'നന്മകൾക്ക് ദൈവം നൽകുന്ന കൂലി'; അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ സജ്നയെ തേടി ആ സമ്മാനമെത്തി
ഇപ്പോഴിതാ കൊവിഡ് അടുക്കളയിൽ നിന്ന് ഒരു സന്തോഷ വാർത്ത പുറത്ത് വിടുകയാണ് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. അടുക്കളയിലെ അംഗങ്ങളായ ഷമീർ-സജ്ന ദമ്പതികളെക്കുറിച്ചാണ് ബാദുഷയുടെ പോസ്റ്റ്.
എറണാകുളത്ത് സിനിമാ പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തുന്ന ‘കൊവിഡ് അടുക്കള’യ്ക്ക് ദിവസം ചെല്ലുന്തോറും ജനപ്രിയമേറുകയാണ്. 100 പേർക്ക് ഭക്ഷണം നൽകുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ അടുക്കളയിൽ നിന്ന് ഇപ്പോൾ വിതരണം ചെയ്യുന്നത് 4000-ത്തോളം പേർക്കുള്ള ഭക്ഷണമാണ്.
നിർമാതാക്കളായ മഹാ സുബൈറും ആന്റോ ജോസഫും ആഷിഖ് ഉസ്മാനും ഇച്ചായീസ് മനുവും പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷയും നടൻ ജോജു ജോർജും ചേർന്ന് കൊവിഡ് അടുക്കള തുടങ്ങിയത്. ഇപ്പോഴിതാ കൊവിഡ് അടുക്കളയിൽ നിന്ന് ഒരു സന്തോഷ വാർത്ത പുറത്ത് വിടുകയാണ് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. അടുക്കളയിലെ അംഗങ്ങളായ ഷമീർ-സജ്ന ദമ്പതികളെക്കുറിച്ചാണ് ബാദുഷയുടെ പോസ്റ്റ്.
സർക്കാർ ജോലിയിൽ പ്രവേശിക്കാനായി വർഷങ്ങളായി പ്രയത്നിക്കുകയാണ് സജ്ന. കൊവിഡ് അടുക്കള തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ സജ്നയുടെ കഠിനാധ്വാനത്തിനുള്ള സമ്മാനവും എത്തി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായിട്ടാണ് സജ്നയ്ക്ക് ജോലി കിട്ടിയതെന്ന് ബാദുഷ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
ബാദുഷയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇത് ഷമീറും സജ്നയും കോവിഡ് കിച്ചണിലെ മറ്റൊരു കുടുംബം. ഇവരും കൂടെ താമസിക്കുന്ന വീട്ടിലാണ് നമ്മുടെ കിച്ചൺ പ്രവർത്തിക്കുന്നത്. ഷമീർ കുറച്ചു സിനിമകളിൽ എല്ലാം അഭിനയിച്ചിട്ടുണ്ട്. സജ്‌ന 5 വർഷമായി ടെസ്റ്റ് എഴുതി കാത്തിരുന്ന ജോലി നമ്മൾ കിച്ചൺ തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ ഓർഡർ ആയി ഇന്നിപ്പോൾ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ആയി കലൂരിൽ തന്നെ പോസ്റ്റിംഗും കിട്ടി എല്ലാം നമ്മൾ ചെയ്യുന്ന നന്മകൾക്ക് ദൈവം നൽകുന്ന കൂലി. പതിവ് പോലെ ഇന്നും നമ്മുടെ കിച്ചൺ പ്രവർത്തിച്ചു. ഡയറക്ടർ മാരായ അനൂപ് കണ്ണനും,സൂരജ് ടോമും നമ്മുടെ കിച്ചൺ സന്ദർശിച്ചു ഇന്ന് ഉച്ചയ്ക്ക് നമ്മൾ 3865 പേർക്കും രാത്രി 4460 പേർക്കും ആഹാരം കൊടുക്കുവാൻ സാധിച്ചു ദൈവത്തിന് നന്ദി.....