94-ാമത് ഓസ്കർ വേദിയിൽ വച്ചായിരുന്നു വിൽ സ്മിത് അവതാരകനെ തല്ലിയത്. ഭാര്യയെക്കുറിച്ചുള്ള അവതാരകന്റെ പരാമർശമാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. 

94-ാമത് ഓസ്കറിൽ(Oscar 2022) നടൻ വിൽ സ്മിത്(Will Smith) അവതാരകനെ സ്റ്റേജിൽ കയറി മുഖത്തടിച്ചതിൽ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണൗത്ത്(Kangana Ranaut ). നടന്റെ മുഖത്തടിയെ പ്രശംസിച്ച നടി തന്നെ പോലെ ഒരു റൗഡിയാണ് വില്‍ സ്മിത്തെന്നും അഭിപ്രായപ്പെട്ടു. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം.

വിൽ സ്മിത്തിന്റെ നാല് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു കങ്കണയുടെ പ്രതികരണം. സ്മിത് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നതിന്റെയും സദ്ഗുരുവിനൊപ്പം നില്‍ക്കുന്നതിന്റെയും ചിത്രങ്ങളാണ് കങ്കണ പങ്കുവെച്ചത്. ഞാനും പ്രാര്‍ത്ഥിക്കാറും സ്തുതി ഗീതങ്ങള്‍ ചൊല്ലാറുമുണ്ടെന്നും എന്ന് വെച്ച് ഞാന്‍ ദൈവമാവുന്നില്ലെന്നും അനാവശ്യ തമാശകള്‍ പറയുന്നവരെ മുഖത്തടിക്കാറുണ്ടെന്നും കങ്കണ കുറിക്കുന്നു.

94-ാമത് ഓസ്കർ വേദിയിൽ വച്ചായിരുന്നു വിൽ സ്മിത് അവതാരകനെ തല്ലിയത്. ഭാര്യയെക്കുറിച്ചുള്ള അവതാരകന്റെ പരാമർശമാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സ്മിത്തിന്റെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ ഇതിനകം രംഗത്തെത്തി. ഒടുവിൽ വിഷയത്തിൽ സ്മിത് മാപ്പുപറയുകയും ചെയ്തിരുന്നു. 

വില്‍ സ്‍മിത്തിന്‍റെ കുറിപ്പ്

"ഏത് രൂപത്തിലുമുള്ള ഹിംസ വിഷമയമാണ്, സംഹാരശേഷിയുള്ളതാണ്. കഴിഞ്ഞ രാത്രി അക്കാദമി അവാര്‍ഡ് വേദിയിലുണ്ടായ എന്‍റെ പെരുമാറ്റം അസ്വീകാര്യവും ഒഴികഴിവ് പറയാനാവാത്തതുമാണ്. എന്നെക്കുറിച്ചുള്ള തമാശകളൊക്കെ അവിടെ പറയാനാവും. അത് ആ ജോലിയുടെ ഭാഗമാണ്. പക്ഷേ ജെയ്‍ഡയുടെ മെഡിക്കല്‍ കണ്ടീഷനെക്കുറിച്ചുള്ള ഒരു തമാശ എനിക്ക് താങ്ങാനാവുന്ന ഒന്നല്ല. വൈകാരികമായിരുന്നു എന്‍റെ പ്രതികരണം.

ക്രിസ്, താങ്കളോട് പരസ്യമായി ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു നിമിഷം ഞാന്‍ കൈവിട്ടുപോയി, എനിക്ക് തെറ്റുപറ്റി. ആ പ്രവര്‍ത്തിയില്‍ എനിക്ക് നാണക്കേടുണ്ട്. ഞാന്‍ ആയിത്തീരാന്‍ ആഗ്രക്കുന്ന ഒരു മനുഷ്യന്‍ ഇങ്ങനെയല്ല. സ്നേഹത്തിന്‍റെയും കാരുണ്യത്തിന്റെയും ലോകത്തില്‍ ഹിംസയ്ക്ക് സ്ഥാനമില്ല.

അക്കാദമിയോടും ഷോയുടെ നിര്‍മ്മാതാക്കളോടും സദസ്സില്‍ ഉണ്ടായിരുന്നവരോടും ലോകം മുഴുവനുമുള്ള പ്രേക്ഷകരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. വില്യംസ് കുടുംബത്തോടും കിംഗ് റിച്ചാഡ് കുടുംബത്തോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. മറ്റൊരു തരത്തില്‍ ഗംഭീരമാകാമായിരുന്ന നമ്മുടെയൊക്കെ യാത്രയെ എന്‍റെ പെരുമാറ്റം മങ്ങലേല്‍പ്പിച്ചുവെന്നതില്‍ ഞാന്‍ അങ്ങേയറ്റം ഖേദിക്കുന്നു. ഒരു വര്‍ക്ക് ഇന്‍ പ്രോഗ്രസ് ആണ് ഞാന്‍. വിശ്വസ്തതയോടെ, വില്‍."

ബോക്സ് ഓഫീസിൽ മൈക്കിളപ്പന്റെ തേരോട്ടം; 'ഭീഷ്മപർവ്വം' ഇതുവരെ നേടിയത്

ടൻ മമ്മൂട്ടിയുടേതായി പുറത്തിറങ്ങി ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ഭീഷ്മപർവ്വം(Bheeshma Parvam). അമൽ നീരദ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികണമായിരുന്നു പ്രേക്ഷകരുടെ ഭാ​ഗത്തുനിന്നും ലഭിച്ചത്. ചിത്രം ഒടിടി റിലീസിനും ഒരുങ്ങുകയാണ്. ഏപ്രിൽ ഒന്ന് മുതൽ ചിത്രം ഒടിടിയിൽ എത്തും. ഹോട്സ്റ്റാറിലൂടെയാണ് സ്ട്രീമിം​ഗ്. റിലീസ് ദിവസം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഇപ്പോഴിതാ 100 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ്. 

തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും മറ്റ് റൈറ്റുകളില്‍ നിന്നും ലോകമെമ്പാടുനിന്നും ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം ഇതുവരെ നേടിയിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാലയാണ് ഇക്കാര്യം അറിയിച്ചത്. മാത്രവുമല്ല കൊവിഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രമായിരിക്കുകയാണ് ഭീഷ്മ പര്‍വ്വം.