പാട്രിയാർക്കിക്കെതിരെയും ചൂഷണത്തിനെതിരെയും സംസാരിക്കുന്നതാണ് ഫെമിനസമെന്നും ജുവൽ കൂട്ടിച്ചേർത്തു.
മലയാളികൾക്ക് സുപരിചിതയായ അവതാരകയാണ് ജുവൽ മേരി. തന്റെ കാൻസർ അതിജീവന യാത്രയെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചുമെല്ലാം അടുത്തിടെ താരം തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ സിംഗിൾ ജീവിതം നയിക്കുന്നതിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് താരം. ഒറ്റയ്ക്കു ജീവിക്കുക എന്നു പറയുന്നത് അത്ര എളുപ്പമല്ലെന്ന് ജുവൽ പറയുന്നു.
''ഞാൻ ഒറ്റയ്ക്ക് ജീവിക്കുന്നത് കുറേപ്പേർ ഉദാഹരണമായി പറയാറുണ്ട്. ഒറ്റയ്ക്കു ജീവിക്കുന്ന ജുവൽ മേരിക്ക് പ്രശ്നങ്ങളൊന്നുമില്ല, ജുവൽ മേരി ഹാപ്പിയാണ് എന്നൊക്കെ. പക്ഷേ, അങ്ങനെയല്ല. ഒറ്റയ്ക്കു ജീവിക്കുക എന്നു പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നമുക്ക് പറ്റാത്ത ആളുകൾക്കൊപ്പം ജീവിക്കുന്നതിനേക്കാൾ നല്ലതാണെന്നു മാത്രം. എന്റെ വീടു നിറയെ ആളുകളുള്ളതാണ് എനിക്കിഷ്ടം. എനിക്കു സ്നേഹിക്കാനും കെട്ടിപ്പിടിക്കാനുമൊക്കെ ആളുകൾ വേണം'', ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ജുവൽ മേരി പറഞ്ഞു.
ഒറ്റക്കിരുന്ന് ഒരുപാട് കരഞ്ഞു തീർക്കാറുണ്ടെന്നും ജുവൽ പറയുന്നു. ''ഞാൻ ഭയങ്കരമായി കരയുന്ന ആളാണ്. എന്റെ അഭിപ്രായത്തിൽ മനുഷ്യർ കരയണം. നല്ലതുപോലെ കരയുന്ന ആളുകൾക്കു മാത്രമേ ഉള്ളിൽ നിന്നും ചിരിക്കാൻ പറ്റുള്ളൂ. നിലത്തു കിടന്നുരുണ്ടും തലതല്ലിയുമൊക്കെ ഞാൻ കരയും. പക്ഷേ, എല്ലാവരുടെ മുന്നിലും അതു ചെയ്യില്ല. എനിക്ക് അത്രയും സുരക്ഷിതത്വം തോന്നുന്ന, വളരെ അടുപ്പമുള്ള ആളുകളുടെ മുന്നിൽ വെച്ചു മാത്രമേ അങ്ങനെ ചെയ്യൂ. അല്ലെങ്കിൽ ഒറ്റക്കിരുന്ന് കരയും'', ജുവൽ പറഞ്ഞു.
താനൊരു ഫെമിനിസ്റ്റാണെന്നും എല്ലാ നല്ല മനുഷ്യരും ഫെമിനിസ്റ്റ് ആണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ജുവൽ പറയുന്നു. ഫെമിനിസ്റ്റ് അല്ല എന്നൊരാൾ പറയുന്നുണ്ടെങ്കിൽ പിന്നെ നിങ്ങൾ എന്താണ് എന്നുള്ളത് തിരിച്ചു ചോദിക്കണം. പാട്രിയാർക്കിക്കെതിരെയും ചൂഷണത്തിനെതിരെയും സംസാരിക്കുന്നതാണ് ഫെമിനസമെന്നും ജുവൽ കൂട്ടിച്ചേർത്തു.
