Feminichi Fathima directed by Fasil Muhammed won national award for best malayalam film. ഫാസിൽ മുഹമ്മദിന്റെ 'ഫെമിനിച്ചി ഫാത്തിമ' മികച്ച മലയാള ചിത്രമായും, 'ആർട്ടിക്കിൾ 370'ലെ അഭിനയത്തിന് യാമി ഗൗതം മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. 'ആർട്ടിക്കിൾ 370' മികച്ച ഫീച്ചർ സിനിമയ്ക്കുള്ള പുരസ്കാരവും നേടി.

മികച്ച മലയാള സിനിമക്കുള്ള ദേശീയ പുരസ്കാരം നേടി ഫാസിൽ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമ. 1001 സ്റ്റോറീസ് & എഎഫ്ഡി സിനിമാസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളും പുരുഷാധിപത്യവും പച്ചയായി അവതരിപ്പിക്കുന്നതാണ് സിനിമ. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ഷംലാ ഹംസക്ക് ഈ ചിത്രത്തിലൂടെ ലഭിച്ചിരുന്നു. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നായിക ഷംല ഹംസക്ക് ലഭിച്ചപ്പോൾ തന്നെ ഫാസിൽ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമ വേറിട്ടതെന്ന് ലോകമറിഞ്ഞതാണ്. മികച്ച സിനിമക്കുള്ള ദേശീയ അവാർഡും ലഭിക്കുമ്പോൾ വീണ്ടുമൊരു പൊൻതൂവൽ ചിത്രത്തിന് ലഭിച്ചിരിക്കുകയാണ്. ഇടയ്ക്കിടയ്ക്ക് ഫാനിന്റെ സ്വിച്ച് ഇടാൻ ഭാര്യയോട് കൽപ്പിക്കുന്ന ഭർത്താവിനെ സിനിമയിൽ കാണിക്കുന്നിടത്ത് പുരുഷാധിപത്യത്തിൻറെ യാഥാർത്ഥ്യം ഹൃദയത്തിൽ കൊണ്ടു.

ഒടുക്കം പുരുഷൻ തന്നെ ഫാനിൻ്റെ സ്വിച്ച് ഇടേണ്ടി വരുമ്പോൾ ഫാത്തിമയുടെ ആത്മാഭിമാനം സിനിമയിൽ നിറഞ്ഞുനിന്നു. 10 മക്കളെ പെറ്റവൾ അഭിമാനിയെന്നും, സ്ത്രീ വീട്ടിൽ ഇരിക്കണമെന്നും, പുരുഷൻ അവളെ നന്നായി നോക്കുമെന്നും പറയുന്നിടത്ത് പെണ്ണിൻറെ ഇഷ്ടങ്ങൾ മരിക്കുന്നു. സിനിമയുടെ ഒടുക്കം ഫാത്തിമ അവളുടെ ഇഷ്ടങ്ങളിൽ ജയിക്കുന്നു. സ്ത്രീകൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മഹാപാപമാണെന്ന് കരുതുന്ന പുരുഷൻറെ കണ്ണ് മൊബൈൽ സ്ക്രീനിലേക്ക് തള്ളി നിൽക്കുന്നു. ഫാത്തിമയുടെ ജീവിതം ഒരു പെണ്ണിൻറെ നോവാണെന്നും അവൾ പൊരുതണമെന്നും ഒടുവിൽ ജയിക്കണമെന്നും പച്ചയായി പ്രേക്ഷകരോട് പറയുന്നതാണ് ഫെമിനിറ്റ് ഫാത്തിമ.

സാങ്കേതിക മികവോ, കലാപൂർണ്ണതയോ മാത്രമല്ല സിനിമയുടെ ഹൃദയമെന്ന് ഫാസിൽ മുഹമ്മദിൻറെ ഫെമിനിച്ചി ഫാത്തിമ ഒരിക്കൽ കൂടെ ഉറപ്പിച്ചു പറയുന്നു. IFFK യിൽ മികച്ച അഭിപ്രായം നേടിയ സിനിമ നിരവധി അവാർഡുകളും ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്. ദേശീയ അവാർഡ് കൂടെയാകുമ്പോൾ ഫാസിൽ മുഹമ്മദിനും ഒപ്പം മലയാളിക്കും അഭിമാനിക്കാം.

മമ്മൂട്ടിക്ക് നാലാം ദേശീയ അവാർഡ്

അതേസമയം ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്. നേരത്തെ മതിലുകൾ, ഒരു വടക്കൻ വീരഗാഥ, പൊന്തന്മാട, വിധേയൻ, ഡോ. ബാബാസാഹേബ് അംബേദ്ക്കർ എന്നീ ചിത്രങ്ങളിലൂടെ മൂന്ന് തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെയും ചാത്തനേയും വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയതിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ചിത്രത്തിലെ പ്രകടനത്തിന് നേരത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.

മികച്ച തമിഴ് ചിത്രം ധനുഷ് സംവിധാനം ചെയ്ത രായൻ സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി. മികച്ച ഹിന്ദി സിനിമയ്ക്കുള്ള പുരസ്കാരം ശ്രീകാന്ത് സ്വന്തമാക്കി. ലക്കി ഭാസ്‌കറിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം വെങ്കി അറ്റ്ലൂരി നേടി. ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലൂടെ പ്രകടനത്തിന് യാമി ഗൗതത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം. അമരൻ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം രാജ്‌കുമാർ പെരിയസ്വാമി സ്വന്തമാക്കി. കൽക്കി 2898 എ.ഡി. മികച്ച ജനപ്രിയ വിനോദചിത്രത്തിനുള്ള പുരസ്കാരം നേടി. ആർട്ടിക്കിൾ 370 ആണ് മികച്ച ഫീച്ചർ സിനിമയ്ക്കുള്ള പുരസ്കാരം നേടിയത്.

YouTube video player