താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ വരവ് ചെലവ് കണക്കുകൾ സംബന്ധിച്ചുണ്ടായ തർക്കങ്ങളെ തുടർന്ന് ശ്വേതാ മേനോൻ അധ്യക്ഷയായ ഭരണസമിതി ഒന്നടങ്കം രാജിവെച്ചു. സംഘടനാപരമായ പാളിച്ചകളിൽ അംഗങ്ങൾക്ക് അതൃപ്തിയുണ്ടായിരുന്നു.
കൊച്ചി: താര സംഘടനയായ അമ്മയിൽ നിന്ന് രാജിവെച്ച ഭരണസമിതിയുടെ സംഘടനാപരമായ പാളിച്ചകളിൽ അംഗങ്ങൾക്ക് അതൃപ്തിയുണ്ടായിരുന്നുവെന്ന് നടൻ ജഗദീഷ്. രാജിവെച്ച ഭരണസമിതി ഒരുവർഷം കൊണ്ടുതന്നെ അമ്മയുടെ അംഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ സംഘടനാപരമായ ചില പാളിച്ചകൾ അവരുടെ ഭാഗത്തുനിന്നുണ്ടായെന്നും ജഗദീഷ് പറഞ്ഞു. ജനറൽ ബോഡിയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.
വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കാൻ ഭരണ സമിതിയ്ക്ക് കഴിഞ്ഞില്ല. അതിൽ ക്രമക്കെട് ഉണ്ടെന്നല്ല. മറിച്ച്അവതരിപ്പിക്കാൻ കഴിഞ്ഞില്ല എന്നത് തന്നെ വലിയ പാളിച്ച ആണ്. അവിശ്വാസ പ്രമേയം പാസാകുന്നതിന് മുൻപ് തന്നെ അംഗങ്ങളുടെ വികാരം മാനിച്ച് കമ്മറ്റി സ്വയം ഒഴിയുകയായിരുന്നുവെന്നും ജഗദീഷ് പറഞ്ഞു.
വാർഷിക ബോഡിയിലെ തർക്കത്തിന് പിന്നാലെ ആയിരുന്നു ഇന്ന് അമ്മ സംഘടയുടെ ഭരണ സമിതി രാജിവച്ചത്. പ്രസിഡന്റ് ആയിരുന്ന ശ്വേത മേനോൻ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ ഭരണസമിതി ഒന്നടങ്കം രാജി അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ തുടങ്ങിയ 'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വൻ തർക്കവും നാടകീയ രംഗങ്ങളുമാണ് ഉണ്ടായിട്ടുള്ളത്. തർക്കം രൂക്ഷമായതോടെ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയാണെന്ന് ശ്വേത മേനോൻ വൈകാരികമായി പ്രഖ്യാപിച്ചിരുന്നു.
പിന്നാലെ പാലക്കാട് എം എൽ എയും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക്ക് കമ്മിറ്റി രൂപികരിച്ചു. ശ്വേതയും ഭരണസമിതിയും ഒന്നടങ്കം രാജിവച്ചതിന് പിന്നാലെ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ ജഗദീഷിനെ ചുമതലപ്പെടുത്തിയിരുന്നു. ജഗദീഷിന്‍റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പിഷാരടിയെ അഡ്ഹോക്ക് കമ്മിറ്റിയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. മുൻ മന്ത്രി ഗണേഷ് കുമാറടക്കം അഡ്ഹോക്ക് കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും. നാല് മാസമാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി. അതിനകം പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് താര സംഘടന കടക്കും.



