ഏതു തരം പ്രേക്ഷകനെയും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് ചിത്രം രൂപപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
മരട് ഫ്ലാറ്റ് പൊളിക്കൽ പശ്ചാത്തലമാക്കി കണ്ണൻ താമരക്കുളം(kannan thamarakkulam) സംവിധാനം ചെയ്ത ചിത്രമാണ് 'വിധി: ദി വെര്‍ഡിക്റ്റ്'(Vidhi ). രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ചിത്രത്തിന് ലഭിക്കുന്നത്.
ഏതു തരം പ്രേക്ഷകനെയും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് ചിത്രം രൂപപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 'ഉടുമ്പി'ന് ശേഷം തീയേറ്ററിൽ എത്തുന്ന കണ്ണൻ താമരാക്കുളം ചിത്രം വിഷയ സ്വീകാര്യതയിലാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ധർമ്മജൻ ബോൾഗാട്ടി, സെന്തിൽ കൃഷ്ണ, ബൈജു സന്തോഷ്, മനോജ് കെ ജയൻ, സുധീഷ്, സരയു, അനൂപ് എന്നിവരുടെ പ്രകടനവും മികവ് പുലർത്തിയെന്ന് പ്രേക്ഷകർ പറയുന്നു.

നേരത്തെ രണ്ട് തവണ റിലീസ് തീയതി പ്രഖ്യാപിച്ച ചിത്രമായിരുന്നു ഇത്. എന്നാൽ കേസിന്റെ പശ്ചാത്തലത്തിൽ റിലീസ് മാറ്റിവയ്ക്കുക ആയിരുന്നു. ‘മരട് 357’എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ പേര്. മരടിലെ പൊളിക്കപ്പെട്ട ഫ്ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍ ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചതോടെ റിലീസ് നീളുകയായിരുന്നു. മാര്‍ച്ച് 19ന് തിയറ്ററില്‍ റിലീസ് ചെയ്യാനിരിക്കവെ എറണാകുളം മുന്‍സിഫ് കോടതി ചിത്രം തടഞ്ഞിരുന്നു. തുടര്‍ന്ന് കേസ് ഹൈക്കോടതിക്ക് വിടുകയായിരുന്നു. ഹൈക്കോടതി വിചാരണയ്ക്ക് ശേഷം തീരുമാനമെടുക്കാനായി മിനിസ്ട്രിക്ക് കൈമാറുകയായിരുന്നു. ഒടുവില്‍ ചിത്രത്തിന്റെ പേര് മാറ്റണമെന്ന് വിധി വരികയും ചെയ്തു. ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായ മരട് ഫ്ലാറ്റ് പൊളിക്കല്‍ സംഭവത്തില്‍ 357 കുടുംബങ്ങള്‍ക്കായിരുന്നു കിടപ്പാടം നഷ്‍ടപ്പെട്ടത്.
അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് നിര്‍മ്മാണം. ദിനേശ് പള്ളത്ത് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് രവി ചന്ദ്രനാണ്. എഡിറ്റിംഗ് വി ടി ശ്രീജിത്ത്. സംഗീതം 4 മ്യൂസിക്. നൃത്തസംവിധാനം ദിനേശ് മാസ്റ്റര്‍.
