K S Chithra : 'സ്‍നേഹം ചിന്തകള്‍ക്ക് അപ്പുറം', നന്ദനയുടെ ഓര്‍മകളില്‍ കെ എസ് ചിത്ര
മകളുടെ ഓര്‍മ ദിനത്തില്‍ കുറിപ്പുമായി കെ എസ് ചിത്ര (K S Chithra).
കെ എസ് ചിത്രയുടെ മകള്‍ നന്ദനയുടെ ഓര്‍മകള്‍ എന്നും ഒരു നൊമ്പരമാണ്. കെ എസ് ചിത്രയെ എന്ന പോലെ നന്ദനയെയും പ്രേക്ഷകരും ഏറെ ഇഷ്‍ടപ്പെട്ടിരുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം കെ എസ് ചിത്രയ്‍ക്ക് ജനിച്ച മകള്‍ക്ക് ആയുസ് അധികമുണ്ടായിരുന്നില്ല. നന്ദന എന്നും ഹൃദയത്തില്‍ ജീവിക്കുമെന്ന് മകളുടെ ഓര്‍മ ദിനത്തില്‍ കെ എസ് ചിത്ര എഴുതിയിരിക്കുന്നു (K S Chithra).
സ്‍നേഹം ചിന്തകള്‍ക്ക് അപ്പുറമാണെന്നും ഓര്‍മകള്‍ എക്കാലവും ഹൃദയത്തില്‍ ജീവിക്കുമെന്നുമാണ് കെ എസ് ചിത്ര എഴുതിയിരിക്കുന്നത്. പൊന്നോമനയെ മിസ് ചെയ്യുന്നുവെന്നും കെ എസ് ചിത്ര എഴുതിയിരിക്കുന്നു. നന്ദനയുടെ ഓര്‍മകള്‍ എന്നും നിലനില്‍ക്കുമെന്ന് ആരാധകരും പറയുന്നു. മകള്‍ നന്ദനയുടെ ഫോട്ടോയും കെ എസ് ചിത്ര പങ്കുവെച്ചിട്ടുണ്ട്.
എന്നും ചിരിച്ചുകൊണ്ടു കാണുന്ന കെ എസ് ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു മകള്‍ നന്ദനയുടെ മരണം. വിജയ ശങ്കര്‍- കെ എസ് ചിത്ര ദമ്പതിമാര്‍ക്ക് ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് മകള്‍ നന്ദന ജനിച്ചത്. ഒമ്പത് വയസ് തികയും മുന്നേ മരണപ്പെടുകയും ചെയ്‍തു. 2011ല്‍ ദുബായ്‍യിലെ വില്ലയില്‍ നീന്തല്‍ കുളത്തില്‍ വീണായിരുന്നു മരണം. നന്ദനയുടെ ഓര്‍മകള്‍ നിധി പോലെ സൂക്ഷിച്ചാണ് കെ എസ് ചിത്രയുടെ ജീവിതം.
നന്ദനയുടെ ജന്മദിനത്തിലും കെ എസ് ചിത്ര പറയുന്ന ഓര്‍മകള്‍ പങ്കുവയ്‍ക്കാറുണ്ട്. നിന്റെ ജനനം ആയിരുന്നു ഞങ്ങളുടെ ജീവിതത്തിലെ അനുഗ്രഹം. നിന്റെ ഓര്‍മകള്‍ നിധി പോലെയാണ് ഞങ്ങള്‍ക്കെന്നും. ഞങ്ങള്‍ക്ക് നിന്നോടുള്ള സ്‍നേഹം വാക്കുകള്‍ക്കപ്പുറമാണ്. നിന്റെ നഷ്‍ടം അളക്കാനാവാത്തതാണ് എന്നുമാണ് ജന്മദിനത്തില്‍ കെ എസ് ചിത്ര എഴുതാറുള്ളത്.
കെ എസ് ചിത്ര അടുത്തിടെ യുഎഇയുടെ ഗോള്‍ഡൻ വിസ സ്വീകരിച്ചിരുന്നു. യുഎയുടെ ഗോള്‍ഡൻ വിസ സ്വീകരിക്കുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് കെ എസ് ചിത്ര പറഞ്ഞിരുന്നു. ഗോള്‍ഡൻ വിസ സ്വീകരിക്കുന്നതിന്റെ ഫോട്ടോയും കെ എസ് ചിത്ര പങ്കുവെച്ചിരുന്നു. മലയാളികള്‍ക്ക് എക്കാലവും പ്രിയങ്കരിയായ കെ എസ് ചിത്രയ്‍ക്ക് ഗോള്‍ഡൻ വിസ ലഭിച്ചത് പ്രേക്ഷകര്‍ക്കും അഭിമാനമായിരുന്നു.
കെ എസ് ചിത്രയെ രാജ്യം പത്മ ഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ആറ് തവണ കെ എസ് ചിത്ര മികച്ച ഗായികയ്‍ക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. കെ എസ് ചിത്രയ്‍ക്ക് 11 തവണ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 'എന്റെ കാണാക്കുയില്‍', 'നിറക്കൂട്ട്', 'നക്ഷത്രങ്ങള്‍', 'ഈണം മറന്ന കാറ്റ്', 'എഴുതാപ്പുറങ്ങള്‍', 'വൈശാലി', 'ഒരു വടക്കൻ വീരഗാഥ', 'മഴവില്‍ക്കാവടി', 'ഞാൻ ഗന്ധര്‍വൻ', 'ഇന്നലെ', 'കേളി', 'സാന്ത്വനം', 'സവിധം', 'സോപോനം', 'ചമയം', 'ഗസല്‍', 'പരിണയം', 'ദേവരാഗം' എന്നീ സിനിമകളിലെ ഗാനത്തിനാണ് കെ എസ് ചിത്രയ്‍ക്ക് കേരള സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചത്.
Read More : പി ജയചന്ദ്രന്റെ ഭാവതീവ്രമായ ആലാപനത്തില്‍ 'കര്‍ണ്ണികാര വനത്തിലെ തേൻകുരുവി'
മലയാളത്തിന്റെ പ്രിയപ്പെട്ട ഭാവ ഗായകനാണ് പി ജയചന്ദ്രൻ. ഭാവ സുന്ദരമായ ഒട്ടേറെ ഗാനങ്ങള്‍ പി ജയചന്ദ്രന്റെ സ്വരമാധുരിയില്‍ മലയാളം ആസ്വദിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ജയചന്ദ്രന്റെ സ്വര മാധുര്യം ഒട്ടും കുറയുന്നില്ല. ഇപ്പോഴിതാ വിഷുക്കാലത്ത് ഒരു മനോഹര ഗാനവുമായി എത്തിയിരിക്കുകയാണ് പി ജയചന്ദ്രൻ.
വിഷുകൈനീട്ടമെന്നോണമാണ് പി ജയചന്ദ്രൻ പുതിയ ഗാനം ആലപിച്ചിരിക്കുന്നത്. ജയചന്ദ്രന്റെ ഭാവതീവ്രമായ ആലാപന ഭംഗി അപ്പാടെ ആവാഹിച്ചൊരുക്കിയതാണ് പുതിയ ഗാനം. 'കര്‍ണ്ണികാര വനത്തിലെ തേൻകുരുവി'യെന്ന ഗാനം ആസ്വാദകര്‍ സ്വീകരിക്കുമെന്ന് തീര്‍ച്ച. മേടമാസത്തിന്റേയും വിഷുവിന്റെയും കര്‍ണ്ണികാരപ്പൂക്കളുടെയും വിഷുപ്പക്ഷിയുടെയും ഗ്രാമഭംഗിയെ ആവാഹിച്ച് കെ ഡി ഷൈബു മുണ്ടയ്‍ക്കലാണ് വരികള്‍ എഴുതിയിരിക്കുന്നത്. അജയ് തിലകാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സജിൻ സുരേന്ദ്രനാണ് വീഡിയോയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. 'കര്‍ണ്ണികാര വനത്തിലെ തേൻകുരുവി' എന്ന ആല്‍ബത്തിന്റെ നിര്‍മാണ നിര്‍വഹണം വിസ്‍മയാക്‍സ് ആണ്.
ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്‍ക്കുള്ള ജെ സി ഡാനിയല്‍ അവാര്‍ഡ് സ്വന്തമാക്കിയ ഗായകനാണ് പി ജയചന്ദ്രൻ. 'ശ്രീ നാരായണ ഗുരു' എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അഞ്ച് തവണ കേരള സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ഗായകനായി. 'പണിതീരാത്ത വീട്', 'ബന്ധനം', 'നിറം', 'തിളക്കം', 'എന്നും എപ്പോഴും', 'ജിലേബി', 'എന്നു നിന്റെ മൊയ്‍തീൻ' എന്നീ സിനിമകളിലെ ഗാനത്തിനാണ് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചത്.
അമ്പത് കൊല്ലത്തെ സംഗീത ജീവിതത്തില്‍ ആദ്യമായി പി ജയചന്ദ്രൻ സംഗീത സംവിധാനം നിര്‍വഹിച്ച ഒരു ഗാനം മാര്‍ച്ചില്‍ പുറത്തുവിട്ടിരുന്നു. 'നീലിമേ' എന്ന് തുടങ്ങുന്ന ഗാനം പാടിയതും പി ജയചന്ദ്രനാണ്. ബി കെ ഹരിനാരായണനാണ് ഗാനം എഴുതിയത്. സംഗീത സംവിധായകൻ റാം സുരേന്ദര്‍ ഗാനത്തിന്റെ ഓര്‍ക്കസ്‍ട്രേഷൻ നിര്‍വഹിച്ചു.