നിവിൻ പോളി ചിത്രം 'സർവ്വം മായ'യെക്കുറിച്ച് ഒരു പ്രേക്ഷകര്‍ പങ്കുവെച്ച വേറിട്ടൊരു കഥാ വിശകലനം ശ്രദ്ധ നേടുന്നു. പ്രതികരിച്ച് സംവിധായകനും

നിവിന്‍ പോളിയുടെ തിരിച്ചുവരവ് ചിത്രമായി തിയറ്ററുകളില്‍ പ്രേക്ഷകരാല്‍ ആഘോഷിക്കപ്പെട്ട ചിത്രമാണ് സര്‍വ്വം മായ. ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രം നിവിന്‍ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം കൂടിയാണ്. ലളിതമായ ഒരു കഥാപാത്രമായി നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ നിവിനെ ഏറെക്കാലത്തിന് ശേഷം അവതരിപ്പിച്ച ചിത്രം എന്നായിരുന്നു പ്രേക്ഷകരുടെ പൊതു അഭിപ്രായം. ഏതാനും ദിവസം മുന്‍പായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. ഒടിടി റിലീസിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാളികളും മറുഭാഷക്കാരുമായ പ്രേക്ഷകര്‍ ഒടിടി റിലീസിന് ശേഷം ചിത്രത്തെക്കുറിച്ച് പോസിറ്റീവ് അഭിപ്രായങ്ങളുമായി എത്തുന്നുണ്ട്. അതില്‍ പലതും അഖില്‍ സത്യന്‍ തന്നെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളായി പങ്കുവച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഒരു സിനിമാപ്രേമി നടത്തിയ വേറിട്ട വിലയിരുത്തലില്‍ സംവിധായകന്‍ അഖില്‍ സത്യന്‍ പ്രതികരിച്ചിരിക്കുകയാണ്. ഫിലിപ്പ് എബ്രഹാം എന്നയാളാണ് തന്‍റെ പോസ്റ്റും അതിന് അഖില്‍ സത്യന്‍ നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

ഫിലിപ്പ് എബ്രഹാമിന്‍റെ പോസ്റ്റില്‍ നിന്ന്

സർവം മായ [യഥാർത്ഥ സ്റ്റോറി]

സിനിമ കാണുന്ന സാധാരണ പ്രേക്ഷകര്‍ വിചാരിക്കും ഡെലുലു പ്രേതം ആണെന്നും അവൾ മരിച്ച ശേഷം അവൾക്ക് പഴയത് ഒന്നും ഓർമ ഇല്ല എന്നും. അവൾക്ക് മുമ്പൊരു കാമുകൻ ഉണ്ടായിരുന്നു എന്നും ആ കാമുകനെ കാണാത്തത്തിൽ അവളുടെ അമ്മയ്ക്കൊക്കെ വിഷമം ഉണ്ട്. അത് കൊണ്ട് മോക്ഷം കിട്ടാതെ ഇങ്ങനെ നടക്കുക ആണെന്നും- അവസാനം പ്രഭേന്ദു അമ്മയോട് അവനാണ് കാമുകൻ എന്ന് പറയുമ്പോഴാണ് മോക്ഷം കിട്ടുന്നത് എന്നൊക്കെയാണ്. എന്ന അങ്ങനെയല്ല യഥാർത്ഥത്തിൽ. ഈ സിനിമ ഭഭബ കണ്ടതുപോലെ തലച്ചോർ മാറ്റി വച്ച് കാണേണ്ടതല്ല. തലച്ചോർ കൊണ്ട് കാണണം. യഥാർത്ഥത്തിൽ പ്രഭേന്ദുവിനാണ് ഓർമ്മ പോയത്. വീട്ടിൽ നിന്ന് അച്ഛനോട്‌ പിണങ്ങി ബെംഗളൂരുവില്‍ പോയ പ്രഭു അവിടെനിന്ന് മായയുമായി കൂട്ടാവുന്നു. ശേഷം മായയോട് പ്രണയം ആവുന്നു. രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും പ്രണയിക്കുന്നു. പക്ഷേ തുറന്ന് പറയുന്നില്ല. മായ അവസാനം പ്രഭേന്ദുവിനോട് തുറന്ന് പറയാൻ അവളുടെ ഫാമിലിയെ കൊണ്ടുവന്ന സമയത്ത് പ്രഭേന്ദു മെസേജ് അയച്ചത് ആദ്യം "എനിക്ക് വരാൻ പറ്റില്ല - ഞാൻ വരില്ല " എന്നാണ്. പിന്നീട് പ്രഭു കോള്‍ ചെയ്യുന്നു. കോള്‍ എടുത്ത് സംസാരിക്കാൻ വേണ്ടി മായ വണ്ടിയിൽ നിന്ന് ഇറങ്ങുമ്പോൾ മറ്റൊരു വണ്ടി ഇടിച്ചു മരിക്കുന്നു. മായ ഫോൺ അറ്റൻഡ് ചെയ്തത് കൊണ്ട് പ്രഭുവിന് മനസ്സിലായി മായക്ക് എന്തോ അപകടം പറ്റിയെന്ന്. ഇതിന്റ അഘാതത്തിൽ പ്രഭുവിനു ചില ഓർമ്മകൾ നഷ്ടപ്പെടുന്നു. അതിൽ പ്രധാനപെട്ടതാണ് മായയുമായുള്ള പ്രണയം. ഇതിനു വേണ്ടി ഡയറക്ടർ കാണിച്ച ബ്രില്യന്‍സ് ആണ് പ്രഭുവിന്റ നാട്ടുകാരും ബന്ധുക്കളുമൊക്കെ പ്രഭുവിനോട് ഓർമയില്ലേ - അറിയില്ലേ എന്നൊക്കെ ചോദിക്കുമ്പോൾ അവരെ ഓർമ്മ ഇല്ലാഞ്ഞിട്ടും ഓർമ്മ ഉള്ളത് പോലെ അഭിനയിക്കുന്നത്.

എല്ലാം സ്പൂൺഫീഡ് ചെയ്ത് തരണം എന്ന് പറയുന്നത് എന്ത് കഷ്ടമാണ്. അങ്ങനെ പ്രഭേന്ദുവിന് ആ ഓർമ്മകൾ തിരിച്ചു കൊടുക്കണം, താനായിരുന്നു അവന്റ കാമുകി എന്ന് അവനെ അറിയിക്കണം. ഇത് അറിയിക്കാതെ തനിക്ക് പരലോകത്ത് സന്തോഷമായി ഇരിക്കാൻ പറ്റില്ല എന്ന് മായയ്ക്ക് മനസിലായി. അങ്ങനെ പ്രഭേന്ദുവിന് പഴയ ഓർമ്മകൾ തിരിച്ചു നൽകിക്കൊണ്ടിരിക്കുകയാണ് യഥാർത്ഥത്തിൽ ഡെലുലു ചെയ്യുന്നത്. അവസാനം പ്രഭേന്ദു പോയി മറ്റൊരു പെണ്ണിനെ പ്രേമിക്കുന്നത് കണ്ടപ്പോൾ മായയുടെ മനസ് ശരിക്കും വേദനിച്ചു. അങ്ങനെയാണ് അവൾ വീണ്ടും അവനോട് സ്നേഹം തുറന്ന് പറയുന്നത്. അങ്ങനെയെങ്കിലും അവന് മനസിലാവാൻ വേണ്ടി. പക്ഷെ എന്നിട്ടും മനസിലായില്ല. ദേഷ്യപ്പെട്ട് വണ്ടിയിൽ നിന്ന് ഇറങ്ങിയ പ്രഭുവിനെ ആക്‌സിഡന്റില്‍ നിന്ന് രക്ഷിച്ചിട്ട് പിന്നെ മായ അവനെ കെട്ടിപിടിക്കുമ്പോൾ അവളുടെ ശാരീരിക പ്രസൻസ് ശരിക്കും മനസ്സിലാകുമ്പോഴാണ് പ്രഭേന്ദുവിന്‍റെ കണ്ണ് നിറയുന്നത്. അങ്ങനെയാണ് പ്രഭു ശരിക്കുമുള്ള പേര് ചോദിക്കുന്നത്. ഇതാണ് യഥാർത്ഥ കഥ.

ഇത് ബ്രില്യന്‍റ് ആയ നിരീക്ഷണമെന്നാണ് അഖില്‍ സത്യന്‍ മറുപടി നല്‍കിയിരിക്കുന്നത്. സിനിമ ഇറങ്ങി ഇത്രയും ദിവസത്തിന് ശേഷവും ആരും ഈ തരത്തില്‍ ചിത്രത്തെ കണ്ടിട്ടില്ലെന്നും അഖില്‍ പറയുന്നു. ഇതൊരു മാജിക്കല്‍ സിനിമയാണെന്നും നിരവധി ലെയറുകള്‍ ഉണ്ടെന്നും. താങ്കള്‍ ഒരു തിരക്കഥ എഴുതണമെന്നും സിനിമയിലേക്ക് എത്തണമെന്നും കൂടി അഖില്‍ പറയുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | Union Budget 2026