മോഹന്‍ലാലുമായി ഒന്നിക്കുന്ന പുതിയ സൈനിക ചിത്രം ഉപേക്ഷിച്ചുവെന്ന പ്രചരണത്തില്‍ മേജര്‍ രവിയുടെ പ്രതികരണം

പട്ടാള സിനിമകള്‍ക്ക് മലയാളത്തില്‍ അപ്ഗ്രഡേഷന്‍ കൊടുത്ത സംവിധായകനാണ് മേജര്‍ രവി. മോഹന്‍ലാലുമായി ചേര്‍ന്നൊരുക്കിയ ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്‍റെ കരിയറില്‍ ഏറ്റവും വലിയ വിജയങ്ങള്‍ നേടിയത്. അടുത്തിടെ സൈനിക പശ്ചാത്തലത്തില്‍ ഈ ടീം വീണ്ടും ഒന്നിക്കാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ പിന്നീട് വരാതിരുന്നതിനാല്‍ ഈ ചിത്രം ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് മേജര്‍ രവി പറയുന്നു. മോഹന്‍ലാലുമായി താന്‍ ഒന്നിക്കുന്നുവെന്ന് പറയുമ്പോള്‍ താന്‍ നേരിടുന്ന പരിഹാസങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവി ഇക്കാര്യം പറയുന്നത്. മോഹന്‍ലാലിനെ താന്‍ ഒരിക്കലും ദുരുപയോഗപ്പെടുത്തിയിട്ടില്ലെന്നും മേജര്‍ രവി പറയുന്നു.

മേജര്‍ രവി പറയുന്നു

“ഒരു പടം പ്രഖ്യാപിക്കുന്ന സമയത്ത് താഴെ കമന്‍റുകള്‍ കാണും. എടോ തനിക്ക് അയാളെ ഒന്ന് വിട്ടൂടേ എന്നൊക്കെ. എന്ന് വച്ചാല്‍ മോഹന്‍ലാലിന്‍റെ രക്ഷകനായിട്ട് സംസാരിക്കുകയാണ്. ഇനിയെങ്കിലും അങ്ങേരെ ഒന്ന് വിട്ടൂടേ എന്ന് പറഞ്ഞ്. താന്‍ പടം ഡയറക്റ്റ് ചെയ്യാതിരുന്നാല്‍ മതി എന്ന മട്ടില്‍ ഒന്നോ രണ്ടോ പത്തോ പേരുകള്‍ കാണും. ആദ്യമൊക്കെ ഇത് കാണുമ്പോള്‍ നമുക്ക് വിഷമം തോന്നുമായിരുന്നു. ഇപ്പോള്‍ നമുക്ക് അറിയാം സോഷ്യല്‍ മീഡിയയില്‍ എന്തും പറയാമെന്ന കാര്യം. പണ്ടൊക്കെ നമ്മളും വായിക്കുമ്പോള്‍ ഇതൊക്കെ ശരിയാണോ എന്ന് തോന്നുമായിരുന്നു. ഇപ്പോള്‍ എനിക്ക് അങ്ങനെ തോന്നല്‍ ഇല്ല. അതും നുണയാവാനാണ് വഴി എന്നാണ് തോന്നാറ്. കാരണം ഞാനും അത് അനുഭവിച്ചിട്ടുണ്ട്”, മേജര്‍ രവി പറയുന്നു.

“ഓപറേഷന്‍ സിന്ദൂറിന്‍റെ (മോഹന്‍ലാലുമായി ചെയ്യാനിരിക്കുന്ന സിനിമ) പ്രശ്നം എന്താണെന്ന് വച്ചാല്‍ ഞാന്‍ അത് അനൗണ്‍സ് ചെയ്യണമെങ്കില്‍ നല്ലൊരു പ്രൊഡ്യൂസര്‍ വരണം. സൗഹൃദം വേറെ. പ്രൊഫഷണല്‍ കാര്യം വേറെ. അത് ലാലും പറഞ്ഞും. ഇടയ്ക്ക് വച്ച് നിര്‍ത്തേണ്ടിവന്നാല്‍ എനിക്കും നാണക്കേടാണ് അണ്ണനും നാണക്കേടാണ് എന്ന്. അത് ഒരു വശത്തുകൂടി നടക്കുന്നുണ്ട്. ഈ സമയത്തൊന്നും ഷൂട്ട് ചെയ്യാന്‍ പറ്റാത്തതുകൊണ്ട് ഞാന്‍ അതൊന്ന് വൈകിപ്പിച്ചിരിക്കുകയാണ്. പക്ഷേ അത് ഉണ്ടായിരിക്കും. അതിന്‍റെ മിലിട്ടറി പെര്‍മിഷനും കാര്യങ്ങളുമൊക്കെ നടക്കുന്നു. എല്ലാം നടക്കുന്നുണ്ട്. പറയേണ്ടവര്‍ പറഞ്ഞുകൊണ്ടിരുന്നോട്ടെ”, മേജര്‍ രവി പറഞ്ഞവസാനിപ്പിക്കുന്നു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News