'ജൂനിയർ സീനിയർ' സംവിധായകൻ ജി ശ്രീകണ്ഠൻ തന്‍റെ ഉപേക്ഷിക്കപ്പെട്ട ഒരു സിനിമയെക്കുറിച്ച് വെളിപ്പെടുത്തുന്നു
ക്ലൈമാക്സില്‍ എത്തുന്ന ഗസ്റ്റ് റോളുകള്‍ ചില സിനിമകളുടെ മൂല്യം വലിയ അളവില്‍ കൂട്ടാറുണ്ട്. അത്തരം റോളുകള്‍ക്ക് നിരവധി ഉദാഹരണങ്ങള്‍ മലയാളത്തില്‍ ഉണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ പ്രാധാന്യമുള്ള ഗസ്റ്റ് റോള്‍ ഉണ്ടായിരുന്ന ഒരു ചിത്രം പല താരങ്ങളുമായും സംസാരിച്ചതിന് ശേഷം ഉപേക്ഷിക്കേണ്ടി വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ഒരു സംവിധായകന്‍. കുഞ്ചാക്കോ ബോബനും മുകേഷും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2005 ല്‍ പുറത്തെത്തിയ ജൂനിയര്‍ സീനിയര്‍ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ജി ശ്രീകണ്ഠനാണ് തന്‍റെ ഉപേക്ഷിക്കപ്പെട്ട പ്രോജക്റ്റിനെക്കുറിച്ച് പറയുന്നത്. മാസ്റ്റര്‍ ബിന്‍ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
“ഒരു ഡോക്ടര്‍ എഴുതിയ ഒരു സബ്ജക്റ്റ് ഉണ്ടായിരുന്നു. ഒരു ഫാന്‍റസിയാണ്. മൂന്ന് പെണ്‍കുട്ടികളുടെയും ഒരു അച്ഛന്‍റെയും കഥ. ഇളയ പെണ്‍കുട്ടിയുടെ ഒരു ഫാന്‍റസിയില്‍ മോഹന്‍ലാല്‍ വരുന്ന സിനിമ. അതുമായി ബന്ധപ്പെട്ട് ജയറാം ചേട്ടനെ സമീപിച്ചു. അച്ഛന്‍ വേഷത്തില്‍ അദ്ദേഹം. അദ്ദേഹത്തെ കണ്ട് കഥ പറഞ്ഞു. ഗസ്റ്റ് അപ്പിയറന്‍സിന് ലാലേട്ടനെയാണ് ഉദ്ദേശിച്ചത്. അദ്ദേഹത്തെ കണ്ടു. അദ്ദേഹം ഓകെ പറഞ്ഞു. പ്രൊഡ്യൂസര്‍ 10 ലക്ഷം അഡ്വാന്‍സ് കൊടുത്തു. ജയറാം ചേട്ടന്‍ നായക വേഷത്തില്‍ വരുന്ന കാര്യവും പറഞ്ഞു. പക്ഷേ പിന്നീട് ജയറാം ചേട്ടനെ വിളിച്ചപ്പോള്‍ അദ്ദേഹം പതുക്കെയങ്ങ് പിന്‍വലിഞ്ഞു”, ശ്രീകണ്ഠന്‍ പറയുന്നു.
പിന്മാറാനുള്ള കാരണം എന്തായിരിക്കുമെന്ന ചോദ്യത്തിന് ശ്രീകണ്ഠന്‍റെ പ്രതികരണം ഇങ്ങനെ- “ലാലേട്ടനാണ് ഗസ്റ്റ് അപ്പിയറന്‍സ്. അവസാനമാണ് വരുന്നത്. ലാലേട്ടനാവും അതിന്‍റെ ക്രെഡിറ്റ് കൊണ്ടുപോകുന്നത് എന്നത് ആയിരിക്കാം കാരണം. ആ ചോദ്യത്തിന് ഇവിടെ പ്രസക്തി ഇല്ലല്ലോ. പെരുവണ്ണാപുരത്തെ വിശേഷങ്ങളും സമ്മര്‍ ഇന്‍ ബദ്‍ലഹേമും ഒക്കെ ഉണ്ടല്ലോ. അപ്പോള്‍ ഞാന്‍ സുരേഷ് ചേട്ടനെ (സുരേഷ് ഗോപി) സമീപിച്ചു. ഞാനിത് ചെയ്യും. എനിക്ക് പൈസയൊന്നും വേണ്ട. പക്ഷേ ഞാന്‍ ആ ഗസ്റ്റ് റോളേ ചെയ്യൂ. ഗസ്റ്റ് റോളില്‍ ഇന്നയാള്‍ ആണ് വരുന്നതെങ്കില്‍ ഞാന്‍ നായക വേഷം ചെയ്യാമെന്നും പറഞ്ഞു. അങ്ങനെ ഞാന്‍ മുകേഷ് ചേട്ടനെ സമീപിച്ചു. ലാലേട്ടനെ ഗസ്റ്റ് ആക്കിക്കൊണ്ടുതന്നെ നായക വേഷത്തിലേക്കാണ് മുകേഷേട്ടനെ ആലോചിച്ചത്. പൈസ പ്രശ്നമല്ല, ഇത് ഞാന്‍ ചെയ്യുമെന്ന് അദ്ദേഹവും പറഞ്ഞു. പക്ഷേ പ്രൊഡ്യൂസറെ സംബന്ധിച്ച് മുകേഷേട്ടന്‍- മോഹന്‍ലാല്‍ കോമ്പിനേഷനില്‍ അവരുടെ ബജറ്റ് വര്‍ക്ക് ആവില്ലായിരുന്നു. അങ്ങനെയാണ് ആ പ്രോജക്റ്റ് ഉപേക്ഷിക്കപ്പെട്ടത്”, ശ്രീകണ്ഠന്‍ പറഞ്ഞവസാനിപ്പിക്കുന്നു.



