John Luther Movie : കേസ് അന്വേഷിക്കാന്‍ സിഐ 'ജോണ്‍ ലൂഥര്‍'; ജയസൂര്യയുടെ ത്രില്ലര്‍ എത്താന്‍ ഒരു ദിനം
ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം
ജയസൂര്യയെ (Jayasurya) നായകനാക്കി നവാഗതനായ അഭിജിത്ത് ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ജോണ്‍ ലൂഥര്‍ (John Luther) തിയറ്ററുകളിലെത്താന്‍ ഒരു ദിവസം കൂടി. 27ന് ആണ് ചിത്രത്തിന്‍റെ റിലീസ്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്. ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആണ് ജയസൂര്യയുടെ കഥാപാത്രം.
ഒരു അപകടത്തെ തുടര്‍ന്ന് ഒരു ചെവിക്ക് കേള്‍വിക്കുറവ് നേരിടുന്ന കഥാപാത്രമാണ് ഇത്. ജോലിയോട് ഏറെ ആത്മാര്‍ഥത പുലര്‍ത്തുന്ന ജോണ്‍ ലൂഥര്‍ അന്വേഷിക്കുന്ന രണ്ട് കേസുകളിലൂടെയാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്‍മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വാഗമണ്‍ ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.
അലോന്‍സ ഫിലിംസിന്‍റെ ബാനറില്‍ തോമസ്സ് പി മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് ആണ്. സഹനിര്‍മ്മാണം ക്രിസ്റ്റീന തോമസ്, സംഗീതം ഷാന്‍ റഹ്മാന്‍, എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍, കലാസംവിധാനം അജയ് മങ്ങാട്, മേക്കപ്പ് ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സരിത ജയസൂര്യ, സ്റ്റില്‍സ് നവീൻ മുരളി, സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍, ആക്ഷന്‍ ഫീനിക്സ് പ്രഭു, പരസ്യകല ആനന്ദ് രാജേന്ദ്രന്‍, വിതരണം സെഞ്ച്വറി റിലീസ്, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.
അവസാനം വിജയവഴിയിലേക്ക് ബോളിവുഡും; മികച്ച കളക്ഷനുമായി മണിച്ചിത്രത്താഴ് രണ്ടാംഭാഗം
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ ഇന്ത്യയിലെ ചലച്ചിത്ര വ്യവസായം എന്നാല്‍ ബോളിവുഡ് ആയിരുന്നു. എന്നാല്‍ ബാഹുബലി കാലത്തിനു ശേഷം കഥ മാറി. തെന്നിന്ത്യന്‍ ചിത്രങ്ങള്‍ (വിശേഷിച്ചും തെലുങ്ക്) ബോക്സ് ഓഫീസ് വിജയങ്ങളുടെ വലുപ്പത്തില്‍ ബോളിവുഡിനെ മറികടന്നപ്പോള്‍ കൊവിഡ് കാലം ഏറ്റവും ദോഷകരമായി ബാധിച്ച വ്യവസായമായി ബോളിവുഡും മാറി. ബോളിവുഡിലെ കോടി ക്ലബ്ബുകളുടെ തലതൊട്ടപ്പനായ അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ക്കു പോലും കൊവിഡിനു ശേഷം തുറന്ന തിയറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ല. എന്നാല്‍ പുഷ്‍പ, ആര്‍ആര്‍ആര്‍, കെജിഎഫ് 2 തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമ വിജയവഴിയില്‍ പുതിയ ദൂരങ്ങള്‍ താണ്ടുകയും ചെയ്യുന്നു. റീമേക്ക്‍വുഡ് എന്നും മറ്റുമുള്ള പരിഹാസ പ്രയോഗങ്ങളിലേക്ക് സോഷ്യല്‍ മീഡിയയിലെ വിമര്‍ശകര്‍ ബോളിവുഡിനെ താഴ്ത്തിക്കെടുമ്പോള്‍ ആ വ്യവസായത്തിന് ഒരു വിജയം അനിവാര്യമായിരുന്നു. ഇപ്പോഴിതാ വലിയ ആരവമൊന്നുമില്ലാതെ എത്തിയ ഒരു ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണം നേടുകയാണ്.
കാര്‍ത്തിക് ആര്യന്‍, തബു, കിയാര അദ്വാനി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഭൂല്‍ ഭുലയ്യ 2 (Bhool Bhulaiyaa 2) ആണ് ഈ ചിത്രം. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ 2007ല്‍ പുറത്തെത്തിയ ഭൂല്‍ ഭുലയ്യയുടെ സ്റ്റാന്‍ഡ് എലോണ്‍ സീക്വല്‍ ആണ് ഇത്. മണിച്ചിത്രത്താഴിന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആയിരുന്നു ഈ ചിത്രം. എന്നാല്‍ രണ്ടാംഭാഗം സംവിധാനം ചെയ്‍തിരിക്കുന്നത് അനീസ് ബസ്‍മിയാണ്. മെയ് 20ന് തിയറ്ററുകളിലെത്തിയ ചിത്രം റിലീസ് ദിനത്തില്‍ നേടിയത് 14.11 കോടിയായിരുന്നു. രണ്ടാംദിനമായ ശനിയാഴ്ച 18.34 കോടിയും ഞായറാഴ്ച 23.51 കോടിയും തിങ്കളാഴ്ച 10.75 കോടിയുമാണ് ചിത്രത്തിന്‍റെ നേട്ടം. ഇന്ത്യയിലെ മാത്രം കളക്ഷനാണ് ഇത്. അതായത് ആദ്യ നാല് ദിനങ്ങളില്‍ നിന്ന് 66.71 കോടി രൂപ. ഉത്തരേന്ത്യന്‍ ബെല്‍റ്റില്‍ ഗ്രാമ, നഗര ഭേദമന്യെ ചിത്രത്തിന് വാരാന്ത്യ ദിനങ്ങളില്‍ ഹൌസ്ഫുള്‍ ഷോകള്‍ ലഭിച്ചിരുന്നു. ഹിറ്റഅ വറുതിയില്‍ നിന്നിരുന്ന ബോളിവുഡിന് ജീവശ്വാസമാവും ഈ ചിത്രമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.