തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ കമൽ ഹാസനും മകൾ ശ്രുതി ഹാസനും ക്യൂ പാലിച്ചില്ലെന്ന് വിമർശനം
തമിഴ്നാട് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണ്. വൈകിട്ട് 5 മണി വരെയുള്ള കണക്ക് അനുസരിച്ച് 80 ശതമാനത്തിന് മുകളിലാണ് പോളിംഗ് ശതമാനം. തമിഴ് സിനിമയിലെ താരങ്ങളില്‍ ഒട്ടേറെ പേര്‍ വോട്ട് ചെയ്യാനെത്തിയ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കൂട്ടത്തില്‍ കമല്‍ ഹാസനും മകളും നടിയുമായ ശ്രുതി ഹാസനും വോട്ട് ചെയ്യാനായി ഒരുമിച്ച് എത്തിയതിന്‍റെ വീഡിയോയുമുണ്ട്. എന്നാല്‍ ഇവര്‍ പോളിംഗ് ബൂത്തിന് മുന്നിലുള്ള ക്യൂ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
ചെന്നൈയിലെ ഒരു പോളിംഗ് സ്റ്റേഷനിലാണ് കമല്‍ ഹാസനും ശ്രുതി ഹാസനും വോട്ട് ചെയ്യാനായി എത്തിയത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പങ്കുവച്ച വീഡിയോയില്‍ ഇരുവരും അല്‍പ സമയം ക്യൂവില്‍ നില്‍ക്കുനനത് കാണാം. എന്നാല്‍ വൈകാതെ ക്യൂവില്‍ നിന്ന് നടന്ന് നേരെ ബൂത്തിലേക്ക് കയറുന്നതും കാണാം. തുല്യതയെക്കുറിച്ച് എപ്പോഴും സംസാരിക്കുന്ന കമല്‍ ഹാസന്‍ ലഭിച്ച ആദ്യ അവസരത്തില്‍ തന്നെ സെലിബ്രിറ്റി എന്ന നിലയിലുള്ള പ്രിവിലേജ് ഉപയോഗിച്ചു എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ഒരാള്‍ കുറിച്ചിരിക്കുന്നത്. പൊതുജനത്തെ എപ്പോഴും ഉപദേശിക്കാന്‍ നില്‍ക്കുന്ന ഇവര്‍ യഥാര്‍ഥ ജീവിതത്തില്‍ നിയമലംഘകരാണെന്നാണ് മറ്റൊരാള്‍ കുറിച്ചിരിക്കുന്നത്.
എന്നാല്‍ കമലിനെപ്പോലെ ഒരു താരം ദീര്‍ഘനേരം പോളിംഗ് ബൂത്തിന് മുന്നില്‍ നില്‍ക്കുന്നത് മാധ്യമ സാന്നിധ്യമടക്കം കൂട്ടും എന്നതിനാല്‍ വോട്ട് ചെയ്യാന്‍ നില്‍ക്കുന്ന മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ആവുമെന്നാണ് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ക്യാമറ മാറ്റാനും പൊതുജനത്തിന് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നുമൊക്കെ സ്ഥലത്തുള്ള പൊലീസ് ഉദ്യോഗസ്ഥരുടേതെന്ന് തോന്നിപ്പിക്കുന്ന സംഭാഷണങ്ങളും എഎന്‍ഐയുടെ വീഡിയോയില്‍ കേള്‍ക്കാം. പൊലീസുകാരാണ് കമലിനെ വരിയില്‍ നിന്നും വോട്ട് ചെയ്യാനായി ക്ഷണിക്കുന്നതും. തന്‍റെ മുന്നില്‍ നിന്നിരുന്ന ആളോട് അനുവാദം ചോദിക്കുന്ന കമല്‍ ഹാസനെയും വീഡിയോയില്‍ കാണാം.
അതേസമയം തമിഴ് സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഇന്ന് വോട്ട് ചെയ്യാന്‍ എത്തിയിരുന്നു. അജിത്ത് കുമാര്‍, ശശികുമാര്‍, വിക്രം, ധനുഷ് തുടങ്ങിയവരൊക്കെ വോട്ട് ചെയ്യാനെത്തി. താന്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുടെ ആദ്യ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ വിജയ്‍യും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. മെയ് 4 ന് കേരളം അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളുടേതിനൊപ്പമാണ് തമിഴ്നാട്ടിലെ ഫലവും വരിക.



