നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രമേഷ് പിഷാരടിക്ക് താന്‍ നല്‍കിയ ഉപദേശത്തെക്കുറിച്ച് ധര്‍മജന്‍ ബോല്‍ഗാട്ടി

കോമഡി വേദികളില്‍ മലയാളി ഒരുമിച്ച് കണ്ടുതുടങ്ങിയതാണ് രമേഷ് പിഷാരടിയെയും ധര്‍മജന്‍ ബോല്‍ഗാട്ടിയെയും. ടെലിവിഷനിലും ലൈവ് സ്റ്റേജ് പരിപാടികളിലുമൊക്കെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ചവര്‍ക്കിടയിലുള്ള സൗഹൃദത്തിന് ഇത്ര കാലത്തിന് ശേഷവും ഇടിവൊന്നും തട്ടിയിട്ടില്ല. ഇപ്പോഴിതാ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രമേഷ് പിഷാരടിക്ക് താന്‍ നല്‍കിയ ഉപദേശത്തെക്കുറിച്ച് പറയുകയാണ് ധര്‍മജന്‍. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു ധര്‍മജന്‍. 

“ഉപദേശിക്കാനൊന്നുമില്ല. അവന്‍ അത്യാവശ്യം നല്ല അറിവുള്ള ഒരാളാണ്. അത്യാവശ്യം വിദ്യാഭ്യാസമുള്ള ആളാണ്. രാഷ്ട്രീയപരമായിട്ട് അവന്‍ എന്തൊക്കെയാണെന്ന് എനിക്ക് അറിയില്ല. നന്നായിട്ട് പഠിക്കണം രാഷ്ട്രീയം. കോമഡിയല്ല രാഷ്ട്രീയം. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചല്ലേണ്ടതാണ്. അത് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ പിന്നെ അവനോട് പറഞ്ഞ ഒരു കാര്യം ഇത്തിരി പൈസ മുടക്കൊക്കെ ഉണ്ടാവും, പൈസയൊക്കെ കരുതി വച്ചോ എന്നാണ്. അങ്ങനെയൊരു ഉപദേശം ഞാന്‍ കൊടുത്തിട്ടുണ്ട്. കാശ് മുടക്കല്‍ ഇതില്‍ പറഞ്ഞിട്ടുള്ളതാണ്. ഫ്ലെക്സ് അടിക്കണം, അനൗണ്‍സ്മെന്‍റ് നടത്തണം അങ്ങനെ പല ചിലവുകളുമുണ്ട്. അത് ഞാന്‍ പറഞ്ഞിട്ടുണ്ടെന്നേയുള്ളൂ. ബാക്കി കാര്യത്തിന് അവന്‍ ഓകെയാണ്”, ധര്‍മജന്‍ ബോല്‍ഗാട്ടി പറഞ്ഞു.

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ധര്‍മജന്‍ ബോല്‍ഗാട്ടി 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്നു. തന്‍റെ രാഷ്ട്രീയത്തെക്കുറിച്ചും ഇതേ അഭിമുഖത്തില്‍ ധര്‍മജന്‍ പറയുന്നുണ്ട്. “എന്‍റേത് ഒരു കോണ്‍ഗ്രസ് കുടുംബമാണ്. എന്‍റെ അച്ഛന്‍ 30 വര്‍ഷത്തിലേറെ മണ്ഡലം ഭാരവാഹി ഒക്കെ ആയിരുന്നു. എന്‍റെ ചേട്ടനും യൂത്ത് കോണ്‍ഗ്രസിന്‍റെ മണ്ഡലം ഭാരവാഹിയാണ്. ഞാനും അങ്ങനെ വഴി വെട്ടി വന്നതാണ്. എന്‍റെ അച്ഛന്‍ മരിച്ചപ്പോഴും അമ്മച്ചി മരിച്ചപ്പോഴും കോണ്‍ഗ്രസ് പതാക പുതപ്പിച്ചിരുന്നു. ആ കോണ്‍ഗ്രസ് പതാക ഇട്ടേ ഞാനും പോവൂ”, ധര്‍മജന്‍ പറയുന്നു.

പിഷാരടിയുടെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് സിപിഎം നേതാവ് തോമസ് ഐസക്കും ട്വന്‍റി 20 യുട തൃക്കാക്കര സ്ഥാനാര്‍ഥി അഖില്‍ മാരാരും ഉയര്‍ത്തിയ വിമര്‍ശനങ്ങളും അതിന് പിഷാരടി നല്‍കിയ മറുപടികളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ചിരുന്നു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News