കാർഷിക ബില്ലിനെ എതിർക്കുന്നവർ തീവ്രവാദികളാണെന്ന പരാമര്‍ശം; കങ്കണയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം
കർഷക ബില്ലിനെതിരേ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുന്നതിനിടെ ആയിരുന്നു കങ്കണയുടെ വിവാദ ട്വീറ്റ്. സിഎഎയെ കുറിച്ച് തെറ്റായ വിവരങ്ങളും അഭ്യുഹങ്ങളും പ്രചരിപ്പിച്ച കലാപത്തിന് ശ്രമിച്ചവർ തന്നെയാണ് ഇപ്പോൾ കർഷക ബില്ലിനെതിരേയും രംഗത്ത് എത്തിയിരിക്കുന്നതെന്നും കങ്കണ ട്വീറ്റ് ചെയ്തു.
മുംബൈ: കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികളാണെന്ന പരാമർശത്തിൽ ബോളിവുഡ് നടി കങ്കണ റാവത്തിനെതിരെ പരാതി നൽകി അഭിഭാഷകൻ. രമേശ് നായിക് എന്ന അഭിഭാഷകനാണ് കർണാടകയിലെ പ്രദേശിക കോടതിയിൽ നടിയ്ക്കെതിരെ പരാതി നൽകിയത്. സമൂഹത്തിൽ കലാപമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് കങ്കണയുടെ പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
സെപ്റ്റംബര്‍ 20ന് പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ക്ക് എതിരെയാണ് പരാതി. കങ്കണയുടെ പോസ്റ്റ് വിവിധ പ്രത്യയ ശാസ്ത്രങ്ങൾ വിശ്വസിക്കുന്നവർ തമ്മിൽ സംഘട്ടനത്തിന് കാരണമായേക്കാമെന്ന് പരാതിയിൽ പറയുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനെതിരെ സർക്കാർ കണ്ണടച്ചിരിക്കുകയാണ്, ഇത്തരം വിവാദ പ്രസ്താവനകൾ നിയന്ത്രിക്കാൻ നടപടിയോ ചട്ടങ്ങളൊ ഇല്ലെന്നും അഭിഭാഷകൻ കോടതിയിൽ നൽകിയ പരാതിയിൽ പറഞ്ഞു. നടപടികൾ സ്വീകരിക്കാതെ സർക്കാർ മൗനം പാലിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
Read Also: കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികള്‍: കങ്കണ റണാവത്ത്
കർഷക ബില്ലിനെതിരേ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുന്നതിനിടെ ആയിരുന്നു കങ്കണയുടെ വിവാദ ട്വീറ്റ്. സിഎഎയെ കുറിച്ച് തെറ്റായ വിവരങ്ങളും അഭ്യുഹങ്ങളും പ്രചരിപ്പിച്ച കലാപത്തിന് ശ്രമിച്ചവർ തന്നെയാണ് ഇപ്പോൾ കർഷക ബില്ലിനെതിരേയും രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് ഇവർ ഭീകരത സൃഷ്ടിക്കുകയാണ്. അവർ തീവ്രവാദികളാണെന്നുമായിരുന്നു കങ്കണ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഷിക ബില്ല് സംബന്ധിച്ച് നടത്തിയ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു കങ്കണയുടെ അഭിപ്രായ പ്രകടനം. ഇതിന് പിന്നാലെ നടിയ്ക്കെതിരെ നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു.