'മേളയെ കുറിച്ചുള്ള വിവാദങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്'; വിശദീകരണവുമായി കമൽ
രാഷ്ട്രീയമുണ്ടെന്ന് സലിംകുമാർ പറഞ്ഞതോടെ വിവാദത്തെ രാഷ്ട്രീയമായി നേരിടേണ്ടി വന്നു. വീഴ്ചകളുടെ ഉത്തരവാദിത്തം ഏൽക്കാൻ തയ്യാറാണെന്നും കമൽ പറഞ്ഞു.
കണ്ണൂര്‍: ചലചിത്ര മേള വിവാദത്തിൽ വിശദീകരണവുമായി ചലചിത്ര അക്കാദമി ചെയർമാൻ കമൽ. ഐഎഫ്എഫ്കെ കൊച്ചി പതിപ്പിന്‍റെ ഉദ്ഘാടനത്തിന് നടൻ സലിംകുമാറിനെ ഉൾപെടുത്തിയില്ല എന്ന് ടിനി ടോം തമാശയ്ക്ക് പറഞ്ഞതാണ്. മറ്റൊരു ലിസ്റ്റിൽ സലിംകുമാറിന്റെ പേരുണ്ടായിരുന്നുവെന്നും അത് മനസിലാക്കാതെയാണ് സലീം കുമാർ രൂക്ഷമായി പ്രതികരിച്ചതെന്നും കമൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇപ്പോഴത്തെ വിവാദങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെയ്യാത്ത തെറ്റിന് പോലും പഴി കേൾക്കേണ്ടി വന്നത് വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കിയെന്നും കമൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാഷ്ട്രീയമുണ്ടെന്ന് സലിംകുമാർ പറഞ്ഞതോടെ വിവാദത്തെ രാഷ്ട്രീയമായി നേരിടേണ്ടി വന്നു. എല്ലാക്കാലത്തും ഭരിക്കുന്ന പാർട്ടിയുടെ ആളുകളാണ് മേള സംഘടിപ്പിക്കുന്നത്. തനിക്ക് നേരെ വന്‍ അപവാദ പ്രചരണമാണ് നടന്നത്. ചെറിയ നോട്ടപ്പിശക് പോലും വലിയ അപരാധമായി വ്യാഖ്യാനിച്ചു. വ്യക്തിപരമായി ഏറെ സമ്മർദ്ദം ഉണ്ടാക്കിയ ദിവസങ്ങളാണ് കടന്നുപോയതെന്നും വീഴ്ചകളുടെ ഉത്തരവാദിത്തം ഏൽക്കാൻ തയ്യാറാണെന്നും കമൽ കൂട്ടിച്ചേര്‍ത്തു.
കൊവിഡ് പശ്ചാത്തലത്തിൽ 21 വർഷങ്ങൾക്ക് ശേഷം കേരള രാജ്യാന്തര ചലച്ചിത്ര മേള കൊച്ചിയിലെത്തിയപ്പോള്‍ സലിംകുമാറിനെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണം ലഭിക്കാത്തതാണ് വിവാദമായത്. തനിക്ക് പ്രായം കൂടിയതാകാ൦ കാരണമെന്ന് പരിഹസിച്ച് സലിം കുമാര്‍ രംഗത്തെത്തിയിരുന്നു. തന്റെ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പും കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ഖേദം പ്രകടിപ്പിച്ചിരുന്നു. കൊച്ചിയിലെ സംഘാടക സമിതിയാണ് അതിഥികളുടെ പട്ടിക തയ്യാറാക്കിയത്. ചലച്ചിത്ര അക്കാദമിക്ക് ഇതുമായി ബന്ധമില്ലെന്നായിരുന്നു കമലിന്‍റെ വിശദീകരണം.