ഇന്ത്യൻ ടീമിന്റെ ലോകകപ്പ് വിജയത്തിൽ മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാർ. സഞ്ജുവിന്റെ പ്രകടനം ഓരോ മലയാളിക്കും ആവേശമായെന്ന് പിണറായി വിജയൻ പറഞ്ഞപ്പോൾ, നിർണായക മത്സരങ്ങളിൽ സഞ്ജു സംയമനത്തോടെ കളിച്ചുവെന്ന് എം.കെ സ്റ്റാലിൻ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: ഇന്ത്യൻ ടീമിൻ്റെ ലോകകപ്പ് വിജയത്തിൽ സഞ്ജുവിൻ്റെ പ്രകടനത്തെ പേരെടുത്ത് പ്രകീർത്തിച്ച് അഭിനന്ദനവുമായി കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാർ. സഞ്ജുവിൻ്റെ പ്രകടനം ഓരോ മലയാളിക്കും ആവേശമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രശംസിച്ചപ്പോൾ, സഞ്ജു കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ആധികാരികമായ പ്രകടനം കാഴ്ചവെച്ചെന്ന് എംകെ സ്റ്റാലിനും അഭിപ്രായപ്പെട്ടു. ഏറ്റവും പ്രധാനപ്പെട്ട സമയങ്ങളിൽ സംയമനത്തോടെ സഞ്ജു പ്രകടനം കാഴ്ചവെച്ചെന്നും ഇന്ത്യൻ ടീമിന് അഭിനന്ദനം നേർന്നുകൊണ്ട് അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

Scroll to load tweet…

മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഭിന്ദനം

സ്വന്തം മണ്ണിൽ കിരീടം നേടി ലോക ക്രിക്കറ്റിന്റെ നെറുകയിൽ വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് നമ്മുടെ ടീം. ന്യൂസിലാൻഡിനെതിരെയുള്ള ആവേശകരമായ ഫൈനലിൽ നേടിയ ഈ ഐതിഹാസിക വിജയം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയമിടിപ്പിനോളം ആഴമുള്ളതാണ്. കളിക്കളത്തിലെ വീറും വാശിയും പതറാത്ത ആത്മവിശ്വാസവും ഒത്തുചേർന്നപ്പോൾ കിരീടം വീണ്ടും ഈ മണ്ണിലേക്ക് തന്നെ എത്തിയിരിക്കുന്നു. ഈ ലോകകപ്പ് വിജയത്തിൽ മലയാളി താരം സഞ്ജു സാംസൺ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ചും ആവേശകരമാണ്. ഫൈനലിലെ നിർണ്ണായക പ്രകടനത്തിലൂടെയും ടൂർണമെന്റിലുടനീളം പുലർത്തിയ സ്ഥിരതയാർന്ന ബാറ്റിംഗിലൂടെയും ടീമിന്റെ നട്ടെല്ലായി മാറാൻ സഞ്ജുവിന് സാധിച്ചു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേർന്നാൽ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നു. ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള പ്ലെയർ ഓഫ് ദി ടൂർണമെന്റ് ബഹുമതി സഞ്ജുവിന്റെ നേട്ടങ്ങളുടെ മാറ്റ് വർദ്ധിപ്പിക്കുന്നു. ലോകചാമ്പ്യന്മാരായ ടീം ഇന്ത്യക്കും, വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജുവിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.