ജെഎന്‍യുവില്‍ ഐക്യദാര്‍ഢ്യം; ദീപികയുടെ സിനിമകള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം, ട്വിറ്റര്‍ ട്രെന്‍ഡിങ്
വൈകിട്ട് എട്ടുമണിയോടെയാണ് വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ദീപിക ക്യാമ്പസിലെത്തിയത്. സമരം നടക്കുന്ന സബര്‍മതി ധാബയിലെത്തി വിദ്യാര്‍ത്ഥികളെ കണ്ട ശേഷമാണ് ദീപിക പദുകോൺ മടങ്ങിയത്.
ദില്ലി: ജെഎന്‍യു ക്യാമ്പസില്‍ നേരിട്ടെത്തി വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ബോളിവുഡ് നടി ദീപിക പദുകോണിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണന്ന് സമൂഹമാധ്യമങ്ങളിൽ ആഹ്വാനം. ഈ മാസം 10ന് പുറത്തിറങ്ങുന്ന ദീപികയുടെ ഏറ്റവും പുതിയ ചിത്രമായ ഛപാക് ബഹിഷ്കരിക്കണമെന്ന തരത്തിലാണ് ട്വീറ്ററിൽ ഉൾപ്പടെ പ്രചരണം നടക്കുന്നത്. #boycottchhapaak എന്ന ഹാഷ് ടാഗ് ആണ് ട്വിറ്ററിൽ ഇപ്പോൾ ട്രെഡിങ്ങായിക്കൊണ്ടിരിക്കുകയാണ്.
ഞായറാഴ്ച വൈകീട്ട് വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് അധ്യാപകരും വിദ്യാര്‍ഥികളും സര്‍വകലാശാലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തുന്നതിനിടയിലാണ് ദീപികയുടെ സന്ദര്‍ശനം. വൈകിട്ട് എട്ടുമണിയോടെയാണ് വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ദീപിക ക്യാമ്പസിലെത്തിയത്. സമരം നടക്കുന്ന സബര്‍മതി ധാബയിലെത്തി വിദ്യാര്‍ത്ഥികളെ കണ്ട ശേഷമാണ് ദീപിക പദുകോൺ മടങ്ങിയത്.
പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റ് ഐഷ ഘോഷ്, മുൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍ എന്നിവരോട് സംസാരിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ സ്റ്റുഡൻസ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷുള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കുന്ന ദീപികയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. അതേസമയം, ദീപികയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഞാൻ ദീപികയെ പിന്തുണയ്ക്കുന്നു (#ISupportDeepika) എന്ന ഹാഷ് ടാഗും ട്വിറ്ററിൽ ട്രെഡിങ് ആകുന്നുണ്ട്.
Read More: ജെഎൻയു സമരത്തിന് പിന്തുണ അര്‍പ്പിച്ച് ദീപിക പദുകോൺ; സമരവേദിയിലെത്തി വിദ്യാര്‍ത്ഥികളെ കണ്ടു
മുഖംമൂടി ധരിച്ച് ക്യാമ്പസിലെത്തിയ സംഘമാണ് വിദ്യാർഥികൾക്കെതിരെ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിൽ നിരവധി വിദ്യാർഥികൾക്കും അധ്യാപികയ്ക്കും പരിക്കേറ്റിരുന്നു. വിദ്യാർഥികൾക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി വൻ പ്രതിഷേധം നടക്കുകയാണ്. ചലച്ചിത്ര-സാംസ്കാരിക-സമൂഹിക മേഖലയിൽനിന്നുള്ളവരടക്കം ജെഎൻയുവിൽ വിദ്യാർഥികൾക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.
നേരത്തെ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സര്‍വകലാശാല സന്ദര്‍ശിച്ചിരുന്നു. ജെഎന്‍യു ആക്രമണത്തെ അപലപിച്ച യെച്ചൂരി വൈസ് ചാന്‍സലറെ മാറ്റണമെന്ന് ആവശ്യപ്പെട്ടു.