ഇമ്രാൻ ഹാഷ്മിയുടെ പുതിയ ചിത്രം 'ഗ്രൗണ്ട് സീറോ' ബി‌എസ്‌എഫ് ജവാൻമാർക്കായി പ്രത്യേക പ്രദർശനം നടത്തി. 

ശ്രീനഗര്‍: ബി‌എസ്‌എഫ് ജവാൻമാർക്കായി ഇമ്രാൻ ഹാഷ്മിയുടെ പുതിയ ചിത്രം 'ഗ്രൗണ്ട് സീറോ' പ്രത്യേക പ്രദർശനം നടന്നു. ഇമ്രാൻ ഹാഷ്മി, സായ് തംഹങ്കർ, സംവിധായകൻ തേജസ് പ്രഭ വിജയ് ദിയോസ്‌കർ, നിർമ്മാതാക്കളായ റിതേഷ് സിദ്ധ്‌വാനി, ഭാര്യ ഡോളി സിദ്ധ്‌വാനി, ഫർഹാൻ അക്തർ, ഭാര്യ ഷിബാനി ദണ്ഡേക്കർ, സഹനിർമ്മാതാവ് അർഹാൻ ബഗതി എന്നിവരുൾപ്പെടെ 'ഗ്രൗണ്ട് സീറോ'യുടെ മുഴുവൻ ടീമിന്റെയും സാന്നിധ്യത്തിലാണ് ബി‌എസ്‌എഫ് ഉദ്യോഗസ്ഥർ ചിത്രം കണ്ടത്.

ചിത്രത്തിൽ ബിഎസ്എഫ് കമാൻഡന്റ് നരേന്ദ്ര നാഥ് ധർ ദുബെയുടെ വേഷത്തിലാണ് ഇമ്രാൻ ഹാഷ്മി എത്തുന്നത്. ഗ്രൗണ്ടിൽ സായ് തംഹങ്കർ ഇമ്രാന്‍ ഹാഷ്മിയുടെ ഭാര്യയുടെ വേഷത്തിലാണ് എത്തുന്നത്. ഏപ്രില്‍ 25നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. 

2000-കളുടെ തുടക്കത്തിൽ കശ്മീരിന്‍റെ പാശ്ചത്തലത്തിലാണ് സിനിമ നടക്കുന്നത്. അന്ന് നിരവധി തീവ്രവാദ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത ഗാസി ബാബയെ ഇല്ലാതാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ബിഎസ്എഫ് ഓഫീസർ നരേന്ദ്ര നാഥ് ദുബെ നയിച്ച ഒരു നിർണായക ദൗത്യത്തെയാണ് സ്‌ക്രീനില്‍ എത്തിക്കുന്നത്. 

എഎൻഐയുമായുള്ള സംഭാഷണത്തിൽ, അതിർത്തി സുരക്ഷാ സേനയ്ക്ക് (ബിഎസ്എഫ്) മാത്രമായി സമർപ്പിച്ചിരിക്കുന്ന ആദ്യത്തെ സിനിമാറ്റിക് ആദരവാണ് ചിത്രമെന്നാണ് ഇമ്രാന്‍ ഹാഷ്മി പറഞ്ഞത്. "ബിഎസ്എഫിനെ ആദരിക്കുന്നതിനായി മാത്രം ഒരു സിനിമ നിർമ്മിക്കുന്നത് ഇതാദ്യമാണ്," ഹാഷ്മി പറഞ്ഞു,

"ഇന്ത്യൻ സൈന്യത്തെയും പോലീസിനെയും അടിസ്ഥാനമാക്കിയുള്ള കഥകൾ നമ്മൾ മുമ്പ് കണ്ടിട്ടുണ്ട്, എന്നാൽ ഗ്രൗണ്ട് സീറോ ബിഎസ്എഫ് ഉദ്യോഗസ്ഥർക്കും അവരുടെ ധൈര്യത്തിനും അവർ രാജ്യത്തിനായി ചെയ്ത ത്യാഗങ്ങൾക്കുമുള്ള ആദരാഞ്ജലിയാണ്. അത് തന്നെ ഒരു സുപ്രധാന നാഴികക്കല്ലാണ്." നടന്‍ പറഞ്ഞു. 

യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍ അവകാശപ്പെടുന്നത്. ടൈഗര്‍ 3യില്‍ വില്ലന്‍ വേഷത്തിലാണ് അവസാനമായി ഇമ്രാന്‍ ഹാഷ്മി പ്രത്യക്ഷപ്പെട്ടത്. താരത്തിന്‍റെ ഒരു വെബ് സീരിസും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 

തീയറ്ററില്‍ ലഭിക്കുന്നത് വന്‍ അഭിപ്രായം, പക്ഷെ അക്ഷയ് ചിത്രം കേസരി 2വിന് വന്‍ തിരിച്ചടി !

'ബദ്രീനാഥില്‍ എന്‍റെ പേരില്‍ ക്ഷേത്രമുണ്ട്, ഇനിയിപ്പോ സൗത്ത് ഇന്ത്യയില്‍ വേണം' : ട്രോളായി ഉര്‍വശി റൗട്ടേല