'എപ്പോഴും മമ്മയാണ് നമ്മളെ ഇത് ഓർമിപ്പിക്കാറ്, എന്നാൽ ഇത്തവണ..'; ഇർഫാൻ ഖാന്റെ ജന്മദിനത്തിൽ മകൻ പറയുന്നു
ഈ വർഷം ഏപ്രിലിൽ ആയിരുന്നു എല്ലാ സിനിമാ പ്രേക്ഷകരെയും കണ്ണീരിലാഴ്ത്തി ഇർഫാൻ ഖാൻ വിടപറഞ്ഞത്. വന്‍കുടലിലെ അണുബാധയെത്തുടര്‍ന്ന് മുംബൈയിലെ കോകിലാബെന്‍ ധിരുഭായ് അംബാനി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ ഇരിക്കെയായിരുന്നു അന്ത്യം.
അകാലത്തിൽ പൊലിഞ്ഞ ബോളിവുഡ് നടൻ ഇർഫാൻ ഖാന്റെ അമ്പത്തിനാലാം ജന്മദിനത്തിൽ കുടുംബ വീഡിയോക്കൊപ്പം ഹൃദയഹാരിയായ കുറിപ്പുമായി മകൻ ബാബിൽ ഖാൻ. ഇർഫാൻ ഖാനും ഭാര്യ സുതാപയും ഇളയ മകൻ അയാൻ എന്നിവർ ചേർന്ന് ബാബിലിനു അയച്ച വീഡിയോ സന്ദേശമാണ് ബാബിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
മനുഷ്യനിർമിത സ്ഥാപനങ്ങളായ വിവാഹം, ജന്മദിനാഘോഷം തുടങ്ങിയവയിൽ ഇർഫാൻ വിശ്വസിച്ചിരുന്നില്ലെന്ന് ബാബിൽ കുറിച്ചു. പകരം എല്ലാ ദിവസവും ജീവിതം ആഘോഷമാക്കാൻ ആണ് അദ്ദേഹം പഠിപ്പിച്ചത്. പലപ്പോഴും ബാബയുടെ ജന്മദിനം മമ്മയാണ് ഓർമ്മിപ്പിക്കാറെന്നും എന്നാൽ ഇത്തവണ താൻ മറന്നില്ലെന്നും ബാബിൽ എഴുതി.
"എപ്പോഴും മമ്മയാണ് നമ്മളെ ഇത് ഓർമ്മിപ്പിക്കാറ്. എന്നാൽ ഇത്തവണ ഞാൻ ശ്രമിച്ചാലും എനിക്ക് മറക്കാൻ കഴിയില്ല. ഇന്ന് നിങ്ങളുടെ പിറന്നാളാണ് ബാബാ."എന്നാണ് ബാബിൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
ഈ വർഷം ഏപ്രിലിൽ ആയിരുന്നു എല്ലാ സിനിമാ പ്രേക്ഷകരെയും കണ്ണീരിലാഴ്ത്തി ഇർഫാൻ ഖാൻ വിടപറഞ്ഞത്. വന്‍കുടലിലെ അണുബാധയെത്തുടര്‍ന്ന് മുംബൈയിലെ കോകിലാബെന്‍ ധിരുഭായ് അംബാനി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ ഇരിക്കെയായിരുന്നു അന്ത്യം. ഇന്ത്യന്‍ സിനിമാലോകവും പ്രേക്ഷകരും ഞെട്ടലോടെയാണ് തങ്ങളും പ്രിയനടന്‍റെ വിയോഗ വാര്‍ത്ത സ്വീകരിച്ചത്. ഭാഷാഭേദമന്യെ ഇന്ത്യന്‍ സിനിമാ മേഖലയിലെ മിക്ക താരങ്ങളും ഇര്‍ഫാന്‍ ഖാന് ആദരാഞ്ജലികളുമായി എത്തിയിരുന്നു.