അഭയ കേസ് പോരാളി ജോമോൻ പുത്തൻപുരയ്‍ക്കലിന്റെ ജീവിതം സിനിമയാകുന്നു.

അഭയ കേസുമായി ബന്ധപ്പെട്ട് നിരന്തരമായ നിയമപോരാട്ടങ്ങള്‍ നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് ജോമോൻ പുത്തൻപുരയ്ക്കല്‍. ജോമോൻ പുത്തൻപുരയ്‍ക്കലിന്റെ ജീവിതം സിനിമയാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത. രാജസേനൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാല് മാസത്തിനുള്ളില്‍ ചിത്രീകരണം തുടങ്ങണമെന്നാണ് വ്യവസ്ഥ. സിനിമയിലെ അഭിനേതാക്കളുടെ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം ഉടൻ തന്നെ തുടങ്ങാനാണ് ആലോചന.

അഭയകേസിന്റെ നാള്‍വഴികളായിരിക്കും സിനിമയുടെ പ്രമേയം. ജോമോൻ പുത്തൻപുരയ്‍ക്കലിന്റെ വേഷത്തില്‍ ആരായിരിക്കും എത്തുകയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സമൂഹം നേരിട്ട് മനസിലാക്കിയ ഒരു സംഭവം സിനിമയാക്കുമ്പോഴുള്ള വെല്ലുവിളിയുണ്ടാകും. അഭയ കേസിലെ സമകാലീന സംഭവവികാസങ്ങള്‍ അടക്കം സിനിമയുടെ പ്രമേയമാകും. അഭിനേതാക്കളുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. രാജസേനനും ജോമോൻ പുത്തൻപുരയ്‍ക്കലും ഒന്നിച്ചുള്ള ഫോട്ടോ പുറത്തുവിട്ടിട്ടുണ്ട്.

സിസ്റ്റര്‍ അഭയ 1992ലാണ് കൊല്ലപ്പെട്ടത്. നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ 2020ലാണ് കേസിലെ ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫിക്കും തിരുവനന്തപുരം സിബിഐ കോടതി ശിക്ഷവിധിച്ചത്.

നേരത്തെ അഭയ കേസ് പ്രമേയമായി സുരേഷ് ഗോപി നായകനായി സിനിമ വന്നിട്ടുണ്ട്.