ഹൃദയ ശസ്ത്രക്രിയയ്ക്ക് നടൻ കണ്ണൻ സാഗറിന് സഹായവുമായി മമ്മൂട്ടിയും രമേഷ് പിഷാരടിയുമെത്തി. സാമ്പത്തികമായി ബുദ്ധിമുട്ടിയ കണ്ണൻ, രമേഷ് പിഷാരടിയെ ബന്ധപ്പെട്ടതിനെ തുടർന്ന് മമ്മൂട്ടി ഫൗണ്ടേഷൻ ശസ്ത്രക്രിയയുടെ മുഴുവൻ ചിലവും വഹിച്ചു.
മമ്മൂട്ടിയേയും രമേഷ് പിഷാരടിയേയും കുറിച്ച് പറഞ്ഞ് വികാരാധീനനായി നടൻ കണ്ണൻ സാഗർ. തന്റെ സർജറിയ്ക്ക് വേണ്ടി ഇരുവരും ഒപ്പം നിന്നുവെന്നും മമ്മൂട്ടിയെ നേരിൽ കാണണമെന്നതാണ് തന്റെ ആഗ്രഹമെന്നും കണ്ണൻ പറയുന്നു. സർജറിയ്ക്ക് 5 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് ആശുപത്രിക്കാർ അറിയിച്ചതെന്നും അക്കാര്യം അടക്കം പറഞ്ഞ് രമേഷ് പിഷാരടിക്ക് മെസേജ് ഇടുകയും അങ്ങനെയാണ് മമ്മൂട്ടി ഫൗണ്ടേഷൻ തന്നെ സഹായിക്കുന്നതെന്നും കണ്ണൻ സാഗർ പറയുന്നു. മമ്മൂട്ടി ഇടപെട്ടില്ലായിരുന്നുവെങ്കിൽ താനിന്ന് വേറൊരു ലോകത്ത് ആയിരിക്കുമെന്നും പൊട്ടിക്കരഞ്ഞ് കണ്ണൻ പറഞ്ഞു.
കണ്ണൻ സാഗറിന്റെ വാക്കുകൾ ഇങ്ങനെ
വാഴ 2ന്‍റെ ഷൂട്ട് കഴിഞ്ഞതിന് ശേഷമാണ് ബ്ലോക്കുണ്ടെന്നും ആന്‍ജിയോഗ്രാം ചെയ്യണമെന്ന് ഡോക്ടര്‍ പറയുന്നതും. ശസ്ത്രക്രിയയ്ക്ക് വേണ്ടി എനിക്ക് 5 ലക്ഷത്തോളം രൂപ വേണം. അത്രയും പൈസ എടുക്കാന്‍ എന്‍റെ കയ്യില്‍ ഇല്ല. എനിക്കങ്ങ് വിഷമമായി പോയി. സര്‍ജറി പെട്ടെന്ന് ചെയ്തില്ലെങ്കില്‍ പ്രശ്നമാണെന്നും പറഞ്ഞു. ഒരു കുഞ്ഞ് കാറൊക്കെ ഉണ്ട്. അതൊക്കെ അങ്ങ് വിക്കാം എന്നൊക്കെ പറഞ്ഞ് നില്‍ക്കുകയായിരുന്നു.
അങ്ങനെ ഒരു ദിവസം വൈകുന്നേരം വിഷമത്തിലിരിക്കുകയാണ്. പിഷാരടിയെ വിളിച്ചാല്‍ എടുക്കത്തില്ല. കാരണം തെരഞ്ഞെടുപ്പിന്‍റെ തിരക്കായിരുന്നു. ഞാനൊരു മെസേജ് ഇട്ടു. എനിക്ക് ഇന്ന പ്രശ്നമാണെന്നും സഹായിക്കണമെന്നും പറഞ്ഞ് മെസേജ് ഇട്ടുയ തിരക്കാണെന്ന് അറിയാം. തിരക്ക് കഴിഞ്ഞിട്ട് പറ്റുമെങ്കില്‍ എനിക്കൊരു മറുപടി തരണേന്ന് പറഞ്ഞ് ഞാന്‍ മെസേജ് ഇട്ടു. രാത്രി ഒരു 11.30 ആയപ്പോള്‍ പുള്ളി തിരിച്ച് മെസേജ് ഇട്ടു. 'ചേട്ടാ ഞാന്‍ കണ്ടു. തിരിക്കിലായിരുന്നു. ഇപ്പോഴാണ് മെസേജ് കണ്ടത്. നാളെ രാവിലെ ബാക്കി കാര്യങ്ങള്‍ സംസാരിക്കാം. ചേട്ടനെ ഞാന്‍ വിളിക്കാം. വിഷമിക്കണ്ട' എന്ന് പറഞ്ഞായിരുന്നു മറുപടി. ഷാജോണിനെയും വിളിച്ചിരുന്നു. 'വിഷമിക്കണ്ട, എല്ലാവരും ഉണ്ടല്ലോ, എന്തെങ്കിലുമൊക്കെ ചെയ്യാ'മെന്ന് പറഞ്ഞു. പിറ്റേന്ന് രാവിലെ 8.30ഒക്കെ ആയപ്പോള്‍ പിഷാരടിയുടെ മെസേജ്. 'ഫൗണ്ടേഷന്‍റെ ആള്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. നമ്പര്‍ ഇട്ടു കൊടുത്തിട്ടുണ്ട്. അവര് വിളിക്കും' എന്ന് പറഞ്ഞു. അങ്ങനെ ഓസ്ട്രേലിയയില്‍ ഉള്ള മമ്മൂക്ക ഫൗണ്ടേഷന്‍റെ ആള് എന്നോട് സംസാരിച്ചും. ജോര്‍ജ് ചേട്ടന്‍ ഒക്കെ വിളിച്ചു. അന്ന് ഉച്ച കഴിഞ്ഞപ്പോള്‍ ജിംസ് എന്ന ആള് വിളിച്ചിട്ട് എപ്പോഴാണെന്ന് വച്ചാല്‍ ആശുപത്രിയിൽ അഡ്മിറ്റ് ആകാന്‍ പറഞ്ഞു. സത്യം പറഞ്ഞാല്‍ കരഞ്ഞ് പോയി ഞാന്‍. അത് കേട്ടപ്പോള്‍ ഭയങ്കര സങ്കടമായി പോയി.
അങ്ങനെ രാജഗിരി ആശുപത്രിയില്‍ അഡ്മിറ്റായി. അവിടം മുതല്‍ അവരെല്ലാം ചെയ്തു. നന്ദി പറഞ്ഞ് എല്ലാവര്‍ക്കും മെസേജ് ഇട്ടു. മമ്മൂക്കയെ കാണണമെന്ന് പറഞ്ഞു. അദ്ദേഹത്തെ കാണണം. എന്‍റെ വലിയ ആഗ്രഹമാണ്. എന്‍റെ ജീവന് വേണ്ടി അത്രയും പൈസ മുടക്കിയ ആളെ കാണണം. അദ്ദേഹം ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇപ്പോള്‍ വേറെ ലോകത്ത് ആയേനെ. പിഷാരടി അത് ഏറ്റെടുക്കുകയും അത്രയും തിരക്കുള്ള മനുഷ്യന്‍ എന്നെ ഓര്‍ക്കുകയും ചെയ്തു. മനുഷ്യ ദൈവങ്ങളാണ് അവർ. ഒൺ ടു ടോക്ക് എന്ന യുട്യൂബ് ചാനലിനോട് ആയിരന്നു കണ്ണൻ സാഗറിന്റെ പ്രതികരണം.



