രോഗം പടരുന്നതിന്റെ കാരണം നമ്മള്‍ ആകരുത്, നിര്‍ദ്ദേശങ്ങളുമായി കമല്‍ഹാസൻ
ഞങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന അമിത ആത്മവിശ്വാസം പ്രകടിപ്പിക്കരുതെന്നും കമല്‍ഹാസൻ.
ലോകമെങ്ങും കൊവിഡ് 19ന് എതിരെ പ്രതിരോധം തീര്‍ത്ത് ജാഗ്രതയിലാണ്. കൊറോണ വൈറസ് വ്യാപിക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് എല്ലാവരും. രോഗ ബാധയേറ്റവര്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നത് ആശങ്കയുണ്ടാക്കാറുണ്ട്. രോഗ ബാധിതരായി സമ്പര്‍ക്കമുണ്ടായവരും രോഗം ബാധിക്കാൻ സാധ്യതയുള്ളവരുമൊക്കെ ക്വാറന്റൈനില്‍ മാറാൻ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. കൊവിഡിനെ തടയാനുള്ള പ്രവര്‍ത്തികള്‍ നമ്മള്‍ പാലിക്കണമെന്ന് അഭ്യര്‍ഥിച്ച് നടൻ കമല്‍ഹാസൻ രംഗത്ത് എത്തി.
സാമൂഹിക അകലത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ് കമല്‍ഹാസൻ പറയുന്നത്. വീടുകളില്‍ തന്നെ തുടരുക. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും കമല്‍ഹാസൻ പറയുന്നു. പല രാജ്യങ്ങളിലും നാലാമത്തെ ആഴ്‍ചയിലും അഞ്ചാം ആഴ്‍ചയിലും കൊറോണ വൈറസ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കാണുന്നു. എന്തുകൊണ്ടാണ് അത്. രോഗം ബാധിച്ചയാള്‍ക്കാര്‍ പുറത്തായിരിക്കും. രോഗം ബാധിച്ച അഞ്ച് പേരുണ്ടെങ്കില്‍, അവരില്‍ നിന്ന് ഇരുപത്തിയഞ്ച് ആള്‍ക്കാരിലേക്ക് വൈറസ് പടരും. മറ്റൊരു നൂറ് പേരിലേക്ക് അത് പടരാതിരിക്കാൻ നമുക്ക് ചില കാര്യങ്ങള്‍ പാലിക്കണം, സാമൂഹിക അകലം. കൊറോണ വൈറസ് ബാധിച്ചുതുടങ്ങിയതിന്റെ നിര്‍ണ്ണായകമായ നാലാമത്തെ ആഴ്‍ചയിലാണ് തമിഴ്‍നാട് എന്നും കമല്‍ഹാസൻ പറയുന്നു. തിരക്കേറിയ സ്ഥലങ്ങളിലേക്ക് പോകരുത്. ആവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി മാത്രം വീട് വിട്ടിറങ്ങുക. വീട്ടില്‍ തന്നെ തുടരുക, നിങ്ങളുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക. പ്രിയപ്പെട്ട ആളുകളുമായി ദിവസവും ഫോണില്‍ സംസാരിക്കുക. ദയവായി നേരിട്ട് തന്നെ കാണാൻ ശ്രമിക്കരുത്. ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുക. നമുക്ക് ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യാം. സുരക്ഷിതമായിരിക്കുക. ഞങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന് അമിത ആത്മവിശ്വാസം പ്രകടിപ്പിക്കരുത്. രോഗം പടരുന്നതിന്റെ കാരണം നമ്മള്‍ ആകരുത് എന്നും കമല്‍ഹാസൻ പറയുന്നു.