ആദ്യം ടിക്‌ടോക് ചെയ്‍തിരുന്ന മൊബൈൽ താനൊരു പെട്ടിയിൽ സൂക്ഷിച്ച് വച്ചിട്ടുണ്ടെന്നും സഞ്‍ജു.

സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതരായി മാറിയ ദമ്പതിമാരാണ് സഞ്ജുവും ലക്ഷ്‍മിയും. ടിക് ടോക്കിലൂടെ കണ്ടന്റ് ക്രിയേഷൻ ആരംഭിച്ച ഇവർ പിന്നീട് യൂട്യൂബിലൂടെയും ഇൻസ്റ്റഗ്രാം റീൽസിലൂടെയും നിരവധി ആരാധകരെയും നേടിയിട്ടുണ്ട്. പെറ്റ് ഡിറ്റക്ടീവ് എന്ന സിനിമയിയൂടെ ബിഗ് സ്ക്രീനിലേക്കും വരവറിയിച്ചിരിക്കുകയാണ് സഞ്ജു. സിനിമാ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഒരഭിമുഖത്തിൽ തന്റെ കണ്ടന്റ് ക്രിയേഷൻ യാത്രയെക്കുറിച്ചാണ് സഞ്ജു സംസാരിക്കുന്നത്. കയ്യിൽ ഉള്ള ചെറിയൊരു ഫോണുമായി തുടങ്ങിയ യാത്രയാണ് ഇവിടെ വരെ എത്തിനിൽക്കുന്നതെന്ന് സഞ്ജു പറയുന്നു.

"ഓപ്പോയുടെ ഒരു ചെറിയ ഫോൺ ആയിരുന്നു ഞാൻ ഉപയോഗിച്ചിരുന്നത്. ആ ഫോണിന്റെ പിറകിൽ ഡബിൾ സ്റ്റിക്കർ ടേപ്പ് ഒട്ടിച്ച് കതകിന്റെ പിറകിൽ വെച്ച് ഫ്രണ്ട് കാമറ ഓണാക്കി വെളിയിൽ എമർജൻസിയും വച്ചിട്ട് ഞാനും ലക്ഷ്‍മിയും അമ്മയും കൂടി ചെയ്തു തുടങ്ങിയ പരിപാടി ആയിരുന്നു. അത് ടിക്‌ടോക്കിൽ ഇട്ടു. ആ വീഡിയോ തരംഗമായി. ദൈവത്തിന്റെ അനുഗ്രഹം ആയിരുന്നു. പിന്നീട് എല്ലാം പെട്ടന്നായിരുന്നു.

എന്റെ കയ്യിൽ കിടന്ന ഒരു ചെയിൻ പണയം വച്ചിട്ട് കുറച്ച് പൈസ കിട്ടി. അതുകൊണ്ട് ഒരു മൊബൈൽ വാങ്ങി. വീഡിയോ എടുത്തത് ഞാൻ തന്നെ ആയിരുന്നു എഡിറ്റ് ചെയ്യുന്നതൊക്കെ. ഞാൻ അഭിനയിക്കുമ്പോൾ ലക്ഷ്‍മി ഷൂട്ട് ചെയ്യും, അവൾ അഭിനയിക്കുമ്പോൾ ഞാനും. അങ്ങനെ മുന്നോട്ട് പോയി കുറച്ചു നാൾ കഴിഞ്ഞാണ് ക്യാമറയൊക്കെ വാങ്ങുന്നത്. ഇപ്പോൾ അത്യാവശ്യം ഷൂട്ട് ചെയ്യാനുള്ള ഉപകരണങ്ങൾ ഒക്കെ ഉണ്ട്. ഇപ്പോഴും ആദ്യം ടിക്‌ടോക് ചെയ്തിരുന്ന മൊബൈൽ ഞാനൊരു പെട്ടിയിൽ സൂക്ഷിച്ച് വച്ചിട്ടുണ്ട്. എന്റെ ഭാഗ്യം ആണത്", ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സഞ്ജു പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക