തന്‍ഫെ 'റേച്ചൽ' എന്ന സിനിമ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണ് ഇതെന്ന് സംശയിക്കുന്നതായി ബാദുഷ

കടം വാങ്ങിയ 20 ലക്ഷം രൂപ നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ തനിക്ക് തിരിച്ച് നല്‍കുന്നില്ലെന്ന് നടന്‍ ഹരീഷ് കണാരന്‍റെ ആരോപണം വലിയ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസം വിവാദങ്ങള്‍ക്ക് വിശദീകരണമായി ബാദുഷ ഒരു വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഹരീഷ് 20 ലക്ഷം തനിക്ക് തന്നിട്ടില്ലെന്നും 14 ലക്ഷമാണ് തന്നതെന്നും അതില്‍ ഏഴ് ലക്ഷം രണ്ട് തവണയായി താന്‍ മടക്കി നല്‍കിയെന്നും ബാദുഷ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ബാക്കിയുള്ള ഏഴ് ലക്ഷമേ കൊടുക്കാനുള്ളൂവെന്നും. ഇപ്പോഴിതാ ഹരീഷിനെതിരെ മറ്റ് ചില ആരോപണങ്ങളും നടത്തിയിരിക്കുകയാണഅ ബാദുഷ. താന്‍ നിര്‍മ്മിച്ച റേച്ചല്‍ എന്ന സിനിമ പുറത്തിറങ്ങരുതെന്ന് ആഗ്രഹിക്കുന്നവരാവാം ഹരീഷിന് പിന്നില്‍ ഉള്ളതെന്നും ഹരീഷ് നിര്‍മ്മിച്ച ഒരു സിനിമയിലും ജോലി ചെയ്തവര്‍ക്ക് പ്രതിഫലം നല്‍കാനുണ്ടെന്നും ബാദുഷ പറയുന്നു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാദുഷയുടെ ആരോപണം.

ബാദുഷ പറയുന്നു

അദ്ദേഹത്തിന് ഞാന്‍ കാശ് കൊടുക്കാനുണ്ടെങ്കില്‍ അദ്ദേഹത്തിന് എന്നെ നേരിട്ട് വിളിച്ച് ചോദിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അല്ലാതെ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്ന് പറഞ്ഞിട്ടാണോ നമ്മള്‍ ഒരാളുടെ കൈയില്‍ നിന്ന് കാശ് വാങ്ങുന്നത്? സിനിമയില്‍ നിന്ന് എത്രയോ ആള്‍ക്കാര്‍ തമ്മില്‍ കൊടുക്കല്‍വാങ്ങല്‍ ഒക്കെയുണ്ട്. കിട്ടാത്തവര്‍ എല്ലാം വന്ന് സോഷ്യല്‍ മീഡിയയില്‍ വന്നിരുന്ന് പറഞ്ഞാല്‍ എങ്ങനെയുണ്ടാവും? ഇദ്ദേഹം തന്നെ ഒരു സിനിമ നിര്‍മ്മിച്ചിട്ടുണ്ട്. അതില്‍ത്തന്നെ എത്രയോ പേര്‍ക്ക് പൈസ കൊടുക്കാനുണ്ട്. അവരെല്ലാവരും കൂടി സോഷ്യല്‍ മീഡിയയില്‍ വന്ന് പറയണോ? അദ്ദേഹം നിര്‍മ്മിച്ച സിനിമയില്‍ അദ്ദേഹം എന്നെ വിളിച്ച് അഭിനയിപ്പിച്ചിട്ടുമുണ്ട്. അങ്ങനെ ഒരു സൗഹൃദമുള്ള ആള്‍ക്കാരാണ്. എന്തിനാണ് അദ്ദേഹം ഇങ്ങനെ പെട്ടെന്ന് ഒരു എടുത്തുചാട്ടം കാണിച്ചതെന്ന് ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല, ബാദുഷ പറയുന്നു.

ഇതിന്‍റെ പിന്നില്‍ ആരൊക്കെയോ എന്തൊക്കെയോ പ്രവര്‍ത്തനങ്ങള്‍ ഇയാളുടെ പിന്നില്‍ നടത്തിയിട്ടുണ്ട് എന്ന കാര്യം എനിക്ക് തോന്നിയിട്ടുണ്ട്. പിന്നില്‍ ആരോ ഉണ്ട് എന്നത് ഒരു സംശയവും ഇല്ലാത്ത കാര്യമാണ്. എന്‍റെ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ സംഭവമെല്ലാം ഉണ്ടാവുന്നത്. ആ സിനിമ ഇറങ്ങരുതെന്ന് ആഗ്രഹിക്കുന്ന ആരോ ഇതിന്‍റെ പിന്നില്‍ ഉണ്ടായിരിക്കാം. ഈ പ്രസ്താവന വന്നതിന് ശേഷം എന്‍റെ പടമിറക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞിരുന്ന പലരും പിന്മാറി, ബാദുഷയുടെ വാക്കുകള്‍. അതേസമയം തന്‍റെ പേര് നിര്‍മ്മാതാവായി ഉള്ള ഉല്ലാസ പൂത്തിരി എന്ന ചിത്രത്തിന്‍റെ ശരിക്കുമുള്ള നിര്‍മ്മാതാവ് താനല്ലെന്ന് ഹരീഷ് പറഞ്ഞിരുന്നു. അതില്‍ അഭിനയിച്ചതിനുള്ള പ്രതിഫലം തനിക്കും കിട്ടിയിട്ടില്ലെന്നും അതിനാല്‍ നിര്‍മ്മാതാവ് തന്‍റെ പേര് കൂടി നിര്‍മ്മാതാവ് എന്ന നിലയില്‍ ചേര്‍ക്കുകയായിരുന്നെന്നും ഹരീഷ് പറഞ്ഞിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming