സംവിധായകന്‍ കെ പി കുമാരന് ജെ സി ഡാനിയേല്‍ പുരസ്‍കാരം
ഈ വര്‍ഷം പുറത്തെത്തിയ ഗ്രാമവൃക്ഷത്തിലെ കുയിലാണ് അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം
മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2021ലെ ജെ സി ഡാനിയേല്‍ പുരസ്കാരം (JC Daniel Award) മുതിര്‍ന്ന സംവിധായകന്‍ കെ പി കുമാരന് (KP Kumaran). സംസ്ഥാന സര്‍ക്കാറിന്‍റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് ജെ സി ഡാനിയേല്‍ അവാര്‍ഡ്. ഗായകൻ പി ജയചന്ദ്രൻ ചെയർമാനായ ജൂറിയാണ് കെ പി കുമാരനെ പുരസ്‍കാരത്തിനായി തെരഞ്ഞെടുത്തത്. ഓഗസ്റ്റ് 3ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‍കാരം സമ്മാനിക്കും. അടൂര്‍ ഗോപാലകൃഷ്ണന്‍റെ അരങ്ങേറ്റ ചിത്രം സ്വയംവരത്തിന്‍റെ സഹരചയിതാവായി സിനിമാരംഗത്തേക്ക് എത്തിയ കെ പി കുമാരന്‍ പത്തോളം ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനാണ്.
1938ല്‍ തലശ്ശേരിയില്‍ ജനിച്ച അദ്ദേഹം സിനിമയില്‍ എത്തുന്നതിനു മുന്‍പേ പരീക്ഷണാത്മക നാടന പ്രസ്ഥാനങ്ങളുമായി സഹകരിച്ചിട്ടുണ്ട്. സി ജെ തോമസിന്‍റെ നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്‍തു. അടൂര്‍ ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചിത്രലേഖ എന്ന പേരില്‍ ഫിലിം സൊസൈറ്റി രൂപീകരിക്കുന്നതില്‍ പങ്കുവഹിച്ചു. പിന്നീടാണ് സ്വയംവരത്തിന്‍റെ സഹ തിരക്കഥാകൃത്ത് ആവുന്നത്. മൂന്നു വര്‍ഷത്തിനു ശേഷം 1975ല്‍ അതിഥി എന്ന ചിത്രമൊരുക്കി സംവിധായകനായി അരങ്ങേറ്റം കുറിച്ചു.
ALSO READ : അവസാന സീസണിനേക്കാള്‍ മൂന്നിരട്ടി? ബിഗ് ബോസ് 16ല്‍ സല്‍മാന് ഖാന് ലഭിക്കുന്ന പ്രതിഫലം
പിന്നീടുള്ള അഞ്ച് പതിറ്റാണ്ട് കാലത്ത് പത്തോളം ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കി. തോറ്റം, രുഗ്‍മിണി, നേരം പുലരുമ്പോള്‍, ആദിപാപം, തേന്‍തുള്ളി, കാട്ടിലെ പാട്ട്, തേന്‍തുള്ളി, ആകാശഗോപുരം, ഈ വര്‍ഷം പുറത്തെത്തിയ ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. കുമാരനാശാന്‍റെ ജീവിതം പകര്‍ത്തിയ ചിത്രമായിരുന്നു ഇത്. ജെ സി ഡാനിയേല്‍ പുരസ്‍കാരം വലിയ സന്തോഷവും ആശ്വാസവുമാണെന്നാണ് കെ പി കുമാരന്‍റെ പ്രതികരണം. പുരസ്കാരം കുമാരനാശാന് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍.