'ജനറേഷന്‍ ഗ്യാപ്പ് ഇല്ലെന്ന് ജോഷി വീണ്ടും തെളിയിക്കുന്നു'; 'പൊറിഞ്ചു മറിയം' കണ്ട കെ മധു പറയുന്നു
മൂർഖൻ എന്ന സിനിമയ്ക്കിടെ ജോഷിയെ ആദ്യമായി പരിചയപ്പെട്ടതിനെക്കുറിച്ചുള്ള അനുഭവവും മധു പങ്കുവച്ചു
തീയറ്ററുകളില്‍ വലിയ വിജയം നേടി 'പൊറിഞ്ചു മറിയം ജോസ്' മുന്നേറുകയാണ്. സിനിമാ നിരൂപകരുടെ പ്രശംസ ഏറ്റുവാങ്ങി ചിത്രം മുന്നേറുമ്പോള്‍ സംവിധായകന്‍ ജോഷിക്കും ജോജു-നൈല-ചെമ്പന്‍ വിനോദ് ത്രയത്തിനും അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെ വാഴ്ത്തി സംവിധായകന്‍ കെ മധുവും രംഗത്തെത്തി. 'ജനറേഷന്‍ ഗ്യാപ്പ് ഇല്ലെന്ന് ജോഷി വീണ്ടും തെളിയിച്ചെന്നാണ് ചിത്രം കണ്ടതിനെക്കുറിച്ചുള്ള മധുവിന്‍റെ അഭിപ്രായം. മൂർഖൻ എന്ന സിനിമയ്ക്കിടെ ജോഷിയെ ആദ്യമായി പരിചയപ്പെട്ടതിനെക്കുറിച്ചുള്ള അനുഭവവും മധു ഫേസ്ബുക്കിലൂടെ പങ്കുവച്ചു.
കെ മധുവിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍
ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് കണ്ട് പുറത്തിറങ്ങിയപ്പോൾ, ഞാനും ജോഷിയും തമ്മിലുള്ള ദൃഢ സൗഹൃദത്തിന്‍റെ ഓർമ്മത്തിരകളും സുഖമുള്ള അലകളായി പൊങ്ങി ഉയർന്നു.... ചെന്നൈയിൽ ഒരേ സ്റ്റുഡിയോയിൽ രണ്ടിടത്തായി രണ്ട് വർക്കുകളുമായി ഒരേ സമയം പ്രവർത്തിച്ചനാളുകൾ... ഞാൻ എം. കൃഷ്ണൻ നായർ സാറിന്‍റെ കൂടെ ജോലി ചെയ്യുന്നു. ജോഷി മൂർഖൻ എന്ന സിനിമയുടെ ജോലിത്തിരക്കിലും. ആ സമയത്ത് സ്റ്റുഡിയോയിൽ എത്തിയ കൊച്ചിൻ ഹനീഫ എന്നെ ചൂണ്ടി ജോഷിയോട് പറഞ്ഞു:
" ഇത് മധു വൈപ്പിൽ, അടുത്ത മിടുക്കനായ സംവിധായകൻ ". അന്നു മുതൽ ഞാനും ജോഷിയും അടുത്ത സുഹൃത്തുക്കളായി മാറി.. ഇന്നും ആ സൗഹൃദം ഒളിമങ്ങാതെ ഞങ്ങൾ കാത്ത് സൂക്ഷിക്കുന്നു.
കാലം നഷ്ടപ്പെടുത്തുന്ന പ്രഭയല്ല സിനിമയുടേത്. പുതിയകാലത്തിന്‍റെ വെളിച്ചം പ്രതിഭയുള്ള സംവിധായകരിൽ എക്കാലവും ഉണ്ടാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ജോഷി ഇപ്പോൾ. ജോഷിയുടെ ചിത്രത്തിന്റെ സ്വീകാര്യതയിൽ അതിയായി സന്തോഷിക്കുന്നു. ജനറേഷൻ ഗ്യാപ്പ് എന്ന ഒന്ന് ഇല്ലെന്ന് അസന്നിഗ്ധമായി ഒരിക്കൽ കൂടി ഉറപ്പിക്കുന്നു ജോഷിയുടെ ഫ്രെയിമുകൾ.
പൊറിഞ്ചുവായി തിരശീലയിൽ എത്തിയ ജോജു ജോർജ്ജ് കഥാപാത്രത്തെ തന്നോട് ചേർത്ത് വച്ചിട്ടുണ്ട്. പൊറിഞ്ചുവും ജോസും തമ്മിലുള്ള സൗഹൃദത്തിന്‍റെ ആഴം ഞങ്ങളുടെ തലമുറയിലെ സിനിമയിൽ പച്ചപ്പായി നിലനിന്നിരുന്നു എന്നതും ഒർക്കാൻ സുഖമുള്ള കാര്യം. കാലമെത്ര കഴിഞ്ഞാലും സിനിമ താളബോധം നഷ്ടപ്പെടാത്ത സംവിധായകർക്ക് ഒപ്പം തന്നെ നിലയുറപ്പിക്കും എന്ന് പൊറിഞ്ചു മറിയം ജോസ് എന്ന സിനിമ അടിവരയിട്ട്. തെളിയിക്കുന്നു.