ജനനായകന്‍ എന്ന ചിത്രത്തിന് ശേഷം വിജയ് സിനിമയില്‍ തുടരുമോ എന്ന ആശങ്ക നിലനില്‍ക്കെ, ചിത്രത്തിലെ നടി മമിത ബൈജു വിജയ്‍യുടെ സിനിമാ ഭാവിയെക്കുറിച്ച് തുറന്നുപറഞ്ഞു. 

ചെന്നൈ: തമിഴ് സിനിമയിലെ സൂപ്പര്‍താരം വിജയ്‍യുടെ ‘ജനനായകന്‍’ എന്ന ചിത്രം വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. എന്നാല്‍, ഈ ചിത്രത്തിന് ശേഷം വിജയ് സിനിമ രംഗത്ത് തുടരുമോ എന്ന ചോദ്യവും അദ്ദേഹത്തിന്‍റെ ഫാന്‍സിനെ അലട്ടുന്നുണ്ട്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവും ടിവികെ എന്ന പാര്‍ട്ടി രൂപീകരണവും നടന്നതിന് പിന്നാലെ ‘ജനനായകന്‍’ അദ്ദേഹത്തിന്റെ അവസാന ചിത്രമാണെന്ന സൂചനയാണ് താരവും നല്‍കിയത്.

ഈ സാഹചര്യത്തില്‍, ചിത്രത്തില്‍ അഭിനയിക്കുന്ന നടി മമിത ബൈജു വിജയ്‌യുടെ സിനിമാ ഭാവിയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ മമിത ബൈജു പറഞ്ഞത് ഇങ്ങനെയാണ്.

"ജനനായകന്‍ അവസാന ഷൂട്ട് കഴിഞ്ഞ് ഞാന്‍ വിജയ് സാറിനോട് ഇത് അവസാന സിനിമ ആയിരിക്കുമോ എന്ന് നേരിട്ട് ചോദിച്ചു. എനിക്കറിയില്ല, ഇലക്ഷന്‍ റിസല്‍റ്റ് പോലെയിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ഷൂട്ടിന്‍റെ അവസാന ദിവസങ്ങളില്‍ വിജയ് സാര്‍ ഉണ്ടായിരുന്നു. അദ്ദേഹം ഭയങ്കര ഇമോഷണല്‍ ആയിരുന്നു. ആരുടെ കൂടെയും ഫോട്ടോ എടുക്കാന്‍ വിജയ് സാര്‍ നിന്നില്ല. കാരണം ആളും ഭയങ്കര ഇമോഷണല്‍ ആയിരുന്നു" മമിത പറഞ്ഞു.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകന്‍’ സിനിമയുടെ ആദ്യ ടീസര്‍ വിജയിയുടെ ജന്മദിനത്തിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. വിജയ്‌യുടെ പൊലീസ് ലുക്ക് ഇതിനകം വൈറലാണ്. ഒപ്പം ചിത്രം ഒരു പൊളിറ്റിക്കല്‍ ചിത്രമാണ് എന്ന സൂചനയും ടീസര്‍ നല്‍കുന്നുണ്ട്.

ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറാണ് ഒരുക്കുന്നത്.

കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്.