മോഹന്‍ലാലിന്‍റെ അതിഥിവേഷവും വിനായകന്‍റെ പ്രതിനായകവേഷവും മലയാളികള്‍ക്ക് ചിത്രത്തോട് അടുപ്പക്കൂടുതല്‍ ഉണ്ടാക്കിയ ഘടകങ്ങളാണ്

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ജയിലര്‍. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം ആദ്യ രണ്ടാഴ്ച കൊണ്ട് മാത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 525 കോടി രൂപ നേടിയിരുന്നു. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിച്ച ചിത്രം തമിഴ്നാടിന് പുറമെയുള്ള മാര്‍ക്കറ്റുകളിലും വലിയ വിജയമാണ് നേടിയത്. കേരളത്തിലും അതേപോലെ തന്നെ. ഒരു തമിഴ് ചിത്രം കേരളത്തില്‍ നേടുന്ന ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന കളക്ഷനാണ് ജയിലര്‍ നേടിയത്. ഇപ്പോഴിതാ തങ്ങളുടെ തിയറ്ററില്‍ ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ എത്രയെന്ന കണക്ക് പുറത്തുവിട്ടിരിക്കുകയാണ് കേരളത്തിലെ ബിഗ് കപ്പാസിറ്റി തിയറ്ററുകളില്‍ ഒന്നായ തൃശൂര്‍ രാഗം. 

Add Asianetnews as a Preferred SourcegooglePreferred

40 ല്‍ അധികം ഹൗസ്ഫുള്‍ ഷോകളാണ് ജയിലറിന് ലഭിച്ചതെന്ന് രാഗം അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ആകെ ലഭിച്ച കളക്ഷന്‍ 50 ലക്ഷത്തിന് മുകളിലാണെന്നും. ഇത് റെക്കോര്‍ഡ് ആണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം കേരളത്തില്‍ നിന്ന് 50 കോടിക്ക് മുകളിലാണ് ജയിലര്‍ നേടിയത്. മോഹന്‍ലാലിന്‍റെ അതിഥിവേഷവും വിനായകന്‍റെ പ്രതിനായകവേഷവും മലയാളികള്‍ക്ക് ചിത്രത്തോട് അടുപ്പക്കൂടുതല്‍ ഉണ്ടാക്കിയ ഘടകങ്ങളാണ്. ഇരുവരുടെയും പ്രകടനങ്ങള്‍ ഭാഷാതീതമായി കൈയടി നേടിയിരുന്നു. വര്‍മ്മന്‍ എന്നാണ് വിനായകന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര്. മാത്യു എന്നാണ് മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന്‍റെ പേര്. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അധോലോക നേതാവാണ് ചിത്രത്തില്‍ മാത്യു. രജനിയുടെ മുത്തുവേല്‍ പാണ്ഡ്യന്‍റെ സുഹൃത്തുമാണ് ഈ കഥാപാത്രം. 

ജയിലര്‍ വിജയാഘോഷത്തിന്‍റെ ഭാഗമായി രജനികാന്തിനും നെല്‍സണ്‍ ദിലീപ്‍കുമാറിനും ആഡംബര കാറുകള്‍ സമ്മാനമായി നല്‍കിയിരുന്നു നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ്. ഒപ്പം ചെക്കുകളും. 110 കോടിയായിരുന്നു രജനികാന്തിന് ചിത്രത്തിലെ അഭിനയത്തിന് ലഭിച്ച പ്രതിഫലം. പ്രോഫിറ്റ് ഷെയറിംഗിലൂടെ പിന്നീട് 100 കോടിയും ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ALSO READ : ഓണം ഫോട്ടോഷൂട്ടുമായി ആര്യ; നെഗറ്റീവ് കമന്‍റുകള്‍ക്ക് മടിക്കാതെ മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക