'സ്‍നേഹമെന്നും ഒരു നനുത്ത പുഞ്ചിരിയിൽ വിതറുന്ന ആ സാമീപ്യം ഇനിയില്ല', കുറിപ്പുമായി ജി വേണുഗോപാല്‍
പൂവച്ചല്‍ ഖാദറിനെ അനുസ്‍മരിച്ച് ഗായകൻ ജി വേണുഗോപാല്‍.
മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനരചയിതാവ് പൂവച്ചല്‍ ഖാദര്‍ ഇന്ന് പുലര്‍ച്ചെ വിടവാങ്ങിയിരിക്കുന്നു. ഒരുകാലത്ത് ഏറ്റവും തിരക്കുള്ള ഗാനരചയിതാവായിരുന്നു പൂവച്ചല്‍ ഖാദര്‍. ഒട്ടേറെ ഹിറ്റ് ഗാനങ്ങളുടെ രചയിതാവ്. പൂവച്ചല്‍ ഖാദറിന് ആദരാഞ്‍ജലികള്‍ അര്‍പ്പിക്കുകയാണ് ഗായകൻ ജി വേണുഗോപാല്‍.
ഖാദറിക്കയും യാത്രയായി. തീർത്താൽ തീരാത്ത ദു:ഖം നമുക്കേകി കോവിഡ് അപഹരിച്ച മറ്റൊരു വിലപ്പെട്ട ജീവൻ! എത്രയെത്ര ഗാനങ്ങൾ ആ തൂലികത്തുമ്പിൽ പിറന്നിരിക്കുന്നു. എത്രയെത്ര സമാഗമങ്ങൾ ഈ തിരുവനന്തപുരം നഗരിയിൽ നമ്മൾ തമ്മിൽ. നാട്യങ്ങളേതുമില്ലാതെ, സ്‍നേഹമെന്നും ഒരു നനുത്ത പുഞ്ചിരിയിൽ വിതറുന്ന ആ സാമീപ്യം ഇനിയുണ്ടാകില്ലെന്നുമാണ് ജി വേണുഗോപാലിന്റെ കുറിപ്പ്.
കൊവിഡ് ബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു പൂവച്ചല്‍ ഖാദര്‍ ഇന്ന് പുലര്‍ച്ചെ 12.15ന് ആയിരുന്നു അന്തരിച്ചത്.
നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാൻ, ഏതോ ജന്മ കല്‍പനയില്‍, അനുരാഗിണി ഇതായെൻ, ശരറാന്തല്‍ തിരിതാഴും തുടങ്ങി പൂവച്ചല്‍ ഖാദറിന്റെ രചനയില്‍ ഒട്ടേറെ ഗാനങ്ങള്‍ ഹിറ്റായിട്ടുണ്ട്.