നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച സെലിബ്രിറ്റികളിൽ കോൺഗ്രസ് സ്ഥാനാർത്ഥി രമേഷ് പിഷാരടി മാത്രമാണ് വിജയിച്ചത്. കുണ്ടറയിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണൻ പരാജയപ്പെട്ടെങ്കിലും, 2021-നെ അപേക്ഷിച്ച് വോട്ട് വിഹിതം മൂന്നിരട്ടിയായി വർദ്ധിപ്പിച്ചു.
റോബിൻ രാധാകൃഷ്ണൻ, അഖിൽ മാരാർ, അഞ്ജലി നായർ, രമേഷ് പിഷാരടി, സുധീർ കരമന, വിവേക് ഗോപൻ തുടങ്ങിയവരായിരുന്നു നിയമസഭ തെരഞ്ഞെടുപ്പിലെ സെലിബ്രിറ്റി മത്സരാർത്ഥികൾ. ഇതിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ രമേഷ് പിഷാരടി പാലക്കാട് നിന്നും മിന്നും വിജയം സ്വന്തമാക്കി. മറ്റ് അഞ്ച് പേർക്കും വിജയിക്കാനായില്ല. പരാജയപ്പെട്ടവർ സോഷ്യൽ മീഡിയയിലൂടെ അതാത് മണ്ഡലങ്ങളിലെ ആളുകൾക്കും വോട്ട് ചെയ്തവർക്കും നന്ദി അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
അക്കൂട്ടത്തിൽ മുൻ ബിഗ് ബോസ് താരം കൂടിയായ റോബിൻ രാധാകൃഷ്ണൻ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. ബിജെപി സ്ഥാനാർത്ഥിയായി കുണ്ടറയിൽ നിന്നുമായിരുന്നു റോബിൻ ജനവിധി തേടിയത്. 2021ൽ കുണ്ടറയിൽ എൻഡിഎ നേടിയ വോട്ടിനെക്കാൾ മൂന്ന് ഇരട്ടി വോട്ടുകൾ നേടിയാണ് റോബിൻ രാധാകൃഷ്ണൻ പരാജയപ്പെട്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
3.90 ശതമാനം അതായത് 2021 വോട്ടുകൾ ആയിരുന്നു 2021ൽ എൻഡിഎ നേടിയത്. ഇത്തവണ വോട്ടിംഗ് ശതമാനം 12 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്. 18996 വോട്ടുകളാണ് റോബിൻ രാധാകൃഷ്ണന് ലഭിച്ചിരിക്കുന്നത്. 'എന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി', എന്നാണ് റോബിൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. കോൺഗ്രസിന്റെ പിസി വിഷ്ണുനാഥ് ആണ് കുണ്ടറയിൽ വിജയിച്ചത്. 32564 ഭൂരിപക്ഷത്തിൽ 87862 വോട്ടുകൾ അദ്ദേഹം നേടി. എസ് എൽ സജികുമാർ ആയിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി.
അതേസമയം, തെരഞ്ഞെടുപ്പ് വേളയിൽ റോബിൻ രാധാകൃഷ്ണൻ ഓൺലൈൻ മാധ്യമങ്ങളോട് പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നുണ്ട്. "ഇതൊന്ന് നോട്ട് ചെയ്തോ. കേരളത്തിൽ ഈ വരുന്ന ഇലക്ഷനിൽ ഇംമ്പാക്ട് ഉണ്ടാക്കാൻ പോകുന്ന ചിഹ്നമാണ്", എന്ന് റോബിൻ പറയുന്നൊരു വീഡിയോ ആണിത്.






