വീണ്ടും 'റാം' ചിത്രീകരണം, മൊറോക്കോയിലേക്ക് പറന്ന് മോഹൻലാലും ജീത്തുവും- ഫോട്ടോ
'റാം' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി മോഹൻലാലും ജീത്തു ജോസഫും മൊറൊക്കോയിലേക്ക്.
മോഹൻലാല്‍ ആരാധകര്‍ ഏറെ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് 'റാം'. ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്നുവെന്നതു തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. കൊവിഡ് മഹാമാരി കാരണം ചിത്രത്തിന്റെ ചിത്രീകരണം ഇടയ്‍ക്ക് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ വീണ്ടും ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ തുടങ്ങുകയാണ് എന്ന് അറിയിച്ചിരിക്കുകയാണ് ജീത്തു ജോസഫ്.
മൊറോക്കോയിലേക്ക് യാത്ര തിരിക്കുന്ന തന്റെയും മോഹൻലാലിന്റെയും ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ് ജീത്തു ജോസഫ്. മോഹൻലാലിന്റെ 'റാം' ഏതാണ്ട് 50 ശതമാനം പൂര്‍ത്തിയായി എന്ന് നേരത്തെ ജീത്തു ജോസഫ് അറിയിച്ചിരുന്നു. ചിത്രത്തിന്റെ വളരെ പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ ചിത്രീകരിക്കാനാണ് ഇപ്പോള്‍ മൊറോക്കയിലേക്ക് പോയിരിക്കുന്നത്. 'റാം' ഒന്നും രണ്ടും ഭാഗങ്ങള്‍ ഒരുമിച്ചായിരിക്കും പൂര്‍ത്തിയാക്കുക എന്ന് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളൈ ട്വീറ്റ് ചെയ്‍തിരുന്നു.
'കൂമൻ' എന്ന ചിത്രമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ആസിഫ് അലിയാണ് ചിത്രത്തില്‍ നായകൻ. പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. ആസിഫ് അലി ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു.
'കൂമൻ' എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു . പൊലീസ് കോൺസ്റ്റബിൾ 'ഗിരിശങ്കർ' ആയി ആസിഫ് അലി വേഷമിടുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കേരള -തമിഴ്‌നാട് അതിർത്തി മേഖലയായ ഒരു മലയോര ഗ്രാമത്തിലാണ്. പൊലീസ് സ്റ്റേഷനിലേക്ക് കർക്കശ്ശക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ സ്ഥലം മാറി എത്തുന്നത് പലരുടെയും ജീവിതത്തെ കീഴ്മേൽ മറിക്കുന്നതാകുന്നു. സാധാരണമെന്നു വിധിയെഴുതിയ പലതും അത്ര സാധാരണയായിരുന്നില്ല എന്ന തിരിച്ചറിവ് ഉദ്വേഗമാക്കുന്ന ചിത്രത്തിന്റെ കഥാ സന്ദര്‍ഭങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ആൽവിൻ ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരുന്നത്. അനന്യാ ഫിലിംസിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറിലായിരുന്നുണ് നിര്‍മാണം. വിശാലമായ ക്യാൻവാസിൽ വലിയൊരു സംഘം അഭിനേതാക്കളെ അണിനിരത്തിയും വലിയ മുതൽ മുടക്കോടെയുമായിരുന്നു ഈ ചിത്രത്തിന്റെ അവതരണം.
Read More: വെള്ളത്തില്‍ ചാടി രസിച്ച് വിക്രമും സംഘവും, വീഡിയോ