ടു. വീട്ടിൽ വന്നവര്‍ വീടിന്‍റെയും വാഹനത്തിന്‍റെയും ഫോട്ടോയെടുത്തുവെന്നും ഷംനയുടെ പിതാവ് കാസിം പ്രതികരിച്ചു. തെന്നിന്ത്യയിലെ മുന്‍നിര നായികയാണ് നര്‍ത്തകി കൂടിയായ ഷംന കാസിം. സംഭവത്തില്‍ പ്രതികളായ തൃശൂര്‍ സ്വദേശികളായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂർ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്റഫ് എന്നിവരാണ് പിടിയിലായത്. മരടിലെ നടിയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം.