ദില്ലിയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലായിരുന്നു കെ മാധവനെ ചെയര്‍മാനായി തെരഞ്ഞെടുത്തത്.

ഇന്ത്യൻ ബ്രോഡ്‍കാസ്റ്റിംഗ് & ഡിജിറ്റൽ ഫൗണ്ടേഷന്റെ (ഐബിഡിഎഫ്) പ്രസിഡന്റായി ദി വാൾട്ട് ഡിസ്‍നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റും കൺട്രി മാനേജറുമായ കെ മാധവനെ തെരഞ്ഞെടുത്തു. ദില്ലിയില്‍ നടന്ന 23-ാമത് വാർഷിക പൊതുയോഗത്തിലായിരുന്നു കെ മാധവനെ ഐബിഡിഎഫ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് കെ മാധവനെ ബോർഡ് ഐകകണ്‌ഠേന തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിലെ ടെലിവിഷൻ ബ്രോഡ്‍കാസ്റ്റേഴ്‌സിന്റെയും ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റുഫോമുകളുടെയും അപെക്സ് ബോഡിയാണ് ഐബിഡിഎഫ്.

മാധ്യമ വിനോദ രംഗത്ത് സമഗ്ര ദേശീയ സംപ്രേക്ഷണ നയം വേണമെന്ന് കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, സിഐഐ സംഘടിപ്പിച്ച ‘ബിഗ് പിക്ച്ചർ’സമ്മേളനത്തിൽ കെ മാധവൻ ആവശ്യപ്പെട്ടിരുന്നു. 5 ജി ഇന്ത്യൻ മാധ്യമ വിനോദ മേഖലയ്ക്ക് വലിയ അവസരമാണ്. മാറുന്ന കാലത്തിനനുസരിച്ച് ഇന്ത്യയുടെ മാധ്യമ മേഖലയും മാറണം. ഇന്ത്യയിലെ മാധ്യമ രംഗത്തിന് ജിഡിപിയുടെ ഒരു ശതമാനം പങ്ക് പോലും നേടാൻ ഇപ്പോഴുമായിട്ടില്ല എന്നും സിഐഐ മീഡിയ ആൻറ് എൻറർടെയിൻമെൻറ് ദേശീയ സമിതി ചെയർമാനുമായ കെ മാധവൻ പറഞ്ഞു

ഇന്ത്യയിൽ തയ്യാറാക്കുന്ന ഉള്ളടക്കം ആഗോളപ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ കഴിയണം. ദക്ഷിണ കൊറിയ ഇക്കാര്യത്തിൽ ഉദാഹരണമാണെന്ന് കെ മാധവൻ പറഞ്ഞു. ഈ സാഹചര്യത്തിൽ വികസനത്തിനും നവീകരണത്തിനുമുള്ള സാധ്യതകൾ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. ഗെയിമിംഗ് രംഗത്ത് വലിയ സാധ്യത രാജ്യത്തുണ്ടെങ്കിലും പല സംസ്ഥാനങ്ങളിൽ പല നിയമങ്ങൾ നടപ്പാക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടെന്നും കെ മാധവൻ പറഞ്ഞു.

സാങ്കേതിക വിദ്യാ രംഗത്തെ വിപ്ളവത്തിന് അനുയോജ്യമായ നയം മാധ്യമമേഖലയിൽ നടപ്പാക്കുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ പി ഡി വഗേല അറിയിച്ചു. 5 ജി നടപ്പാക്കുന്ന കാര്യത്തിൽ ഇന്ത്യ ലോകത്തിന് നേതൃത്വം നല്‍കുമെന്നും പിഡി വഗേല അവകാശപ്പെട്ടു.മാധ്യമ ഉടമസ്ഥത ചിലരുടെ കൈയ്യിൽ ചുരുങ്ങുന്നത് ഒഴിവാക്കാനുള്ള നടപടി ഉണ്ടാകുമെന്നും ട്രായ് ചെയർമാൻ അറിയിച്ചു. ഡിറ്റിഎച്ച് പോലെ ഡയറക്ട് ടു മൊബൈൽ സംവിധാനത്തിനുള്ള കൂടിയാലോചന തുടരുകയാണെന്നും ദില്ലിയില്‍ കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, സിഐഐ സംഘടിപ്പിച്ച ‘ബിഗ് പിക്ച്ചർ’ സമ്മേളനത്തിൽ പിഡി വഗേല പറഞ്ഞു.

Read More: പാൻ ഇന്ത്യൻ സൂപ്പര്‍ഹീറോ ചിത്രം 'ഹനുമാൻ', ടീസര്‍ പുറത്ത്